ന്യൂഡൽഹി∙ രൂപം മാറാൻ വിദഗ്ധനായ കുറ്റവാളി- സുകാഷ് ചന്ദ്രശേഖരനെ പൊലീസ് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. മുപ്പതിൽ താഴെ മാത്രം പ്രായമുള്ള ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ അൻപതിലധികം കേസുകളുണ്ട്. തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ കൊച്ചു മകൻ, വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ അടുത്ത ബന്ധു, ഉന്നത ഉദ്യോഗസ്ഥൻ- തട്ടിപ്പിനായി സുകാഷ് ചന്ദ്രശേഖരൻ എടുത്തണിഞ്ഞ വേഷങ്ങൾ പലതാണ്.
മലയാളികൾക്ക് പക്ഷേ, ഈ ബെംഗളൂരു സ്വദേശിയെ പരിചയം മറ്റൊരു വിലാസത്തിലാണ്- വഞ്ചനക്കേസുകളിൽ നടി ലീന മരിയ പോളിന്റെ പങ്കാളി. നാലു വർഷം മുൻപ് ഇരുവരും ഡൽഹിയിൽ അറസ്റ്റിലായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള സുകാഷ് എട്ടു ഭാഷകൾ സുന്ദരമായി കൈകാര്യം ചെയ്യുമെന്നു പൊലീസ് പറയുന്നു. ചെന്നൈയിൽ നിന്നാണു കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു കടന്നത്.
നഗരത്തിലെ രണ്ടു വ്യവസായികളിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായിരുന്നു കേസ്. കരുണാനിധിയുടെ പേരമകനായും മകൻ അഴഗിരിയുടെ അടുത്ത ബന്ധുവായും ചമഞ്ഞ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. കർണാടക, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരുടെ അടുത്ത ബന്ധുവെന്ന പേരിലും തട്ടിപ്പുകൾ നടത്തി. ആഡംബര കാറുകളോടുള്ള അടക്കാനാകാത്ത ഭ്രമമാണ് ഇയാളുടെ ദൗർബല്യം. ഇതിനു പണം കണ്ടെത്താനാണു വിവിധ തട്ടിപ്പുകൾ നടത്തിയത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ആഡംബര കാറുകളിലാണു കറക്കം. വാചകമിടുക്ക് കൂടിയാകുന്നതോടെ ഇരകൾ പെട്ടെന്നു വീഴും.
ബെംഗളൂരുവിൽ ഡെന്റൽ കോഴ്സ് പഠിക്കാനെത്തിയപ്പോഴാണു ലീന സുകാഷുമായി സൗഹൃദത്തിലായത്. സംവിധായകനാണെന്നും മോഡലിങ്ങിൽ അവസരം നൽകാമെന്നും പറഞ്ഞു തന്നെ കബളിപ്പിച്ചതായി കാണിച്ച് ഇതിനിടെ ലീന തന്നെ സുകാഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ലീന പിന്നീട് തൃശൂരിലേക്കു മടങ്ങിയെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ അവരെ വീണ്ടും ചെന്നൈയിലേക്കു മടക്കിക്കൊണ്ടുവന്നു. സുകാഷിന്റെ ഇടതുകൈയിൽ നാലു വിരലുകളില്ല. ചെറുപ്പത്തിൽ സംഭവിച്ച അപകടത്തിൽ നഷ്ടപ്പെട്ടതാണ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സുകാഷിനു പക്ഷേ, ആയിരം കൈകളാണെന്നു പൊലീസ് പറയുന്നു.
ആദ്യം പിടിയിലായതു കൊൽക്കത്തയിൽ നിന്ന്
വഞ്ചനക്കേസിൽ 2013 മേയിൽ ഡൽഹിയിൽ മലയാളി നടി ലീന മരിയ പോൾ അറസ്റ്റിലായതിനു പിന്നാലെയാണു തട്ടിപ്പിലെ കൂട്ടാളി സുകാഷ് ചന്ദ്രശേഖറും പിടിയിലായത്. ലീനയെ പിടികൂടിയപ്പോൾ മുങ്ങിയ സുകാഷിനെ കൊൽക്കത്തയിൽ നിന്നാണു പൊലീസ് പിടികൂടിയത്. 75 ലക്ഷം രൂപ വിലയുള്ള രണ്ടു വജ്രമോതിരങ്ങൾ, 12 ലക്ഷം വിലയുള്ള വജ്രക്കമ്മൽ, അഞ്ച് ആഡംബര ഫോണുകൾ, മൂന്നുലക്ഷം രൂപയുടെ ബാഗ്, 15000 രൂപ, നേപ്പാൾ, ഭൂട്ടാൻ കറൻസി എന്നിവ ഇയാളിൽ നിന്നു കണ്ടെടുത്തിരുന്നു.
നേപ്പാളിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്നു പിടിയിലായത്. ചെന്നൈ അമ്പത്തൂർ കാനറ ബാങ്ക് ശാഖയിൽ നിന്നു 19.22 കോടി രൂപ തട്ടിയ കേസ്, ഐഎഎസ് ഉദ്യോഗസ്‌ഥൻ ചമഞ്ഞ് 76 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസ് തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാൾ അത്യാഡംബര ജീവിതമാണു നയിച്ചിരുന്നത്. സുകാഷ് ചന്ദ്രശേഖറിനെതിരെ ഗുണ്ടാച്ചട്ടം ചുമത്താൻ നേരത്തെ സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിട്ടിരുന്നു.