വടകര കടൽത്തീരത്ത് തല വേർപ്പെട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. വടകര പൊലീസാണ് കേസന്വേഷിക്കുന്നത്.
വടകര ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ കല്ലിന്റെവിട ഭാഗത്തെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്ത നിലയിലാണ്. 18നും 30നും മധ്യേ പ്രായംവരുന്ന യുവാവിന്റേതാണ് മൃതദേഹമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. എന്നാല്‍ തലില്ലാത്തതിനാല്‍ മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തല വേർപ്പെട്ടു പോയതാകാമെന്ന് സംശയിക്കുന്നു. ആദ്യം സ്ത്രീയുടെ മൃതദേഹമാണെന്നാണ് പൊലീസ് കരുതിയത്. മീന്‍ കൊത്തിതിന്ന ശരീരം വികൃതമായാണ് കാണപ്പെട്ടത്. എന്നാല്‍ പിന്നീട് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മൃതദേഹം യുവാവിന്റേതാണെന്ന് വ്യക്തമായത്.
പാറക്കൂട്ടങ്ങൾക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ട്. സംഭവിച്ചത് എന്താണെന്ന് തെളിയണമെങ്കിൽ ആളെ തിരിച്ചറിയണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം താനൂര് തീരത്തും സമാനമായ രീതിയില്‍ ഒരു മൃതദേഹം ലഭിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും വിവരമറിയിച്ചിട്ടുണ്ട്. വടകര പൊലീസാണ് കേസന്വേഷിക്കുന്നത്.