കാർപോർച്ചിൽ കിടന്ന കാറും സ്കൂട്ടറും തല്ലിത്തകർത്തു പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമം. സംഭവത്തിനു പിന്നിൽ ഭൂ മാഫിയ എന്നു വാഹന ഉടമ. കോട്ടയം വാകത്താനം പഞ്ചായത്ത് 18–ാം വാർഡിലെ കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് വാകത്താനം കണ്ണൻചിറ പാറപ്പാട്ട് എജി (43) യുടെ വീടിന്റെ പോർച്ചിൽ കിടന്ന വാഹനങ്ങളാണ് ഇന്നലെ പുലർച്ചെ 2.30നു തകർത്തത്. കാറിന്റെ പിന്നിലെ ഗ്ലാസ് കരിങ്കല്ലുപയോഗിച്ചു തകർത്തു പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചനിലയിലാണു കണ്ടെത്തിയത്. കരിങ്കല്ല് കാറിനുള്ളിൽനിന്നു കണ്ടെത്തി. സ്കൂട്ടറിന്റെ സീറ്റിന്റെ ഒരുഭാഗത്ത് പെട്രോൾ ഒഴിച്ചു കത്തിച്ചശേഷം കെടുത്തിയിട്ടുണ്ട്.
കാർപോർച്ചിൽ ഉണ്ടായിരുന്ന, സമീപവാസിയായ മാത്യു വർഗീസിന്റെ ബൈക്ക് അരക്കിലോമീറ്ററോളം മാറി തെങ്ങണ–മണർകാട് റോഡിൽ കണ്ണൻചിറ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയുടെ മുറ്റത്തേക്കു മറിച്ചിട്ടനിലയിലും കണ്ടെത്തി. റോഡിൽനിന്ന് ഇരുപതടിയിലേറെ താഴ്ചയിലേക്കാണു ബൈക്ക് മറിച്ചിട്ടത്. സംഭവസമയത്തു ശബ്ദം കേട്ട് എജിയും ഭാര്യയും ഉണർന്നു ജനൽവഴി നോക്കിയിരുന്നു. കാറിന്റെ ഇൻഡിക്കേറ്റർ ലൈറ്റ് തെളിഞ്ഞതു കണ്ടെങ്കിലും പൂച്ച വല്ലതും ചാടിയപ്പോൾ കത്തിയതായിരിക്കുമെന്നാണു കരുതിയതെന്നും ഇവർ പറയുന്നു.
സംഭവസ്ഥലത്തുനിന്ന് ഒഴിഞ്ഞ രണ്ടു മിനറൽ വാട്ടർ കുപ്പികൾ ലഭിച്ചിട്ടുണ്ട്. ഇതിനുള്ളിൽ പെട്രോളിന്റെ അംശവും കണ്ടെത്തി. വാകത്താനം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മണ്ണെടുപ്പു വ്യാപകമാണെന്നും ഇതിനെതിരെ ജനകീയ പങ്കാളിത്തത്തോടെ സമരരംഗത്തു താൻ പ്രവർത്തിച്ചു വരുകയാണെന്നും ഇതായിരിക്കാം സംഭവങ്ങൾക്കു പിന്നിലെന്നും എജി പറയുന്നു. വിവരമറിഞ്ഞു വാകത്താനം സിഐ പി.വി.മനോജ് കുമാർ, എസ്ഐ:വി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തു പരിശോധന നടത്തി.
സമീപവീട്ടിലെ സിസിടിവി ക്യാമറയിൽ പുലർച്ചെ രണ്ടരയ്ക്കു മുണ്ടും ഷർട്ടും ധരിച്ച ഒരാൾ ബൈക്കിലെത്തുന്നതും മൊബൈൽ ഫോണിൽ സംസാരിക്കുന്നതും അൽപസമയത്തിനുശേഷം മറ്റൊരാൾ ഇയാൾക്കൊപ്പം ബൈക്കിൽ കയറി എജിയുടെ വീട്ടിലേക്കു പോകുന്നതും ഇരുപതു മിനിറ്റുകൾക്കുശേഷം ഇരുവരും രണ്ടു ബൈക്കുകളിൽ തിരികെപ്പോകുന്നതായുള്ള ദൃശ്യവും ലഭിച്ചിട്ടുണ്ട്.