കൊട്ടാരക്കര ∙ സ്വന്തം ഗ്രാമത്തിൽ രാജേഷ് ഐപിഎസ് ഓഫിസർ. പരിസരവാസികൾ പോലും രാജേഷിന്റെ തട്ടിപ്പ് കഥകൾ അറിഞ്ഞിരുന്നില്ല. വീരാരാധനയോടെയാണു നാട്ടുകാരിൽ പലരും ഇയാളെ കണ്ടത്. താൻ നടത്തിയ കേസ് അന്വേഷണങ്ങളുടെ വീരകഥകൾ ജനങ്ങളുടെ മുന്നിൽ ഭംഗിയായി അവതരിപ്പിക്കാൻ രാജേഷിനു കഴിഞ്ഞിരുന്നു. നെട്ടയം രാമഭദ്രൻ വധക്കേസ് അന്വേഷണം ഉൾപ്പെടെ രാജേഷിന്റെ അന്വേഷണ മികവിന്റെ കഥകളായി. തെളിവെടുപ്പിനായി പത്തനാപുരത്തെ വീട്ടിലെത്തിച്ചപ്പോൾ പലരും തൊഴുകൈകളോടെ നിന്നു.
ഒറിജിനലിനെ വെല്ലുന്ന വ്യാജ ഐഡന്റിറ്റി കാർഡ് രാജേഷിന്റെ പ്രധാന തട്ടിപ്പ് ആയുധം. വൻ വിലയുള്ള വസ്ത്രവും ഷൂസും സ്വർണാഭരണവും വഴി രാജകീയ പ്രൗഢിയോടെയായിരുന്നു നടപ്പ്. മുന്തിയ ഇനം മൊബൈൽ ഫോണും ഉപയോഗിച്ചു. ഏതോ ഉന്നതനെ ഫോണിലൂടെ വിളിക്കുന്നതു പലപ്പോഴും കേൾക്കാമായിരുന്നു. സ്ഫുടമായി ഹിന്ദിയിൽ രാജേഷ് മറുപടി പറഞ്ഞു. ഉന്നതനും വിളികളും വ്യാജമാണെന്നു തട്ടിപ്പിനിരയായ പലരും അറിഞ്ഞില്ല. സൗമ്യമായി അടുത്തു കൂടും.
പരിചയപ്പെടുന്നവരെ വലയിലാക്കും. അവരുടെ ആവശ്യങ്ങൾ തിരക്കി വാഗ്ദാനം നൽകും. യുവാക്കളാണു തട്ടിപ്പിനിരയായവരിൽ ഏറെയും. ജോലി ആവശ്യമാണു മിക്കവർക്കും ഉണ്ടായിരുന്നത്. പട്ടാളത്തിൽ ജോലി വാങ്ങി നൽകാമെന്നു ചിലർക്കു വാഗ്ദാനം നൽകി. സിബിഐ ഓഫിസറാണെന്നും ചില പട്ടാള ഓഫിസർമാരെ പരിചയമുണ്ടെന്നും അറിയിച്ചു. ഇതിനായി പണവും പലരിൽ നിന്നും കൈപ്പറ്റി. വിവാഹ വീടുകളുമായി ബന്ധപ്പെട്ടു സ്വർണാഭരണങ്ങൾ വാങ്ങി നൽകാമെന്നു ധരിപ്പിച്ചു.
പൂയപ്പള്ളിയിലെ ഒരു വീട്ടിൽ നിന്നു രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു. പകരം വ്യാജസ്വർണാഭരണങ്ങൾ വാങ്ങി നൽകി. സിദ്ധനെന്ന പേരിലും പലയിടത്തും വേഷമിട്ടു. സിദ്ധചികിത്സയുടെ പേരിലും ലക്ഷങ്ങൾ തട്ടി. ഇയാൾക്കു സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലെന്നാണു പൊലീസിനു നൽകിയ മൊഴി. എന്നാൽ ജ്വല്ലറികളുടെയും വസ്ത്ര വ്യാപാരശാലകളുടെയും അക്കൗണ്ടുകളിലൂടെ പണം മാറ്റി. തനിക്കു കുറെ സാധനങ്ങൾ വേണമെന്നു പറഞ്ഞ് തുണിക്കടകളിലെത്തും. അക്കൗണ്ട് നമ്പർ നൽകിയാൽ പണം അയച്ചുതരാമെന്നും അതിനുശേഷം സാധനം നൽകിയാൽ മതിയെന്നും അവരെ അറിയിക്കും. തട്ടിപ്പിനിരയാകുന്നവരെക്കൊണ്ട് തുണിക്കടകളുടെ അക്കൗണ്ടുകളിലേക്കു പണം അയപ്പിക്കും. പണം എത്തിയെന്ന് ഉറപ്പായാൽ കടയിലെത്തി സാധനങ്ങൾ വാങ്ങും. ബാക്കി തുക പണമായി കടകളിൽ നിന്നു തിരികെ വാങ്ങും.
യാത്രയിലൂടെയാണു മിക്ക പരിചയപ്പെടലുകളും. മിക്കപ്പോഴും യാത്രയിലായിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനായി ചെലവഴിച്ചു. 2010ലാണ് ആദ്യമായി ഇയാൾ പിടിയിലാകുന്നത്. തോക്കും വ്യാജ തിരിച്ചറിയൽ കാർഡുമായി കൊട്ടാരക്കര പൊലീസിന്റെ കസ്റ്റഡിയിൽ വീണു. 2012ൽ കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായി. പതിനഞ്ചോളം കേസുകൾ അന്ന് തെളിഞ്ഞു. മൂന്നര വർഷക്കാലം ജയിലിൽ കിടന്നു.