സിബിഐയിൽ ഐപിഎസ് ഓഫിസർ ചമഞ്ഞ് നാട്ടുകാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ സൈനികൻ കൊട്ടാരക്കരയിൽ പൊലീസ് പിടിയിൽ. പത്തനാപുരം പിടവൂർ പനംപറ്റ ചന്ദ്രഭവനത്തിൽ ആർ.രാജേഷ് ആണ് പൊലീസിന്റെ പിടിയിലായത്. ഹരികൃഷ്ണൻ ഐപിഎസ് എന്ന പേരിൽ സിബിഐ എസ്പിയായി ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു.ജോലി വാഗ്ദാനം ചെയ്താണ് ഏറെ തട്ടിപ്പുകളും നടത്തിയത്.
എസ്പിയ്ക്ക് പുറമെ ദേവസ്വം ബോർഡ് മന്ത്രിയുടെ പിഎ, സ്വർണവ്യാപാരി എന്ന രീതിയിലും കബളിപ്പിച്ച വിരുതനാണ് ഒടുവിൽ കുടുങ്ങിയത്.ദേവസ്വം ബോർഡിൽ ജോലി നൽകാമെന്ന വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം തട്ടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വിരിച്ച വലയിൽ രാജേഷ് കുടുങ്ങുകയായിരുന്നു. യുവാവ് അറിയിച്ചതിനെ തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം മുസ്ലിം സ്ട്രീറ്റ് പരിസരത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തി അറസ്റ്റു ചെയ്തു ജോലിയ്ക്ക് രണ്ടര ലക്ഷം രൂപ രാജേഷ് ആവശ്യപ്പെട്ടിരുന്നു. നൽകാമെന്ന് വാഗ്ദാനം നൽകിയാണ് വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. പൊലീസിനെ കണ്ടയുടൻ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫമമുണ്ടായില്ല.
സമാനതട്ടിപ്പിന് ഇയാൾ മുമ്പ് രണ്ട് തവണ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. സുധീർ നമ്പ്യാർ ഐപിഎസ് എന്ന പേരിലാണ് മുമ്പ് തട്ടിപ്പ് നടത്തിയത്. ഏഴര വർഷം പട്ടാളത്തിൽ സേവനം നടത്തിയ ശേഷം ജോലി ഉപേക്ഷിച്ച് മുങ്ങിയ ശേഷം തട്ടിപ്പ് തുടങ്ങി. സിബിഐയിലെ പ്രധാന കേസുകളുടെ അന്വേഷണ ചുമതല താനെന്നാണ് ജനങ്ങളെ വിശ്വസിപ്പിച്ചു. നെട്ടയം രാമഭദ്രൻ വധ കേസുൾപ്പെടെ അന്വേഷിക്കുന്നത് താനാണെന്നാണ് വിശ്വസിപ്പിച്ചത്. പരിചയപ്പെടുന്നുവരുമായി അടുത്തിടപഴകി വിശ്വാസം വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. രാജകീയമായ വേഷവിധാനവും, ഹിന്ദി സംസാരിക്കുന്നതിലെ വൈദദ്ധ്യവും പരമാവധി ഉപയോഗിച്ചു. അടുത്തിടെ 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി.