നന്തൻകോട് കൂട്ടക്കൊലപാതകത്തിന്റെ യ ഥാർഥ കാരണം കണ്ടെത്താനാകാതെ പൊലീസ്. നാലുപേരെയും താനാണു കൊലപ്പെടുത്തിയതെന്നു പിടിയിലായ കാഡൽ ജീൻസൺ രാജ പൊലീസിനോടു പറഞ്ഞു. ഒപ്പം, മനസ്സിനെ ശരീരത്തിൽ നിന്നു വേർപെടുത്തുന്ന ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷിച്ചതാണെന്നും വിശദീകരിച്ചു. പരസ്പര വിരുദ്ധമായാണു പല ചോദ്യങ്ങൾക്കും ഉത്തരം. മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രതിയുടെ മാനസിക അവസ്ഥ സാധാരണ നിലയിലല്ലെന്നാണു പൊലീസ് നിഗമനം.
കുറ്റബോധം തെല്ലുമില്ലാതെയാണു കൂട്ടക്കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം പ്രതി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്. മനസ്സിനെ ശരീരത്തിൽ നിന്നു വേർപെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷൻ എന്ന പരീക്ഷണമാണു താൻ നടത്തിയതതെന്ന് ഒരിക്കൽ പറഞ്ഞു. എന്തിനാണു താൻ ഈ കൊലപാതകങ്ങൾ നടത്തിയതെന്നു പൊലീസിനോടു ചോദിച്ച് ഉത്തരം കണ്ടെത്താനാണു ചെന്നൈയിൽ നിന്നു തിരികെ വന്നതെന്നു മറ്റൊരിക്കൽ പറഞ്ഞു. ഇയാളുടെ ഉത്തരങ്ങളും ചോദ്യങ്ങളും അന്വേഷണ സംഘത്തെപ്പോലും ഒരുവേള ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷണ ഘട്ടത്തിലെത്തിച്ചുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരേ ദിവസമാണു കൊലപാതകങ്ങളെന്നാണു കാഡലിന്റെ മൊഴി. പക്ഷേ, വീട്ടുജോലിക്കാരിയുടെയും അയൽവാസികളുടെയും മൊഴി ഇതിനു വിരുദ്ധമാണ്.
ബുധനാഴ്ചയാണു മൂന്നുപേരെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹങ്ങൾ സ്വന്തം മുറിയിലെ കുളിമുറിയിലിട്ടു കത്തിച്ചെന്നു പ്രതി സമ്മതിച്ചു. എന്നാൽ, കൊല നടത്തിയത് എന്തിനുവേണ്ടിയെന്ന പ്രധാന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. ആസ്ട്രൽ പ്രൊജക്‌ഷൻ എന്ന ശൈലി 15 വർഷമായി പരിശീലിക്കുന്നുണ്ടെന്ന് ഇയാൾ പറഞ്ഞു. ഓസ്ട്രേലിയയിൽ പോയപ്പോഴാണു കൂടുതൽ ആഭിമുഖ്യം ഉണ്ടായത്. ഇന്റർനെറ്റിലൂടെ വിവരങ്ങൾ ശേഖരിച്ചാണു സ്വായത്തമാക്കിയത്. ആത്മാവാണ് ഇതൊക്കെ ചെയ്തതെന്നും അയാൾ പറഞ്ഞു. ഇതോടെയാണു മനശാസ്ത്ര വിദഗ്ധനായ ഡോ. മോഹൻ റോയുടെ സഹായത്തോടെ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തത്.