തൃശൂർ തളിക്കുളത്ത് സ്വർണക്കടയിൽ കവർച്ച നടത്തിയ പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്. കവർച്ച നടന്ന് രണ്ടാഴ്ചയായിട്ടും ഒരാൾ പോലും പിടിയിലായില്ല. പ്രതികളെല്ലാം സംസ്ഥാനം വിട്ടതായി സൂചന. ലോക്കറിൽ സൂക്ഷിച്ച രണ്ടരക്കിലോ സ്വർണം കവർന്നു. കാറിലെത്തിയ ആറംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന വിലയിരുത്തലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തളിക്കുളത്തെ അമൂല്യ ജ്വല്ലറിയിൽ രണ്ടാം തീയതി പുലർച്ചെയാണ് കവർച്ച നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന രണ്ടരക്കിലോ സ്വർണം മോഷ്ടാക്കൾ കൊണ്ടുപോയി. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഗ്യാസ് കട്ടറുപയോഗിച്ച് ലോക്കർ പൊളിച്ചാണ് സ്വർണമെടുത്തത്. മോഷ്ടാക്കളെന്ന് സംശയിക്കുന്നവരെ സ്വർണക്കടക്ക് സമീപമുണ്ടായിരുന്നു ഏതാനും പേർ കണ്ടിരുന്നു. കൊല്ലം റജിസ്ട്രേഷനിലുള്ള കാറിലെത്തിയ ആറംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നും അവർ മോഷണ ശേഷം എറണാകുളം ഭാഗത്തേക്ക് പോയെന്നും മൊഴി ലഭിച്ചിരുന്നു. എന്നാൽ ഇത് വ്യാജരജിസ്ട്രേഷനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഏതാനും ആഴ്ചകൾക്ക് മുൻപ് കൊടുങ്ങല്ലൂർ ശ്രീനാരായണ പുരത്തെ ബാങ്കിലും സമാനരീതിയിലുള്ള മോഷണ ശ്രമം നടന്നു. അതിന് പിന്നിലുള്ളവർ തന്നെയാണ് സ്വർണക്കടയിലെ കവർച്ചക്കാരെന്നും പൊലീസ് വിലയിരുത്തി. അവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. മോഷണസമയത്ത് ഇവർ ബംഗാളിയും മലയാളവും സംസാരിച്ചതായി മൊഴിയുണ്ട്. അതിനാൽ ഇതര സംസ്ഥാനക്കാരാണ് മോഷ്ടക്കളെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നതായും വിലയിരുത്തുന്നു. ഇതര സംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
Advertisement