ദേശീയപാതയിൽ പാലക്കാട് കൂട്ടുപാത ജംക്ഷനിൽ രണ്ടാഴ്ച മുൻപ് റോഡ് വശത്ത് കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്നാട്ടുകാരിയായ സ്ത്രീയാണ് മരിച്ചത്. വാഹനമിടിച്ച് കൊലപ്പെടുത്തി ഉപേക്ഷിച്ചെന്ന സൂചനയിൽ അന്വേഷണം ശക്തമാക്കി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വാസുകി ആണു മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ തമിഴ്നാട് കന്യാവടി പൊലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. കഴിഞ്ഞ മാർച്ച് 27നു രാവിലെയാണ് റോഡിനോടു ചേർന്നുള്ള ഓടയിൽ മൃതദേഹം കാണപ്പെട്ടത്. ഭർത്താവ് മരണപ്പെട്ട വാസുകി കഴിഞ്ഞ നാലര വർഷത്തോളമായി തനിച്ചാണു താമസിക്കുന്നത്.
ഇവർ ദേഹത്ത് അണിഞ്ഞിരുന്ന ആഭരണങ്ങൾ കവർച്ച ചെയ്ത ശേഷം സേലത്തിനു സമീപം ബോഡിപാളയത്തു വച്ച് കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. ഭർത്താവും മക്കളുമില്ലാത്ത വാസുകിക്ക് കേരള സർക്കാരിൽ നിന്നു ധനസഹായം വാങ്ങിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ ഇവരെ കാറിൽ കയറ്റി കൊണ്ടുവന്നതെന്നും പൊലീസിനു വിവരം ലഭിച്ചു. നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വാഹനമിടിച്ചുണ്ടായ ആഘാതമാണു മരണകാരണമെന്ന് തെളിഞ്ഞിരുന്നു. കസബ സിഐ ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
Advertisement