നന്തന്‍കോട് കൂട്ടക്കൊലയില്‍ ഒളിവില്‍ പോയ മകന്‍ പിടിയില്‍. കേഡല്‍ ജീന്‍സെണ്‍ രാജയെ ആര്‍.പി.എഫാണ് പിടികൂടിയത്. തമ്പാന്നൂര്‍ റയില്‍വെ സ്റ്റേഷനില്‍ വച്ചാണ് കേഡല്‍ പിടിയിലായത്. കേഡലിന്റെ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്.
ഇന്നലെയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മകൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നാണ് കരുതുന്നത്.
കൊലപാതകം ആസൂത്രിതമായും വ്യക്തമായ പദ്ധതിയോടെയും നടത്തിയതാണെന്ന നിഗമനത്തിലാണു പൊലീസ്. കൃത്യം നടന്ന വീട്ടിൽനിന്നു ലഭിച്ച തെളിവുകളും അതിനെ സാധൂകരിക്കുന്നതാണെന്നു പൊലീസ് പറയുന്നു. തുണി, ഇരുമ്പു കമ്പി, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യരൂപവും പകുതി കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപിടിത്തത്തിൽ കൊല്ലപ്പെട്ടുവെന്നു വരുത്തിത്തീർക്കാൻ ബോധപൂർവമാണു ഡമ്മി കത്തിച്ചതെന്നാണു നിഗമനം. വീടിന്റെ രണ്ടാമത്തെ നിലയിൽനിന്നു കണ്ടെത്തിയ മഴു, വെട്ടുകത്തി എന്നിവയിൽ രക്തം പുരണ്ടിട്ടുണ്ട്. കൊല നടത്തിയേശഷം മൃതദേഹങ്ങൾ വെട്ടിമുറിച്ചുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. പല ദിവസങ്ങളിലായി നടത്തിയ ആസൂത്രണത്തിന് ഒടുവിലാണ് കൃത്യം നടത്തിയതെന്നാണു പൊലീസ് കരുതുന്നത്. ഈ വീട്ടിൽ സാധാരണ ഒരു വീട്ടുജോലിക്കാരി വന്നുപോകാറുണ്ടായിരുന്നു. അടുത്ത ഏതാനും ദിവസങ്ങളിൽ വീട്ടിൽ ആരുമുണ്ടാകില്ലെന്നും എല്ലാവരും അമേരിക്കയിൽനിന്നെത്തിയ സുഹൃത്തുക്കൾക്കൊപ്പം ഉൗട്ടിക്കു പോയതായും കാഡൽ ജീൻസൺ ഇവരോടു പറഞ്ഞിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.
മരിച്ച കുടുംബത്തിന് കോടികളുടെ സ്വത്ത്
നന്തൻകോട് ക്ലിഫ്ഹൗസിനു സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതു കോടികളുടെ സ്വത്തിന്റെ അവകാശികൾ. കോടികൾ വിലമതിക്കുന്ന നന്തൻകോട്ടെ വീടിനും വസ്തുവിനും പുറമെ, ജില്ലയുടെ പ്രാന്തപ്രദേശങ്ങളിൽ തമിഴ്നാട് അതിർത്തിയോടു ചേർന്നു ജീൻ പത്മയ്ക്കും ഭർത്താവിനും ഏക്കർ കണക്കിനു കൃഷിഭൂമിയും സ്വന്തമായുണ്ട്. കേരളാ തമിഴ്‌നാട് അതിർത്തി ഗ്രാമമായ പത്തുകാണിയിൽ കാളിമലയ്ക്കു താഴെയാണ് പത്ത് ഏക്കറിലേറെ റബർ തോട്ടം ഇവരുടെ പേരിലുള്ളത്.
കാണാതായ മകൻ കാഡൽ ജീൻസൺ ഇവിടെ എത്താനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനു പുറമെ അമ്പൂരിയിൽ കൃഷിത്തോട്ടം വാങ്ങാനും ഇവർ അടുത്തിടെ ശ്രമിച്ചിരുന്നതായി പൊലീസിനു വിവരമുണ്ട്. വെള്ളറടയ്ക്കടുത്തുള്ള ഗ്രാമത്തിലാണു റബർതോട്ടം. പത്ത് ഏക്കറിലേറെയുള്ള ഭൂമിയിൽ ഒരു വീടുമുണ്ട്. വീട് നിർമിച്ചിരിക്കുന്ന പ്രദേശം മാത്രം മൂന്നര ഏക്കർ വരും. കാവലിനായി ഒരു കാര്യസ്ഥനുണ്ട്.
ഒന്നോ രണ്ടോ മാസം കൂടുമ്പോൾ മാത്രമേ കുടുംബം ഇങ്ങോട്ടുവരാറുള്ളൂ എന്നാണ് കാര്യസ്ഥൻ അറിയിച്ചിരിക്കുന്നത്. നാട്ടുകാരോടെല്ലാം നല്ല രീതിയിലാണു പെരുമാറ്റം. അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ ഇവിടത്തുകാർക്ക് ഏറെ ഇഷ്ടവുമാണ്. ലക്ഷക്കണക്കിനു രൂപയുടെ റബർ ഷീറ്റുകളും മറ്റും ഇവിടെ ശേഖരിച്ചിട്ടുണ്ട്. റബർ വിൽക്കാറില്ലെന്നാണു സൂചന. അതുകൊണ്ടു തന്നെ കുടുംബത്തിനു സാമ്പത്തിക പ്രശ്നമൊന്നും ഉണ്ടാകാൻ ഇടയില്ലെന്നു പൊലീസ് ഊഹിക്കുന്നു.
രണ്ടുകൊല്ലം മുമ്പാണ് ഇവിടെ ഇദ്ദേഹം വസ്തു വാങ്ങിയതെന്നാണു ലഭിക്കുന്ന സൂചന. മാർത്താണ്ഡം നേശമണി കോളജിൽ ഹിസ്റ്ററി പ്രഫസറായി വിരമിച്ച രാജാ തങ്കം അതിനു ശേഷമാണ് ഇവിടെ കൃഷി ചെയ്യുകയെന്ന ലക്ഷ്യത്തിൽ വസ്തു വാങ്ങിയത്. കുടുംബാംഗങ്ങൾക്കും ഈ സ്ഥലത്തെ കുറിച്ച് അറിയാം. ഇവിടെ എത്തുമ്പോൾ ഉപയോഗിക്കാൻ അംബാസഡർ കാറുമുണ്ടായിരുന്നു.
കാഡൽ കംപ്യൂട്ടർ വിദഗ്ധൻ, ആരോടും അടുപ്പമില്ല
നന്തൻകോട് കൊലപാതകക്കേസിൽ പൊലീസ് തിരയുന്ന കാഡൽ ജീൻസൺ അച്ഛനേയും അമ്മയേയും 25 വയസ്സ് പ്രായം വരുന്ന സഹോദരി കാരോളിനേയും വീടിനുള്ളിലിട്ടു കത്തിച്ചുവെന്ന വിവിരം നാട്ടുകാർ കേട്ടത് ഞെട്ടലോടെ. കൊല്ലപ്പെട്ട പ്രഫ.രാജതങ്കത്തിന്റേയും ഡോ. ജീൻ പദ്മയുടേയും ഏകമകന് ഇങ്ങനെ ചെയ്യാൻ കഴിയുമോ എന്ന ഞെട്ടലിലാണ് തലസ്ഥാനവാസികൾ.
സിനിമാക്കഥ പോലൊരു ജീവിതം അതായിരുന്നു കാഡലിന്റേത്. സാമ്പത്തികമായി ഉന്നത നിലയിലുള്ള കുടുംബം. കുട്ടനെന്നു വിളിപ്പേരുള്ള കാഡൽ സുഖലോലുപനായുള്ള ജീവിതമാണ് നയിച്ചിരുന്നത്. നാട്ടുകാരുമായോ ബന്ധുക്കളുമായോ കുട്ടിക്കാലം മുതലേ ഒരു ബന്ധവുമില്ലായിരുന്നുവെന്നാണ് സൂചന.
തിരുവനന്തപുരം മോഡൽ സ്കൂളിൽ നിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശേഷം വീട്ടുകാർ എംബിബിഎസ് പഠനത്തിന് ഫിലിപ്പീൻസിലേക്ക് അയച്ചു. ഒരുവർഷത്തിന് ശേഷം അവിടെയുള്ളവരുടെ ഇടപെടൽ കാഡലിന് ഇഷ്ടമായില്ല,അതിനാൽ തിരികെ നാട്ടിലേക്ക് എത്തി. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ അസാമാന്യ വൈദഗ്ധ്യം ഉള്ളയാളായിരുന്നതിനാൽ എൻജിനീയറിങ് പഠനത്തിന് ഒാസ്ട്രേലിയയിലേക്കയച്ചു.
അതും പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെ എത്തിയ അയാൾ സ്വന്തമായി ഒരു ഗെയിം സർച്ചിങ് എൻജിൻ തയ്യാറാക്കി. അത് ഒാസ്ട്രേലിയൻ കമ്പനിക്കു തന്നെ നൽകി. അതിൽ നിന്നുള്ള റോയൽറ്റി കാഡലിനുലഭിക്കാറുള്ളതായി ബന്ധുക്കൾ പറഞ്ഞു. ജോലിയുടെ ഭാഗമായി വീണ്ടും ഒാസ്ട്രേലിയയ്ക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. നാട്ടുകാർ അപൂർവമായി മാത്രമാണ് ഇയാളെ കണ്ടിട്ടുള്ളത്.
ബന്ധുക്കളുമായി അടുപ്പമോ ഫോൺ മുഖാന്തിരമുള്ള ബന്ധമോ ഇല്ലായിരുന്നു. മദ്യപിച്ചോ മറ്റ് അസ്വഭാവികമായ സാഹചര്യങ്ങളിലോ ഇയാളെ കണ്ടിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. ശനിയാഴ്ച രാത്രിയും ഇയാൾ വീടിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്നു. ഇതേ രാത്രിയാണ് വീടിന് തീപിടിച്ച് സംഭവം പുറം ലോകം അറിയുന്നതും.