കാസർകോട് മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവർ മരണപ്പെട്ടതിൽ അസ്വഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ മർദനമേറ്റ പരിക്കുകളൊന്നും ഇക്വസ്റ്റിൽ കണ്ടെത്താനായില്ല. അതിനിടെ സംഭവത്തെ കുറിച്ച് രണ്ട് ഡി.വൈ.എസ്.പിമാർ വേവ്വേറെ അന്വേഷണം തുടങ്ങി. ബി.എം.എസ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ കെ. സന്ദീപിന്റെ മരണം കുഴഞ്ഞ് വീണാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബന്ധുക്കൾ ആരോപിച്ചത് പോലെ മർദനമേറ്റതിന്റെ പരിക്കുകളൊന്നും ശരീരത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
ആർ.ഡി.ഒ. പി.കെ. ജയശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ഇക്വസ്റ്റിനിടെ അസ്വഭാവകമായി ഒന്നും കണ്ടില്ലെന്നാണ് വിവരം. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണപ്പോഴുണ്ടായ പരിക്കുകൾ മാത്രമാണ് ശരീരത്തിലുള്ളത്. അതേ സമയം അന്വേഷണം നടക്കുന്നതിനാൽ ടൗൺ എസ്.ഐ പി. അജിത്കുമാറിനെ സ്ഥലം മാറ്റി. സന്ദീപിന്റെ മരണവും തുടർന്നുണ്ടായ സംഭവങ്ങളെയും കുറിച്ച് ഡി.വൈ.എസ്.പിമാർ അന്വേഷണം തുടങ്ങി. കസ്റ്റഡി മരണത്തെ കുറിച്ച് എസ്.എം.എസ് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായികാണ് അന്വേഷിക്കുന്നത്.
പൊലീസ് സംഭവ സ്ഥലത്ത് എത്തിയത് മുതലുള്ള കാര്യങ്ങളാണ് ഹരിശ് ചന്ദ്രനായിക്ക് അന്വേഷിക്കുക. കസ്റ്റഡി മർദനമാണ് മരണകാരണെന്ന ആരോപണം സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. പി.പി. അസൈനാറും അന്വേഷിക്കും. മരണത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിന് ബി.ജെ.പി.ജില്ല പ്രസിഡന്റ് കെ. ശ്രീകാന്ത് അടക്കം ഇരുന്നൂറ് സംഘപരിവാർ പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
Advertisement