മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സി.ആർ. ചൗധരി. കയ്യേറ്റങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനം. കയ്യേറ്റത്തെക്കുറിച്ചുള്ള മനോരമ ന്യൂസ് വാർത്തകളെ തുടർന്നാണ് കേന്ദ്ര മന്ത്രി മൂന്നാറിലെത്തിയത്.
കയ്യൂക്കിൽ കയ്യേറ്റമെന്ന മനോരമ ന്യൂസ് പരമ്പരയാണ് മൂന്നാറിൽ നിയമങ്ങൾ അട്ടിമറിച്ചുള്ള കയ്യേറ്റങ്ങൾ പുറത്ത് കൊണ്ടുവന്നത്. സർകാർ ഭൂമി കയ്യേറി ദേവികുളം എം.എൽഎ എസ്.രാജേന്ദ്രൻ വീട് നിർമിച്ചതും സി പി എം പാർട്ടി ഗ്രാമവും ഇതിൽ ഉൾപ്പെടും. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മൂന്നാർ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭക്ഷ്യ മന്ത്രി മൂന്നാറിലെത്തിയത്. ചിത്തിരപുരം, പളളിവാസൽ പ്രദേശങ്ങളിലെ കയ്യേറ്റങ്ങൾ സന്ദർശിച്ച മന്ത്രി പാർട്ടി ഗ്രാമത്തിലും എത്തി. മൂന്നാറിലെ അതിരൂക്ഷമായ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കും.
മൂന്നാറിലെ കയ്യേറ്റ വിഷയത്തിൽ സംസ്ഥാന സർക്കാർ കാര്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര സർക്കാരിന്റെ സഹായം തേടിയത്. ഇടുക്കി ജില്ലയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ബി ജെ പിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഇത്. പതിനൊന്നാം തീയതി കുമ്മനം രാജശേഖരന്റെ നേതൃത്യത്തിൽ മാർച്ചും 16 ന് സുരേഷ് ഗോപി എം പി മൂന്നാറിൽ ഉപവസിക്കും.
Advertisement