ജനമൈത്രി പൊലീസിന്റെ പരിപാടിയിൽ പങ്കെടുക്കാനെന്നു പറഞ്ഞു ജോലിസ്ഥലത്തു നിന്നു വിളിച്ചിറക്കി കൊണ്ടുപോയ ദലിത് യുവാവിനെ കഴക്കൂട്ടം എസ്ഐ ക്രൂരമായി മർദിച്ചെന്നു പരാതി. മർദനം ഏറ്റതിനെ തുടർന്നു കരിച്ചാറ അപ്പോളോ കോളനിയിൽ താമസിക്കുന്ന സെക്യൂരിറ്റി ജീവനക്കാരനായ അരുൺ(25) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. മർദനത്തിൽ ഒരുചെവിയുടെ കേൾവി നഷ്ടപ്പെടുകയും മൂക്കിൽ പാലത്തിനും പല്ലിനും കേടുപാടുണ്ടാകുകയും ചെയ്തു.
അരുൺ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥൻമാർക്കും പരാതി നൽകിയിട്ടുണ്ട്. എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടു ബിഎസ്പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേയ്ക്കു മാർച്ച് നടത്തി. എസ്ഐക്കെതിരെ നടപടി വേണമെന്നു കോൺഗ്രസ് പ്രവർത്തകരും ആവശ്യപ്പെട്ടു.
മൂക്കിൽ നിന്ന് രക്തംവാർന്നു; ദാഹജലം തന്നില്ല; ബോധംപോയി തുടങ്ങി..ഒടുവിൽ ആളു മാറിയെന്ന്...
അരുണിന്റെ പരാതി ഇങ്ങനെ: മൂന്ന് വർഷം മുമ്പ് കഴക്കൂട്ടത്തുള്ള ഒരു പെൺകുട്ടിയെ കാണാതെയായി. പെൺകുട്ടിയുടെ വീട്ടുകാർ അന്ന് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അപ്പോളാ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. ആ സമയത്ത് കെപിഎംഎസിന്റെ കരിച്ചാറ ശാഖാസെക്രട്ടറിയായിരുന്ന അരുൺ പൊലീസ് പിടിയിലായ ആളെ ജ്യാമ്യത്തിലിറക്കാൻ പോയിരുന്നു. അന്ന് അരുണിന്റെയും യുവാവിന്റെ ഫോൺ നമ്പറുകൾ പൊലീസ് വാങ്ങിയിരുന്നു. അതിനിടയിലാണ് അടുത്ത സമയത്ത് ഇതേ പെൺകുട്ടിയെ വീണ്ടും കഴക്കൂട്ടത്തു കാണാതായത്.
തുടർന്ന് അരുണിനെ കഴക്കൂട്ടം പൊലീസ് ഫോണിൽ വിളിച്ചു. മേനംകുളം കിൻഫ്രയിലെ ഒരു എക്സ്പോർട്ടിങ് കമ്പനിയിൽ സെക്യൂരിറ്റി ജോലിയിലായിരുന്ന അരുണിനെ ജനമൈത്രി പൊലീസിന്റെ ഒരു പരിപാടിയുണ്ടെന്നു പറഞ്ഞു ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ വച്ച് ഒരുവനിതാ പൊലീസുകാരി കാണാതായ പെൺകുട്ടിയുടെ ഫോട്ടോ കാണിച്ച് ഈ കുട്ടിയെ അറിയുമോയെന്നു ചോദിച്ചപ്പോൾ അറിയില്ലെന്ന പറഞ്ഞതിനെ തുടർന്ന് എസ്ഐയും പൊലീസുകാരും ചെകിടത്തും മുതുകിലും മർദിക്കുകയായിരുന്നുവെന്ന് അരുൺ പറയുന്നു.
മൂക്കിൽ നിന്നു രക്തം വാർന്നു. ദാഹജലം പൊലും കൊടുക്കാതെ നാലുമണിവരെ സ്റ്റേഷനിൽ പിടിച്ചിരുത്തി. ഇതിനിടയിൽ ബോധക്ഷയമുണ്ടായതിനെ തുടർന്ന് അരുണിനെ പൊലീസ് തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി തിരികെ സ്റ്റേഷനിൽ എത്തിച്ചു.
അതിനിടയിൽ അരുണിനെ അന്വേഷിച്ചു ബന്ധുക്കൾ എത്തി. ഒരു കേസിന്റെ ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും ആളുമാറിയതാണെന്നും പറഞ്ഞു കേസെടുക്കാതെ രണ്ട് സുഹൃത്തുകളോടൊപ്പം അവശനായ അരുണിനെ ഇറക്കിവിടുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്.
ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അരുണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പൊലീസ് മർദനത്തെ തുടർന്നു ഭാഗീകമായി കേൾവി നഷ്ടപ്പെട്ടതിനു പുറമെ മൂക്കിനു പരുക്കുണ്ട്. ഒരു പല്ല് ഇളക്കിമാറ്റണമെന്നും ഡോക്ടർ പറഞ്ഞിട്ടുണ്ട്.
അതേസമയം കാണാതായ പെൺകുട്ടിയെ അടുത്ത ദിവസം മലപ്പുറത്തു നിന്നു കണ്ടെത്തുകയും ചെയ്തു. പെൺകുട്ടി കാണാതായതുമായി തനിക്കു യാതൊരു ബന്ധമില്ലെന്ന് അരുൺ പറയുന്നു. അതേസമയം ഇപ്പോൾ കാണാതായ പെൺകുട്ടിയുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുമ്പ് അരുണിനെ പൊലീസ് പിടികൂടിയിരുന്നുവെന്നും ഇപ്പോൾ ആ പെൺകുട്ടി കാണാതായതിൽ അരുണിന് യാതൊരു പങ്കുമില്ലെന്നു കഴക്കൂട്ടം സിഐ അജയകുമാർ അറിയിച്ചു. ആളുമാറി അരുണിനെ മർദിച്ച എസ്ഐ യെ മാറ്റണമെന്നു കോൺഗ്രസ് പ്രവർത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.