മദ്യക്കടത്ത് പിടികൂടാൻ വാഹന പരിശോധനയ്ക്കിറങ്ങിയ എക്സൈസ് സംഘത്തിന് കിട്ടിയത് പതിനഞ്ചു ലക്ഷം രൂപയുടെ കുഴൽപ്പണം. വടകരയിൽ കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണമാണ് എക്സൈസ് സംഘം പിടികൂടിയത്.
വിഷു, ഈസ്റ്റർ മുന്നിൽക്കണ്ടുള്ള മദ്യക്കടത്ത് പിടികൂടാനാണ് എക്സൈസ് സംഘം വടകര മടപ്പള്ളിയിൽ നിലയുറപ്പിച്ചത്. മാഹി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നോട്ടമിട്ടായിരുന്നു പരിശോധന. ഈ സമയം മടപ്പള്ളിയിൽ എത്തിയ കാർ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഡ്രൈവറുടെ സീറ്റിനടിയിലെ ബാഗ് തുറന്നപ്പോൾ പണം. രണ്ടായിരം രൂപയുടെ നോട്ടുകൾ. എണ്ണി തിട്ടപ്പെടുത്തിയപ്പോൾ പതിനഞ്ചു ലക്ഷം രൂപ. വടകര, വില്യാപ്പള്ളി മേഖലയിൽ വിതരണം ചെയ്യാനുള്ള കുഴൽപ്പണമാണിത്. പണം നൽകേണ്ടവരുടെ വിവരങ്ങളും ബാഗിൽനിന്ന് ലഭിച്ചു. വണ്ടിയോടിച്ചിരുന്ന പുറമേരി സ്വദേശി റഷീദിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വടകര പൊലീസ് 25 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയിരുന്നു. സമീപകാലത്തായി വടകര കേന്ദ്രീകരിച്ച് കുഴൽപ്പണ ഇടപാട് കൂടിയതായി പൊലീസും പറയുന്നു. പിടിച്ചെടുത്ത പണം എൻഫോഴ്സ്മെന്റിന് കൈമാറും.