തൃശൂർ തളിക്കുളത്തെ ജ്വല്ലറി കവര്‍ച്ചയ്ക്ക് പിന്നില്‍ കാറില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന സംഘമെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. രണ്ടാഴ്ച മുന്‍പ് കൊടുങ്ങല്ലൂരില്‍ ബാങ്ക് കവര്‍ച്ച നടത്തിയതിന് പിന്നിലും ഈ സംഘമെന്ന് സൂചനയുണ്ട്. ഇവരുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു.
ബംഗാളിയും മലയാളവും സംസാരിച്ച ആറു പേരാണ് തളിക്കുളത്ത് സ്വര്‍ണ കവര്‍ച്ച നടത്തിയതെന്നാണ് മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് വിലയിരുത്തുന്നത്. ഇവര്‍ കാറിലാണ് എത്തിയതെന്നും മൊഴിയുണ്ട്. മാര്‍ച്ച് 19ന് തളിക്കുളത്തിന് ഏതാനും കിലോമീറ്റര്‍ അകലെ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്തെ ബാങ്കിലും സമാന രീതിയുള്ള കവര്‍ച്ചാ ശ്രമമുണ്ടായിരുന്നു. ഷട്ടറിന്റെ പൂട്ടുതകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും ബാങ്കിലെ സെക്യൂരിറ്റി അലാറം മുഴങ്ങിയതോടെ കവര്‍ച്ചാശ്രമം പരാജയപ്പെടുകയായിരുന്നു. ബാങ്കില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ആറുപേരടങ്ങുന്ന സംഘമാണ് അവിടെയും ഉണ്ടായിരുന്നത്. ഇവരും എത്തിയത് കാറിലാണെന്ന് വ്യക്തമാണ്. ഈ രണ്ട് കാറിന്റെയും വ്യാജ നമ്പറുകളാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ സമാനതകള്‍ മുഖവിലയ്ക്കെടുക്കുമ്പോള്‍ ഒരേ കവര്‍ച്ചാസംഘമാണ് രണ്ട് മോഷണത്തിനും പിന്നിലെന്നാണ് പൊലീസ് നിഗമനം. രണ്ട് മാസത്തോളമായി ഇവര്‍ തൃശൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ഉണ്ടായിരുന്നു എന്നും സൂചന ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആന്ധ്ര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് കരുതുന്നത്. അതിനാല്‍ തിരച്ചിലിനായി പ്രത്യേക സംഘത്തെ ഇതരസംസ്ഥാനങ്ങളിലേയ്ക്ക് അയച്ചിട്ടുണ്ട്. മലയാളത്തിലുള്ള സംസാരം കേട്ടെന്ന് മൊഴിയുള്ളതിനാല്‍ സംഘത്തില്‍ മലയാളികള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ട്രെയിന്‍ വഴി രക്ഷപ്പെടാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ റയില്‍വെ സ്റ്റേഷനുകളിലും ജില്ലാ അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.