കോഴിക്കോട് ഫറോക്ക് റയിൽവേ സ്റ്റേഷനിൽ പത്തു കിലോ കഞ്ചാവ് പിടികൂടി. കോഴിക്കോട്ടെ കുപ്രസിദ്ധ ഗുണ്ട ടിങ്കു ഉൾപ്പെടെ മൂന്നു പേരെ സിറ്റി പൊലീസ് കമ്മിഷണറുടെ സ്ക്വാഡ് പിടികൂടി.
ഒഡീഷയിൽനിന്ന് വൻതോതിൽ കഞ്ചാവ് വരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ചാത്തമംഗലം സ്വദേശി ടിങ്കുവാണ് കഞ്ചാവ് ശൃംഖലയുടെ പ്രധാന കണ്ണിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരുടെ, മൊബൈൽ ഫോൺ പിൻതുടർന്നാണ് പൊലീസ് വലവിരിച്ചത്. കഞ്ചാവുമായി ഫറോക്ക് റയിൽവേ സ്റ്റേഷനിലിറങ്ങി, ബൈക്കിൽ പോകാൻ ശ്രമിക്കുമ്പോഴാണ് പൊലീസിന്റെ പ്രത്യേക സ്ക്വാഡ് കയ്യോടെ പിടികൂടിയത്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇവർ കഞ്ചാവ് വിൽക്കുന്നത്. ഓരോ ജില്ലകളിലും അപ്രധാനമായ റയിൽവേ സ്റ്റേഷനിൽ കഞ്ചാവ് എത്തിക്കും. പിന്നെ, ബൈക്കുകളിൽ കറങ്ങിയാണ് കഞ്ചാവ് വിൽപന. കാപ്പ ചുമത്തി തടവിലായിരുന്ന ടിങ്കു ഈയിടെയാണ് പുറത്തിറങ്ങിയത്. പത്തു കിലോ കഞ്ചാവ് വിറ്റാൽ രണ്ടര ലക്ഷം രൂപയോളം ലാഭം കിട്ടുമെന്ന് പൊലീസ് പറഞ്ഞു. ഈ ലാഭം മോഹിച്ചാണ് പ്രതികൾ കച്ചവടത്തിനിറങ്ങിയത്.