കൊച്ചിയിൽ,ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന ഒഡീഷ സ്വദേശിനിയും സഹോദരനും അറസ്റ്റിൽ. മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയത്.
കൊച്ചി പനമ്പള്ളി നഗറിനടുത്ത് മമ്മാഞ്ഞി മുക്കിൽ ,ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്നതിനാണ് ഒഡീഷ സ്വദേശിനി അനിതയെയും അനുജൻ സൽമാനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്തിരുന്ന വീട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം ഘട്ടം ഘട്ടമായി അനിത സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. കവർന്ന ആഭരണങ്ങൾ തൃശൂർ എരുമപ്പെട്ടിയിൽ ജോലി ചെയ്തിരുന്ന സഹോദരന് കൈമാറി.14 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് വീട്ടുകാർ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആദ്യ ചോദ്യം ചെയ്യലിൽ കുറ്റം അനിത നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ പൊലീസിന് കിട്ടിയതോടെ കുറ്റസമ്മതം നടത്തി.
മോഷ്ടിച്ച സ്വർണം എരുമപ്പെട്ടിയിലെ സൽമാന്റെ താമസ സ്ഥലത്തു നിന്ന് കണ്ടെത്തി. അടുത്തയാഴ്ച ഒഡീഷയിലേക്ക് തിരിച്ചു പോകാനുള്ള തയാറെടുപ്പിനിടെയാണ് സഹോദരങ്ങൾ പിടിയിലായത്. നാലു മാസം മുമ്പ് കേരളത്തിലെത്തിയ ഇരുവരും സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും മോഷണം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.