റാന്നിയിലെ ദലിത് പെണ്‍കുട്ടിയുടെ ദുരൂഹമരണത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ പുതിയ അന്വേഷ·ണ സംഘത്തിന് രൂപം നല്‍കുമെന്ന് ജില്ലാ പൊലീസ് മേധാവി. പെണ്‍കുട്ടിയുടെ ബന്ധുക്കളും സഹപാഠികളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് തീരുമാനം. മരണം സംബന്ധിച്ച പരാതിയില്‍ റാന്നിയിലെ ബാലികാസദനം പൂട്ടി.
പുതുശേരിമല സ്വദേശിനിയായ അമ്പിളി രണ്ട് വര്‍ഷം മുന്‍പാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. വയറുവേദനയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ചികിൽസയ്ക്കിടെയായിരുന്നു അമ്പിളിയുടെ മരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. എന്നാൽ തുടരന്വേഷണമില്ലാതെ പൊലീസ് കേസ് അവസാനിപ്പിച്ചു. ഇതേതുടര്‍നന്നാണ് അമ്പിളിയുടെ ബന്ധുക്കളും ഇലന്തൂർ കോളജിലെ സഹപാഠികളും ബന്ധുക്കളും ചേർന്നാണ് വീണ്ടും പൊലീസിനെ സമീപിച്ചത്.
മരണത്തില്‍ ജില്ലാ പൊലീസ് മേധാവി തുടരന്വേഷണ ഉത്തരവ് നല്‍കിയിട്ടും നടപടി എങ്ങുമെത്തിയില്ല. ഇതിനെതിരെ വീണ്ടും പ്രതിഷേധം ഉടലെടുത്തതോടെ മൂന്നു ദിവസത്തിനുള്ളില്‍ പുതിയ അന്വേഷണ സംഘം കേസ് പുനരന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സ്ഥാപനത്തിനെതിരെ ഉയര്‍ന്നുവന്ന മറ്റ് പരാതികളും പൊലീസ് പരിശോധിക്കും.
സംഭവത്തില്‍ റാന്നിയിലെ ബാലികാസദനം സാമൂഹ്യ ക്ഷേമവകുപ്പെത്തി പൂട്ടി. ബാലികാസദനത്തിന്റെ പ്രവർത്തനാനുമതി 2015 ൽ അവസാനിച്ചിരുന്നു. പിന്നീട് രണ്ടുവര്‍ഷത്തോളമായി അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. പുതുക്കാൻ അപേക്ഷ നൽകിയെന്ന ഉടമയുടെ വാദം തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് സ്ഥാപനം പൂട്ടാൻ സാമൂഹ്യക്ഷേമ വകുപ്പ് ഉത്തരവിറക്കിയത്. ഇവിടെ അന്തേവാസികളായിരുന്ന 28 കുട്ടികളെ പത്തനംതിട്ടയിലെയും കൊല്ലത്തെയും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ബാലികാസദനങ്ങളിലേയ്ക്ക് മാറ്റി.