ദലിത് വിദ്യാർഥിനിയുടെ ദുരൂഹമരണം സംബന്ധിച്ച പുനരന്വേഷണ ഉത്തരവ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി ആക്ഷേപം. റാന്നി സ്വദേശിനിയായ പതിനെട്ടുകാരിയുടെ മരണത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രവർത്തനാനുമതി പുതുക്കാത്തതിനാൽ പുല്ലൂപ്രത്ത് പ്രവർത്തിക്കുന്ന ബാലികാസദനം പൂട്ടാൻ സർക്കാർ ഉത്തരവിട്ടു.
പുതുശേരിമല സ്വദേശിനിയായ അമ്പിളി 2015 ഫെബ്രുവരിയിലാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. വയറുവേദനയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ചികിൽസയ്ക്കിടെയായിരുന്നു അമ്പിളിയുടെ മരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. എന്നാൽ തുടരന്വേഷണമില്ലാതെ പൊലീസ് കേസ് അവസാനിപ്പിച്ചു. അമ്പിളിയുടെ ബന്ധുക്കളും ഇലന്തൂർ കോളജിലെ സഹപാഠികളും ബന്ധുക്കളും ചേർന്നാണ് വീണ്ടും പൊലീസിനെ സമീപിച്ചത്. ജില്ലാ പൊലീസ് മേധാവി തുടരന്വേഷണ ഉത്തരവ് നൽകി പത്ത് ദിവസം കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയില്ലെന്നാണ് പരാതി.
ബാലികാസദനത്തിന്റെ പ്രവർത്തനാനുമതി 2015 ൽ അവസാനിച്ചിരുന്നു. പുതുക്കാൻ അപേക്ഷ നൽകിയെന്ന ഉടമയുടെ വാദം തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് സ്ഥാപനം പൂട്ടാൻ സാമൂഹ്യക്ഷേമ വകുപ്പ് ഉത്തരവിറക്കിയത്. പെൺകുട്ടികളുടെ സുരക്ഷയ്ക്കായി വനിതാ കൗൺസിലർമാരെയും സ്ഥാപനത്തിൽ നിയമിച്ചിട്ടുണ്ട്. നിലവിലെ അന്തേവാസികളായ പെൺകുട്ടികളെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ബാലികാസദനങ്ങളിലേയ്ക്ക് മാറ്റും.