പ്രായപൂർത്തിയാകാത്ത ബംഗ്ലദേശി പെൺകുട്ടിയെ കോഴിക്കോട്ടെ ഹോട്ടലിൽവച്ച് മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കു തടവുശിക്ഷ. മൂന്നാം പ്രതിക്ക് ജീവപര്യന്തവും നാലാം പ്രതിക്ക് പത്തു വർഷവുമാണ് ശിക്ഷ. പതിനാറുകാരിയായ ബംഗ്ലദേശി പെൺകുട്ടിയാണ് നാലുവർഷം മുമ്പ് കോഴിക്കോട്ട് മാനഭംഗത്തിനിരയായത്. കേസിലെ മുഖ്യപ്രതിയായ ഷെമീറിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണം.
നാലാംപ്രതി മലപ്പുറം സ്വദേശി ജാഫറലിക്ക് പത്തുവർഷം തടവും കോഴിക്കോട് പോക്സോ കോടതി വിധിച്ചു. ഇരുപത്തിയ്യായിരം രൂപ പിഴയൊടുക്കണം. തുക, പെൺകുട്ടിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ്. ആറു പേരാണ് മൊത്തം പ്രതികൾ നാലു പേർ ജാമ്യത്തിലിറങ്ങി മുങ്ങി. പെൺകുട്ടിയുടെ ബന്ധുക്കളായ ദമ്പതികളും കോഴിക്കോട്ടെത്തിച്ച ഇടനിലക്കാരുമാണ് മുങ്ങിയത്. ഹോട്ടലിൽനിന്ന് പെൺകുട്ടി രക്ഷപ്പെടുന്നതിനിടെ നഗരത്തിൽവച്ച് കണ്ടുമുട്ടിയ ഓട്ടോ ഡ്രൈവർ നിഷാന്തിന്റെ മൊഴിയാണ് പ്രോസിക്യൂഷനെ സഹായിച്ചത്. പെൺകുട്ടി ഇപ്പോൾ ഹൈദരാബാദിലാണ്. ഒളിവിലായ പ്രതികളെ പിടികൂടാൻ കോടതി വാറന്റ് പുറപ്പെടുവിച്ചു.