തൃശൂർ എരുമപ്പെട്ടിയിലെ കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ ബ്ളേഡ്, ഭൂമാഫിയയുടെ ഉപദ്രവമുണ്ടോയെന്ന് അന്വേഷിക്കുന്നു. ആത്മഹത്യ ചെയ്ത സുരേഷ്കുമാറിന്റെ ഭൂമി ചുളുവിലക്ക് തട്ടിയെടുക്കാൻ ശ്രമമുണ്ടായതായി സംശയം. അതേസമയം ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു. എരുമപ്പെട്ടിക്ക് സമീപം കടങ്ങോട് കൊട്ടിലിൽ വീട്ടിൽ സുരേഷ്കുമാർ, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാഖി എന്നിവരെയാണ് തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതമൂലമുള്ള ആത്മഹത്യയാണെന്ന് വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ നിന്ന് വ്യക്തമായിട്ടുണ്ട്. എങ്കിലും ബ്ളേഡ് ഭൂമാഫിയകൾ ശല്യപ്പെടുത്തിയിരുന്നുവെന്ന് ആക്ഷേപങ്ങളുയർന്നതോടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എ.സി.മൊയ്തീനടക്കം നിർദേശിച്ചതനുസരിച്ചാണ് പൊലീസ് അന്വേഷണം ഗൗരവമാക്കിയത്. ചിട്ടിക്കമ്പനി നടത്തി പരാജയപ്പെട്ടിരുന്ന സുരേഷ്കുമാറിന് വട്ടിപ്പലിശക്ക് കടം വാങ്ങിയതും ബാങ്ക് ലോണുമടക്കം നാൽപത് ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. കടം വീട്ടാനായി വീടും പറമ്പും വിൽക്കാൻ ഏറെനാളായി സുരേഷ് ശ്രമിച്ചിരുന്നു. ഒരു കോടിയോളം രൂപ വിലമതിക്കുന്ന വസ്തുവിന് പലരും അമ്പത് ലക്ഷം പോലും നൽകാൻ തയാറായില്ല. വീട് വിറ്റ് കടം വീട്ടാമെന്ന പ്രതീക്ഷ തകർന്നതാണ് കൂട്ട ആത്മഹത്യക്ക് കാരണമായി ആത്മഹത്യാകുറിപ്പിലും പറയുന്നത്.
അതുകൊണ്ട് തന്നെ സുരേഷിന്റെ നിസഹായവസ്ഥ മുതലെടുക്കാനായി ഭൂമാഫിയ വസ്തു ചുളുവിലക്ക് തട്ടിയെടുക്കാൻ ശ്രമിച്ചോയെന്നും ഭൂമി വിൽപ്പന മനപ്പൂർവം തടഞ്ഞോയെന്നുമാണ് അന്വേഷിക്കുന്നത്. പലിശക്കെടുത്ത പണം തിരികെ ചോദിച്ച് വട്ടിപ്പലിശക്കാർ വീട്ടിലെത്തിയിരുന്നതായി പൊലീസിന് മൊഴിലഭിച്ചിട്ടുണ്ട്. അന്ന് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വിഷയത്തിലിടപെട്ട് സാവകാശം അനുവദിച്ചെങ്കിലും പിന്നീട് ഭീഷണിപ്പെടുത്തിയോയെന്നും അന്വേഷിക്കും. അതേസമയം കിണറ്റിൽ നിന്ന് നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച മൂത്തമകൾ വൈഷ്ണവി ആശുപത്രി വിട്ടു.