കൊപ്പാൾ∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവതിയെയും അമ്മയെയും തീവച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മാർലനഹള്ളി സ്വദേശിയായ അമരെഗൗഡയാണ് ഹെൽത്ത് അസിസ്റ്റന്റായ ഷഹന ബീഗത്തെയും (25) മാതാവ് കമലാബിയെയും (50) ചുട്ടെരിച്ച ശേഷം ആത്മഹത്യ ചെയ്തത്.
ഷഹനയുടെ വിവാഹത്തിന് ഒരുക്കങ്ങൾ നടക്കുന്നതായി അറിഞ്ഞതിനെത്തുടർന്നായിരുന്നു ആക്രമണം. ജോലിയുടെ ഭാഗമായ പരിശീലന കോഴ്സിന് പോകുന്നതിനായി മുദ്ദന്നൂരിൽ ബസ് കാത്തുനിന്നിരുന്ന ഷഹനയെ കത്തിയുപയോഗിച്ചു കുത്തിയ ശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കൂടെയുണ്ടായിരുന്ന കമലാബിയെയും ചുട്ടെരിച്ചു. തുടർന്ന് അമരെഗൗഡ സ്വയം കുത്തി മരിക്കുകയായിരുന്നു.