വയനാട്ടിൽ യത്തീംഖാനയിലെ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ കുട്ടികൾ തിരിച്ചറിഞ്ഞു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ വൈത്തിരി ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് ആറ് പ്രതികളെയും കുട്ടികൾ തിരിച്ചറിഞ്ഞത്.
ഹോട്ടലിന്റെ ഉടമ നാസർ അഹമ്മദ് കോയ സുഹൃത്തുക്കളായ ജൂലൈബ് മുസ്തഫ, ജുമൈദ് അബൂബക്കർ, അസ്ഹർ ഹംസ, മുസ്തഫ അബൂബക്കർ, മുഹമ്മദ് റാഫി എന്നിവരെയാണ് കുട്ടികൾ തിരിച്ചറിഞ്ഞത്. ആറുപേരും യത്തീംഖാനയുടെ അയൽവാസികളാണ്. ബത്തേരി രണ്ടാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുൻപാകെയായിരുന്നു തിരിച്ചറിയൽ പരേഡ്.
പ്രതികളെ കുട്ടികൾ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ അന്വേഷണ സംഘം ഉടൻതന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. പ്രതികളെ വിട്ടുകിട്ടിയാൽ പീഡനം നടന്ന ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മൂന്ന് മാസത്തോളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിന്റെ ദൃശ്യം പകർത്തുകയും അത് കാണിച്ച് പീഡനം തുടർന്നെനും കുട്ടികളുടെ മൊഴിയുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം, മാനഭംഗം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ആകെ പതിനൊന്ന് കേസുകളാണ് സംഭവുമായി ബന്ധപ്പെട്ട് കൽപറ്റ പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.