വൈദിക വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ വൈദികന്‍ അറസ്റ്റില്‍. ഒളിവില്‍പോയ പ്രതിയെ തമിഴ്നാട്ടില്‍ നിന്നാണ് പിടിയിലായത്. കാസർകോട് ചീമേനി സ്വദേശി ഫാ. തോമസ് പാറേക്കളമെന്ന് 37 വയസുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട ഫാ.തോമസിനെ തമിഴ‌്നാട്ടിലെ ഉസലംപെട്ടിയിൽ നിന്നു കൊല്ലം റൂറൽ പൊലീസാണ് പിടികൂടിയത്.
തേവലപ്പുറം പുല്ലാമലയിലെ സെമിനാരി വിദ്യാർഥി തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയെ പീഡിപ്പിച്ചെന്നാണു കേസ്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ സമിതിക്കു നൽകിയ പരാതിയിലാണ് കേസ്. പൂവാർ സിഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് മൂഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടെയാണ് വൈദികൻ രക്ഷപെട്ടത്. പരിചയക്കാരന്റെ ബൈക്കിൽ കൊട്ടാരക്കരയിൽ എത്തി ബസിൽ തമിഴ്നാട്ടിലേക്കു കടക്കുകയായിരുന്നു.
സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഉസലംപെട്ടിയിലെ സെമിനാരിയിൽ നിന്നു പിടികൂടുകയായിരുന്നു. കൊട്ടാരക്കര സിഐ ഷൈനു തോമസ്, എസ്ഐമാരായ വി.പി. സുധീഷ്, സി.കെ. മനോജ്, സിപിഒമാരായ ആശിഷ് കോഹൂർ, രാധാകൃഷ്ണൻ, അനിൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കസ്റ്റഡിയിൽ നിന്നു രക്ഷപെട്ട സംഭവത്തിൽ പൂവാർ സിഐ അനാസ്ഥ കാട്ടിയതായി റൂറൽ എസ്പി: എസ്. സുരേന്ദ്രൻ ദക്ഷിണമേഖലാ ഐജി മനോജ് ഏബ്രഹാമിനു റിപ്പോർട്ടു നൽകിയിട്ടുണ്ട്.