കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ അഭിഭാഷകന്റെ ഓഫിസിലും വീട്ടിലും പൊലീസ് റെയ്ഡ്. അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ എറണാകുളത്തെ ഓഫിസിലും ആലുവയിലെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണും മെമ്മറി കാർഡും തേടിയായിരുന്നു പരിശോധന. രാവിലെ പത്തുമണിയോടെയാണ് അഡ്വക്കറ്റ് പ്രതീഷ് ചാക്കോയുടെ എറണാകുളം ബാനര്‍ജി റോഡിലെ ഓഫിസിലും ആലുവ ചുണങ്ങംവേലിയിലെ വീട്ടിലും ഒരേസമയം പൊലീസ് പരിശോധന നടത്തിയത്.
പ്രതീഷ് ചാക്കോയെ രണ്ടുതവണ ആലുവ ഡിവൈഎസ്പി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണിനെക്കുറിച്ചോ മെമ്മറി കാര്‍ഡിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് പള്‍സര്‍ സുനി പൊലീസിനു നല്‍കിയത്. നടിയെ ആക്രമിക്കുന്ന സമയത്ത് പള്‍സര്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളടങ്ങിയ ബാഗ് നേരത്തേ പ്രതീഷ് ചാക്കോയുടെ ഓഫിസ് പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു.
നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയുടെ കൈവശമുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതേത്തുടര്‍ന്നാണ് അഭിഭാഷകന്റെ വീട്ടിലും ഓഫിസിലും ഒരേസമയം പരിശോധന നടത്തിയത്. കേസില്‍ പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ പ്രതീഷ് ചാക്കോയോട് അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. പ്രതീഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രതീഷിനെ അറസ്റ്റ് ചെയ്യാതെ കേസില്‍ നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്താനാകില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.