ഇന്നു ലോക മാനസികാരോഗ്യദിനം. മനസിന്റെ ആരോഗ്യം മറ്റെന്തിനേക്കാളും പ്രധാനമാണെന്ന് ഓർമിപ്പിക്കുകയാണ് കോഴിക്കോട് മനോരോഗാശുപത്രിയിലെ മനശാസ്ത്രജ്ഞൻ ഡോ. സന്ദീഷ്.
മനശാസ്ത്രപരമായ പ്രഥമ ശുശ്രൂഷയെന്നതാണ് ഇത്തവണത്തെ ലോക മനശാസ്ത്ര ദിനം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം. ഒരാൾ അപകടത്തിൽപ്പെട്ടാൽ പ്രഥമ ശുശ്രൂഷ നൽകാറുണ്ട്. എന്നതുപോലെ പ്രതിസന്ധിയിൽപ്പെടുന്ന ഒരു വ്യക്തിക്കോ സമൂഹത്തിനോ നൽകുന്ന മാനസികവും സാമൂഹികവുമായ പ്രഥമ ശുശ്രൂഷയാണു സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്.
പ്ലസ്ടു പരീക്ഷ അടുത്തുവരികയാണല്ലോ? പല വിദ്യാർഥികളിൽനിന്നു വലിയ വിജയമാണു രക്ഷകർത്താക്കളും അധ്യാപകരുമൊക്കെ പ്രതീക്ഷിക്കുന്നത്. ഇതുകൊണ്ടുതെന്നെ പരീക്ഷയടുക്കുന്തോറും പല വിദ്യാർഥികൾക്കു ടെൻഷൻ കൂടിക്കൂടി വരാറുണ്ട്. ഓർമ നിൽക്കുന്നില്ല, ഒന്നിലും ശ്രദ്ധ നിൽക്കുന്നില്ല തുടങ്ങിയ അവസ്ഥകളിലേക്കു കുട്ടി എത്തുന്നു.
ടെൻഷൻ കൂടുന്തോറും അഡ്രിനാലിൻ എന്ന ഹോർമോൺ കൂടുന്നതടക്കമുള്ള ശാരീരിക മാറ്റങ്ങളുണ്ടാകുന്നു. അങ്ങനെയാണു ശ്രദ്ധയും ഓർമയുമൊക്കെ കുറയുന്നത്. ഇതു കുട്ടികളുടെ പഠന നിലവാരം കുറയാനിടയാക്കും. അങ്ങനെ പതിയെ കുട്ടികൾ പുസ്തകത്തിൽനിന്ന് അകലുന്നു. ഇക്കാര്യം മാതാപിതാക്കൾ ചോദിക്കുന്നതോടെ കുട്ടികൾക്കു ദേഷ്യമാകും, മറ്റു ശാരീരിക രോഗങ്ങളും പ്രകടമാകും.
പോക്കറ്റടി, ആരെങ്കിലും ആക്രമിക്കാൻ വരിക തുടങ്ങിയ പ്രതിസന്ധികൾ, സമൂഹത്തിനെ മൊത്തമായി ബാധിക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെയുണ്ടാകുമ്പോഴും പെട്ടെന്നുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ ഉടലെടുക്കാം. ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാൻ വ്യക്തികളെയും സമൂഹത്തെയും പ്രാപ്തരാക്കണം. അതിനു മനശാസ്ത്രജ്ഞന്റെയടുത്തു പോകും മുൻപ് നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഇതാണു സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്.
ഇത്തരം പ്രശ്നങ്ങളിലേക്ക് എത്തുന്നവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുക, പറയാനുള്ളതു കേൾക്കുക, ആവശ്യങ്ങൾ കഴിവതും സാധിച്ചു കൊടുക്കാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണു സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡിന്റെ ഭാഗമായി വരുന്നത്.
കേൾക്കാനുള്ള മനസുണ്ടാകുക, ആരെയും അളക്കാതിരിക്കുക, പ്രശ്ങ്ങൾ അനുഭവിക്കുന്ന ആളുടെ ഭാഗത്തുനിന്നു ചിന്തിക്കുക, അവരെ ഉൾക്കൊള്ളുക, ചെയ്യാവുന്ന സഹായങ്ങൾ ചെയ്യുക തുടങ്ങിയവ സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡിൽ അനുവർത്തിക്കാവുന്ന രീതികളാണ്.