ജയറാമും ഗിരിജയും ഹൈദരാബാദിലെ പ്രശസ്തമായ സോഫ്റ്റ്‌വെയർ കമ്പനിയിലെ കംപ്യൂട്ടർ എൻജനീയർമാരായിരുന്നു. ടീം. ലീഡറായ ജയറാമിന്റെ ടീമിലെ അംഗമായിരുന്നു ഗിരിജയും. അയൽക്കാർ കൂടിയായിരുന്ന അവർ പ്രണയബദ്ധരായി. അവർ തമ്മിലുള്ള വിവാഹത്തിൽ ജയറാമിന്റെ മാതാപിതാക്കൾക്കു പൂർണസമ്മതമായിരുന്നു. ഒരേ കുലം, ഒരേ ഗോത്രം എന്നീ ചേർച്ചകളും ഉണ്ടായിരുന്നതിനാൽ യാഥാസ്ഥിതികരായിരുന്ന ഗിരിജയുടെ അച്ഛനമ്മമാര്‍ക്കും എതിർപ്പുണ്ടായിരുന്നില്ല. വളരെ താമസിയാതെ ജയറാം ഗിരിജ വിവാഹം വലിയ ആർഭാടമില്ലാതെ നടന്നു. താമസിയാതെ ഇരുവരും മധുവിധു യാത്രയ്ക്കൊരുങ്ങി. ഗിരിജയ്ക്ക് കാശ്മീരിൽ പോകണമെന്നായിരുന്നു ആഗ്രഹം. ഡിസംബർ മാസത്തിൽ തണുപ്പു കൂടുതലായതിനാൽ ആ യാത്ര മാറ്റിവച്ചു.
മൂന്നാറിലേക്ക് യാത്ര
ജയറാം എന്‍ജിനീയറിങ് കോളജിൽ പഠിച്ചിരുന്നുപ്പോൾ കേരളത്തിൽ ഒരു പഠനയാത്രയിൽ കൂട്ടുകാരോടൊപ്പം കൊച്ചി, മൂന്നാര്‍, തേക്കടി എന്നിവിടങ്ങളിൽ പോയിട്ടുണ്ട്. അവിടങ്ങളിലെ പ്രകൃതിസൗന്ദര്യം ജയറാമിനെ വല്ലാതെ ആകർഷിച്ചിരുന്നു. മധുവിധുവിനായി കേരളത്തിൽ പോകാമെന്ന ജയറാമിന്റെ അഭിപ്രായത്തോട് ഗിരിജയും യോജിച്ചു.
അവർ ഹൈദരാബാദിൽ നിന്നും കൊച്ചിയിലെത്തി വില്ലിങ്ടൺ ഐലന്‍ഡിലെ ഒരു ഹോട്ടലിൽ താമസിച്ചു. പിറ്റേ ദിവസം ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ കണ്ടു. അടുത്ത ദിവസം ടാക്സി കാറിൽ മൂന്നാറിലേക്ക് പോയി. അവിടെ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നു. വൈകുന്നേരം നാലു മണിയോടെ അവർ മൂന്നാറിലെത്തി. രാത്രി കഴിക്കുവാനുള്ള ഭക്ഷണവും കരുതിയിരുന്നു.
തുറക്കാത്ത 13–ാം നമ്പർ മുറി
താഴ്‌വരയ്ക്ക് അഭിമുഖമായുള്ള ആ ഹോട്ടലിൽ തന്നെയായിരുന്നു ജയറാം നേരത്തേ താമസിച്ചത്. ഹോട്ടൽ മാനേജരോട് രാത്രിയിൽ ഭക്ഷണം വേണ്ടെന്നും രാവിലെ ഏഴു മണിക്ക് ബെഡ്കോഫി കിട്ടണമെന്നും ജയറാം പറഞ്ഞു. ദമ്പതികൾക്ക് ഒന്നാം നിലയിലുള്ള 13–ാം നമ്പര്‍ മുറിയാണ് നൽകിയത്.
പിറ്റേദിവസം രാവിലെ ഏഴു മണിക്ക് റൂംബോയ് കോഫിയുമായി 13–ാം നമ്പർ മുറിയുടെ കോളിങ് ബെൽ തുടർച്ചയായി അമർത്തിയിട്ടും വാതിൽ തുറന്നില്ല. റൂംബോയ് താഴെ റിസപ്ഷനിൽ ചെന്നു മാനേജരോട് വിവരം പറഞ്ഞു. മാനേജർ 13–ാം നമ്പർ മുറിയിലെ ഇന്റർകോമിൽ വിളിച്ചിട്ട് ആരും ഫോൺ എടുത്തില്ല. മാനേജർ തന്നെ നേരിട്ട് മുറിയുടെ കോളിങ് ബെല്‍ അടിക്കുകയും വാതിലിൽ മുട്ടിവിളിക്കുകയും ചെയ്തിട്ടും പ്രതികരണം ഉണ്ടാകാത്തതിനാൽ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു.
സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സംഘം ഹോട്ടലിലെത്തി. മുറിയുടെ വാതിൽ ബലം പ്രയോഗിച്ചു തുറന്നു. കിടപ്പുമുറിയിൽ ജയറാമും ഗിരിജയും ഉണ്ടായിരുന്നില്ല. അവരുടെ ബാഗുകളും ധരിച്ചിരുന്ന വസ്ത്രങ്ങളും കിടക്കയിൽ തന്നെ വച്ചിരുന്നു, കിടക്കയിൽ കഴിഞ്ഞ രാത്രിയിൽ ഉറങ്ങിയ ലക്ഷണമുണ്ടായിരുന്നില്ല. കുളിമുറിയുടെ വാതിൽ അകത്തു നിന്നും അടച്ചിരുന്നില്ല. വാതിൽ തള്ളിയപ്പോൾ തന്നെ തുറന്നു.
കുളിമുറിയിലെ കാഴ്ച
പോലീസുകാർ കണ്ടതു ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ആ യുവ മിഥുനങ്ങൾ കുളിമുറിയുടെ തറയിൽ നഗ്നരായി മരിച്ചുകിടക്കുന്നു. സബ് ഇൻസ്പെക്ടർ വിവരം ഉടനെ സർക്കിൾ ഇൻസ്പെക്ടറെയും ഡിവൈഎസ്പിയെയും അറിയിച്ചു. ഹോട്ടലിൽ നൽകിയിരുന്ന മേൽവിലാസത്തിൽ നിന്നും ജയറാമിന്റെ ഹൈദരാബാദിലെ വീട്ടിലെ ടെലിഫോൺ നമ്പർ ലഭിച്ചു. വൃദ്ധനായ പിതാവിനെ വിവരം അറിയിക്കുക എന്നത് ഇൻസ്പെക്ടർക്ക് വളരെ ദുഃഖകരമായിരുന്നു.
വൈകാതെ തന്നെ പ്രേതവിചാരണ ആരംഭിച്ചു. അതിനു സ്ഥലം തഹസിൽദാർ മേൽനോട്ടം വഹിച്ചു. നടപടികൾ മുഴുവൻ വിഡിയോഗ്രഫി ചെയ്തു. മൃതദേഹപരിശോധനയില്‍ കാണപ്പെട്ട ഒരു പ്രത്യേകത ശരീരത്തിന്റെ അധോഭാഗങ്ങളിൽ കാണപ്പെട്ട പിങ്ക് നിറമായിരുന്നു. മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തിനും പിങ്കുനിറമായിരുന്നു. ശരീരത്തിലെ അവയവങ്ങൾക്കും ഈ നിറവ്യത്യാസം ഉണ്ടായിരുന്നു.