സംസ്ഥാനം ഡങ്കിപ്പനി ഭീതിയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേർക്കാണ് നാലുമാസത്തിനിടെ ഡങ്കിപ്പനി ബാധിച്ചിരിക്കുന്നത്. സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന്റെ ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും.
കെട്ടിക്കിടക്കുന്ന ശുദ്ധ ജലത്തിലാണ് ഡങ്കിപ്പനിക്കു കാരണമായ ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകുക. പെട്ടെന്നുണ്ടാകുന്ന കഠിനമായ പനി, ശരീരവേദന,തലവേദന, വിശപ്പില്ലായ്‌മ, ഛർദി, കണ്ണുകൾക്കുതാഴെയും സന്ധികളിലുമുണ്ടാകുന്ന വേദന, ചുവന്നതടിപ്പുകൾ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്‌തസ്രാവം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചെറിയകുട്ടികളിൽ രോഗലക്ഷണം പ്രകടമാകണമെന്നില്ല. മൂന്നുദിവസത്തിനു ശേഷവും പനി കുറയുന്നില്ലെങ്കിൽ ചികിത്സ തേടണം.
കൊതുകു നിയന്ത്രണമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏകമാർഗം. ശുദ്ധ ജലം കെട്ടിനിൽക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുക, ഫ്രിജിനു പിറകിലെ ട്രേ, ജല സംഭരണികൾ, വെള്ളം നിറച്ചു പൂക്കൾ വയ്‌ക്കുന്ന പാത്രങ്ങൾ തുടങ്ങിയവ ആഴ്‌ചയിൽ ഒരിക്കലെങ്കിലും വൃത്തിയാക്കുക.ദേഹം മൂടുന്ന വസ്‌ത്രവും കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മരുന്നുകളും ഉപയോഗിക്കാം.ഡെങ്കി വൈറസുകൾക്കെതിരെ ആന്റിബയോട്ടിക്‌സ് ലഭ്യമല്ല. അതു കൊണ്ടു തന്നെ പനികുറയാനുള്ള മരുന്നും പൂർണവിശ്രമവുമാണ് പ്രധാനം.
പ്രായാധിക്യമുള്ളവരും ,രക്തസമ്മർദ്ദം പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങളുള്ളവരും കൂടുതൽ സൂക്ഷിക്കണം.