മുഖക്കുരു വന്നാൽ പുറത്തിറങ്ങാൻ മടി, നിറം മങ്ങിയാൽ അപകർഷതാ ബോധം, അടിമുടി സുന്ദരിയാകാൻ, തലമുടി നാരു മുതൽ കാൽനഖം വരെ സൗന്ദര്യം കൂട്ടാൻ മാർക്കറ്റിൽ ലഭ്യമായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കും. എന്നാൽ അറിയുന്നുണ്ടോ, നിങ്ങൾ വിലകൊടുത്ത് വാങ്ങുന്നത് സൗന്ദര്യമല്ല രോഗങ്ങളാണെന്ന്.
ഉയർന്ന അളവില്‍ രാസവസ്തുക്കളടങ്ങിയ നെയിൽപോളിഷ്, ആന്റിബാക്ടീരിയൽ സോപ്പ്, പ്രായമാകലിനെ തടയുന്ന ക്രീമുകൾ ഇവയുടെ ഉപയോഗം സ്ത്രീകളിൽ വന്ധ്യതയ്ക്കും മറ്റ് നിരവധി പാർശ്വഫലങ്ങൾക്കും കാരണമാകുെന്നു വിദഗ്ധർ.
സൗന്ദര്യ വര്‍ധക വസ്തുക്കളിൽ അടങ്ങിയ രാസവസ്തുക്കൾ സ്ത്രീകളിൽ ഹോർമോൺ തകരാറിനു കാരണമാകുകയും പ്രത്യുല്പ്പാദന വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
അണ്ഡാശയത്തിന്റെ പ്രവർത്തന തകരാറിനും ഗർഭമലസലിനും സ്ത്രീ വന്ധ്യതയ്ക്കും അന്തർസ്രാവിഗ്രന്ഥികളുടെ പ്രവർത്തനം തടസ്സപ്പെടുത്താനും ഈ രാസവസ്തുക്കൾ കാരണമാകും. ആന്റിബാക്ടീരിയൽ സോപ്പ് ഗര്‍ഭധാരണ സാധ്യതയെ ഇല്ലാതാക്കും. ആന്റിബാക്ടീരിയൽ സോപ്പിലടങ്ങിയ ട്രൈക്ലോസാൻ എന്ന രാസവസ്തു അന്തർസ്രാവിവ്യവസ്ഥയുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നു. ഈ രാസവസ്തു പ്രത്യുല്പ്പാദന വ്യവസ്ഥയെയും ബാധിക്കുന്നു.
സോപ്പുകളിലും ഷാംപൂകളിലും കണ്ടീഷണറുകളിലും അടങ്ങിയ ഒരുതരം പ്രസർവേറ്റിവ് ആയ പാരാബെൻ, ബാക്ടീരിയയുടെ വളർച്ച തടയാനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് അധികമായാൽ വന്ധ്യതയ്ക്ക് കാരണമാകും. ഹോർമോൺ വ്യതിയാനം മൂലം ആരോഗ്യകരമായ അണ്ഡമോ ബീജമോ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.
ഇന്ത്യയിലെ 16 മുതൽ 21 വയസ്സുവരെ പ്രായമുള്ള 75% ചെറുപ്പക്കാരും മാസം ആറായിരത്തിലധികം രൂപയാണ് സൗന്ദര്യ വർധക വസ്തുക്കൾക്കായി ചെലവഴിക്കുന്നതെന്ന് 2013 ല്‍ അസോകാം നടത്തിയ ഒരു സർവേയിൽ കണ്ടു.
ജനനവൈകല്യത്തിനും വന്ധ്യതയ്ക്കും കാരണമാകുന്ന നിരവധി രാസവസ്തുക്കളാണ് നെയിൽ പോളിഷിൽ അടങ്ങിയിരിക്കുന്നത്. താലേറ്റുകൾ , ഫോർമാൽഡിഹൈഡ് നിരവധി ഓർഗാനിക് സംയുക്തങ്ങൾ , ടൗളീൻ ഇവയെല്ലാം നെയിൽപോളീഷിൽ അടങ്ങിയിട്ടുണ്ട്. താലേറ്റുകൾ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത ഉണ്ടാക്കും.
നെയിൽ പോളിഷ് റിമൂവറുകളുടെ കാര്യമെടുത്താലോ? അവയിലും അസെറ്റോൺ, മീഥൈൽ മെഥാക്രിലേറ്റ്, ടൗളിൻ, ഈഥൈൽ അസെറ്റേറ്റ് തുടങ്ങിയ വിഷഹാരികളായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.
നഖങ്ങൾക്ക് തിളക്കം നൽകുന്ന ടൗളിൻ, പ്രത്യുല്പ്പാദന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. എല്ലാ സൗന്ദര്യ വർധക വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസവസ്തുവായ താലേറ്റുകൾ, ഹോർമോൺ വ്യതിയാനം, വന്ധ്യത എന്നിവ കൂടാതെ മുലപ്പാൽ കുറയാനും കാരണമാകും.
ഈ രാസവസ്ക്കളുമായുള്ള സമ്പർക്കം, സ്ത്രീകളിൽ ഗര്‍ഭമലസലിനും കുട്ടികളിൽ ശാരീരികവും മാനസികവുമായ ജനനവൈകല്യങ്ങൾക്കും കാരണമാകും.
ഗർഭമലസൽ, പൂർണവളർച്ചയെത്തും മുമ്പുള്ള ജനനം, ഭാരക്കുറവുള്ള കുഞ്ഞിന്റെ ജനനം, പഠനവൈകല്യങ്ങൾ, പെരുമാറ്റ പ്രശ്നങ്ങള്‍ എന്നിവയ്ക്കും തലച്ചോറ്, വൃക്ക, നാഡികളുടെ പ്രവർത്തന തകരാറിനും കാരണമാകുമെന്ന് ഐ വി എഫ് വിദഗ്ധർ പറയുന്നു.
സൗന്ദര്യം എന്നത് തൊലിവെളുപ്പോ തൊലിപ്പുറത്തെ മിനുസമോ തിളക്കമോ അല്ല പെരുമാറ്റമാണ് എന്ന് എപ്പോഴാണ് നാം തിരിച്ചറിയുക. കുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ടവർ അവരെയും കൃത്രിമവസ്തുക്കളുടെ അടിമകളാക്കുന്നു. പരസ്യങ്ങൾ അവന്റെ / അവളുടെ അപകർഷതാബോധം വര്‍ധിപ്പിക്കുന്നു. മുഖത്ത് ഒരു കുരു വന്നാൽ പുറത്തിറങ്ങാൻ മടിക്കണം എന്ന് അത് കുട്ടികളോട് പറയുന്നു. വളർച്ചയുടെ ഒരു ഘട്ടത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റങ്ങളാണ് അതെന്ന് അവളെ മനസ്സിലാക്കുന്നതിനു പകരം രാസവസ്തുക്കൾ തേച്ചുകൊള്ളാൻ പറയുന്ന പരസ്യത്തിലെ അമ്മയാണ് നമ്മുടെ മാതൃക. പുറം കാഴ്ചയിലെ സൗന്ദര്യം അല്ല ഒരു വ്യക്തിയുടെ അളവുകൊലെന്ന് അവനെ/അവളെ പഠിപ്പിക്കാൻ രക്ഷിതാക്കൾ എപ്പോഴാണ് തയാറാവുക?