ശ്ശൊ! തീരെ ഉപ്പില്ലല്ലോ... എന്നു പറഞ്ഞ് വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം അനാവശ്യമായി ഉപ്പുകോരിയിടുന്നവരാണ് മലയാളികൾ. ചുരുക്കിപ്പറഞ്ഞാൽ ചിലർ ഉണക്കമീനിൽ വേണമെങ്കിലും ഉപ്പിട്ടു കഴിക്കും. തൈരിനാണെങ്കിൽ ഉപ്പില്ലാതെ എന്ത് രുചി എന്നാണ് പലരും പറയുന്നത്. എന്നാൽ ഈ വെളുത്ത വില്ലൻ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരെങ്കിലും ഗൗരവമായി ചിന്തിക്കാറുണ്ടോ? ബ്ലഡ് പ്രഷർ അഥവാ രക്താദിസമ്മർദം എന്ന ഹൈപ്പർടെൻഷന്റെ പ്രധാന കാരണം ഈ ഉപ്പാണ്. ആവശ്യത്തിലധികം ഉപ്പ് കഴിച്ച് വളരെ ചെറുപ്പത്തിലേ ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലെയാക്കണോ? ഉപ്പ് എത്ര കഴിക്കണം എന്നത് അറിയാതെയാണ് ഓരോരുത്തരും വാരിക്കോരി ഉപ്പ് ഇടുന്നത്. അറിയാം ഉപ്പ് എന്ന വില്ലനെയും ഉപ്പുപയോഗത്തിൽ ശ്രദ്ധിക്കേണ്ടകാര്യങ്ങളും.
ഒരു വയസുള്ള കുട്ടിക്ക് പരമാവധി ഒരു ഗ്രാം
ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂൺ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂൺ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2–3 വയസാകുമ്പോൾ രണ്ടു ഗ്രാം ഉപ്പ്. 6–7 വയസാകുമ്പോൾ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതൽ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയർക്കുന്നവർക്കുപോലും ദിവസവും ആറു ഗ്രാമിൽ താഴെ ഉപ്പു മതി. അത്ലറ്റുകൾ, കായികതാരങ്ങൾ എന്നിവർക്ക് ഉപ്പ് കുറച്ചുകൂടി ആകാം; അവർ ധാരാളം വിയർക്കുന്നവരാണ്.
പായ്ക്കറ്റ് ഭക്ഷണത്തിലെ ഉപ്പ്
നാം അറിഞ്ഞും അറിയാതെയും ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും.
ഉപ്പുവഴി സ്ട്രോക്കിലേക്ക്
ഇപ്പോൾ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി സ്ട്രോക്ക് കാണുന്നത്. സ്ട്രെസ്, നിയന്ത്രിതമല്ലാത്ത രക്‌തസമ്മർദം, അമിതവണ്ണം, മരുന്നുകൾ കൃത്യസമയത്തു കഴിക്കാത്ത അവസ്‌ഥ... ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളിൽ സ്ട്രോക്സാധ്യത വർധിപ്പിച്ചിരിക്കുന്നു. ഉപ്പ് അധികമായാൽ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ട്. ഉപ്പുപയോഗം നിയന്ത്രിച്ചില്ലെങ്കിൽ സ്ട്രേോക്കിനെ തടുക്കാനാകില്ല.
സോഡിയം കൈവിട്ടകളി
സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാൻഡ്ഫുഡ്, പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തിൽ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസിൽ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളിൽ അമിതമായി ചേർക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്.
ബാലൻസ് പോകുമ്പോൾ
ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ഒഴിവാക്കി പ്രോസസ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. പച്ചക്കറികൾ ധാരാളം കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുമ്പോൽ ശരീരത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്‌തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്‌തത്തിന്റെ വ്യാപ്തം കൂടും. അപ്പോൾ രക്‌ത സമ്മർദം(ബിപി) കൂടും.
ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
- ലോ പ്രഷർ എന്ന അഥവാ രക്തസമ്മർദ അളവ് കുറയൽ എന്ന അവസ്ഥയിൽ പ്രഷർ നിയന്ത്രിക്കാൻ അധികം ഉപ്പ് കഴിക്കരുത്.
- പത്ത് വയസുവരെ പരമാവധി രണ്ട് മൂന്ന് ഗ്രാം ഉപ്പ് .
- വിയർത്തെന്നു വച്ച് ഉപ്പിട്ടു വെള്ളം കുടിക്കരുത്, വെള്ളം കൂടുതൽ കുടിക്കുക.
- ശരീരത്തിൽ നീരുള്ളവർ ഉപ്പ് പാടേ ഒഴിവാക്കി ഇടയ്ക്ക് മാത്രം ഉപ്പ് കഴിക്കുക.
- ഒരു ലിറ്റർ വിയർപ്പോളം ഒഴുക്കുന്നവരാണെങ്കിൽ പോലും പരമാവധി അഴി മുതൽ എട്ട് ഗ്രാം ഉപ്പ്.
- വൃദ്ധജനങ്ങളിൽ സോഡിയം കുറവ് വരുന്നത് കിഡ്നി രോഗലക്ഷണമാകാം. അതിന് അമിതമായി ഉപ്പ് നൽകരുത്.
- ശരീരത്തിലെ സോഡിയവും രക്ത സമ്മർദവും ഉപ്പ് കഴിച്ച് കൂട്ടാനോ കുറയ്ക്കാനോ നോക്കരുത്.
- ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഉപ്പ് അമിതമായി കഴിക്കരുത്.
- വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണവും ഒഴിവാക്കുക.
- ഉപ്പ് ചേർക്കാതെ തൈര് കഴിക്കാം. പഞ്ചസാരയും.
- നാരങ്ങാവെള്ളം കഞ്ഞിവെള്ളം എന്നിവയിൽ ഉപ്പ് ചേർത്ത് കഴിക്കരുത്.
- ഉപ്പ് വളരെ കുറച്ച് കഴിച്ച് ശീലിക്കാം.
- ഊണ് മേശയിലെ ഉപ്പ് എടുത്ത് മാറ്റൂ. ശീലങ്ങളും മാറട്ടെ!
വിവരങ്ങൾക്ക് കടപ്പാട് : ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്,ഡയറ്റ് കൺസൾട്ടന്റ്, തിരുവനന്തപുരം