സുഷുംനാ നാഡിക്ക് പരിക്കേറ്റു ശരീരം തളര്‍ന്ന് വീല്‍ ചെയറിലും കിടക്കയിലുമായി ജീവിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ശരീരം തളര്‍ത്തുന്ന മറ്റു രോഗാവസ്ഥകളില്‍ നീന്നു വ്യത്യസ്തമായി സ്പൈനല്‍ ഇന്‍ജ്വറി മൂലം ശരീരം തളരുന്ന ഒരു വ്യക്തി അതോടൊപ്പം മറ്റു പല സങ്കീര്‍ണ്ണതകളേയും അഭിമുഖീകരിക്കേണ്ടി വരുന്നു. മലമൂത്ര വിസര്‍ജനത്തിലെ നിയന്ത്രണം നഷ്ടപ്പെടുന്നതും (neurological bowel and bladder) തളര്‍ന്ന ശരീരഭാഗത്തിന്റെ സംവേദനശേഷി (Sensation) നഷ്ടപ്പെടുന്നതും ഉദാഹരണങ്ങളാണ്. തളര്‍ന്ന ശരീരഭാഗത്തിന്റെ സൗവേദനശേഷി ഇല്ലാതാകുന്നത് സ്പൈനല്‍ കോഡ് ഇന്‍ജ്വേര്‍ഡ് (SCI) വ്യക്തികളില്‍ ആ ഭാഗങ്ങളില്‍ വളരെയെളുപ്പം പ്രഷര്‍സോര്‍/ബെഡ്സോര്‍ (കിടക്കപ്പുണ്ണ്) ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇരിപ്പിടത്തിലോ കിടക്കയിലോ ശരീരം ഏറെ നേരം അമര്‍ന്നിരിക്കുന്നതിനെത്തുടര്‍ന്നുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ദം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന ക്ഷതങ്ങളെയാണ് പ്രഷര്‍ സോര്‍ എന്നു പറയുന്നത്. സ്പൈനല്‍ ഇന്‍ജ്വേര്‍ഡ് ആയവര്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിലൊന്നാണിത്. സുഷുംനാ നാഡിയിലെ പരിക്കിനെ തുടര്‍ന്ന് വീല്‍ചെയറിലായെങ്കിലും സജീവമായ ജീവിതം നയിച്ചിരുന്ന പലരും പ്രഷര്‍ സോര്‍ ഉണ്ടായി വലിയ വൃണമായി മാറി ജീവിതം പല നിലയിലും പരിമിതപ്പെട്ട് വീടുകള്‍ക്കുള്ളില്‍ കിടക്കയില്‍ ഒതുങ്ങിക്കൂടേണ്ടി വരുന്നവരായുണ്ട്. ബെഡ്സോറിനെ തുടര്‍ച്ചായി അവഗണിച്ച് അത് ഗുരുതരമായി മാറി ജീവനു തന്നെ ഭീഷണി നേരിടുന്ന അവസ്ഥയിലുള്ളവരുമുണ്ട്. പലപ്പോഴും ഒരാളെ വീല്‍ചെയറിലാക്കിയ കാരണത്തിനേക്കാള്‍ വലിയ പ്രത്യാഘാതമാകാം ഗുരുതരമായി മാറിയ ബെഡ്സോര്‍ അയാളുടെ ജീവിതത്തില്‍ ഉണ്ടാക്കുക.
സ്പൈനൽ കോഡ് മുറിവേറ്റിട്ടുള്ളവര്‍ക്ക് ഇന്‍ജ്വറിക്കു താഴേക്കുള്ള ശരീരഭാഗത്ത് വേദനയോ സ്പര്‍ശനമോ ചൂടോ തണുപ്പോ തിരിച്ചറിയാത്ത അവസ്ഥയില്‍ പ്രഷര്‍ സോര്‍ കളും മറ്റു വിധത്തിലുള്ള പരിക്കുകളും മുറിവുകളും ഉണ്ടാകാനുള്ള സാധ്യത സ്വാഭാവികമായും എപ്പോഴുമുണ്ട്.
പ്രഷര്‍ സോറുകളുടെ കാര്യത്തില്‍ എന്താണൊരു പരിഹാരം? അതിനു കുറുക്കുവഴികളൊന്നുമില്ലെന്നതാണ് സത്യം. എപ്പോഴും കരുതലോടെ ജീവിക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ. കിടക്കുമ്പോള്‍ ഒന്നും രണ്ടും മണിക്കൂര്‍ ഇടവിട്ടു തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ ശ്രദ്ധിക്കുക, ഇരിക്കുമ്പോള്‍ കൈകുത്തി ഉയര്‍ന്ന് പൃഷ്ഠം 15/30 മിനിട്ട് ഇടവിട്ട് 15/30 സെക്കന്റുകള്‍ നേരം ഇരിപ്പിടത്തില്‍ നിന്നും അല്പം ഉയര്‍ത്തിപ്പിടിച്ചതിനു ശേഷം ഇരിപ്പു തുടരുക (പുഷ്-അപ്). ഇരിക്കുമ്പോള്‍ ശരീരഭാരത്തിന്റെ ഭൂരിഭാഗവും താങ്ങേണ്ടി വരുന്ന പൃഷ്ഠത്തിലാണ് സ്പൈനല്‍ ഇന്‍ജ്വറിയുള്ളവരില്‍ ഏറ്റവുമധികം പ്രഷര്‍ സോര്‍ ന് സാധ്യത എന്നതിനാല്‍ ഇരിക്കുന്ന സമയങ്ങളില്‍ ഇടയ്ക്കിടെ ഇതുപോലെ പുഷ്-അപ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ചന്തിയില്‍ പ്രഷര്‍ സോര്‍ കൊണ്ടു കഷ്ടപ്പെടുന്നവരാണ് ഇവരില്‍ പലരും.
ഒപ്പം വിദഗ്ധര്‍ ഈ വിഷയത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാം പിന്‍തുടരുക. അത് ജീവിതശൈലിയാക്കുക. ( വെല്ലൂര്‍ സിഎംസിയിലെ സ്പൈനല്‍ ഇന്‍ജ്വറി വിദഗ്ധര്‍ ഇതു സംബന്ധിച്ച് തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്‍തുടരാവുന്നതാണ്). ഇതുമാത്രമേ പ്രഷര്‍ സോര്‍ കളെ അകറ്റിനിര്‍ത്താന്‍ മാര്‍ഗമുള്ളൂ.
ഇനി നമ്മുടെ ശ്രദ്ധക്കുറവാല്‍ അല്ലെങ്കില്‍ നിര്‍ഭാഗ്യവശാല്‍ ഒരു പ്രഷര്‍ സോര്‍ ഉണ്ടായി എന്നു വയ്ക്കുക. എന്തു ചെയ്യണം? തൊലിപ്പുറത്തുണ്ടാകുന്ന ഒരു നിറംമാറ്റമായിട്ടാകും പ്രഷര്‍ സോര്‍ അതിന്റെ ആദ്യഘട്ടത്തില്‍ കാണപ്പെടുക. ഇതു ശ്രദ്ധയില്‍ പെട്ടാല്‍ പിന്നെ ആ ഭാഗത്ത് സമ്മര്‍ദ്ദം ഉണ്ടാകാതെ നോക്കണം.
അതായത് തുടര്‍ച്ചയായ ഇരിപ്പിലൂടെ ചന്തിയിലാണ് പ്രശ്നമുണ്ടായതെങ്കില്‍ കുറച്ചു ദിവസം ഇരിക്കല്‍ വേണ്ടെന്നു വയ്ക്കാം. ഒരേ ഭാഗം വച്ചുള്ള തുടര്‍ച്ചയായ കിടപ്പിലൂടെയാണ് അത് ഉണ്ടായതെങ്കില്‍ പ്രഷര്‍ സോര്‍ന്റെ ലക്ഷണം കാണിക്കുന്ന ഭാഗം വച്ച് കിടക്കാതിരിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് നിസാരമായി മാറ്റിയെടുക്കാവുന്തേയുള്ളൂ പ്രഷര്‍ സോര്‍ ന്റെ ഒന്നാം ഘട്ടം.
ഈ ഘട്ടത്തില്‍ സോര്‍ നമ്മുടെ ശ്രദ്ധയില്‍ പെടാതെ പോവുകയോ നമ്മള്‍ അവഗണിക്കുകയോ ചെയ്താല്‍ അവിടെ ചര്‍മ്മം പൊട്ടി തുറന്ന മുറിവായി മാറുന്നു. അങ്ങനെ അവിടെ ഒരു വൃണം രൂപപ്പെടൂന്നു. ഈ ഘട്ടത്തിലും ആ ഭാഗത്തു മര്‍ദ്ദം കൊടുക്കാതെ (ഇരിക്കുന്ന ഭാഗത്താണെങ്കില്‍ ഇരിപ്പ് ഒഴിവാക്കിയും കിടക്കുമ്പോള്‍ അവിടം കിടക്കയില്‍ സ്പര്‍ശിക്കാതെ ശ്രദ്ധിച്ചും) ശ്രദ്ധിച്ചാല്‍ (മുറിവ് വൃത്തിയായും സൂക്ഷിക്കണം) കുറച്ച് ആഴ്ചകള്‍ കൊണ്ട് വൃണം സുഖപ്പെടുത്തിയെടുക്കാം. ഈ ഘട്ടത്തിലും മുറിവിനെ അവഗണിച്ചാല്‍ ചര്‍മ്മത്തിനു കീഴിലെ കലകളിലേയ്ക്ക് വ്യാപിച്ച് വൃണം ആഴമുള്ളതായി മാറും. പ്രഷര്‍സോര്‍ ഉള്ള ഭാഗത്ത് സമര്‍ദ്ദം ഉണ്ടാകാതെ ശ്രദ്ധിച്ചാലും തനിയെ സുഖപ്പടുക ബുദ്ധിമുട്ടാകാം. ഈ സ്ഥിതിയില്‍ ആന്റിബയോട്ടിക് മരുന്നുകളും മുറിവ് തുടർച്ചയായി ഡ്രസ് ചെയ്തും കേടുപാടുകള്‍ വന്ന കലകള്‍ നീക്കം ചെയ്തും വേണ്ട പരിരക്ഷ നൽകണം. മൂന്നാം ഘട്ടത്തിലും പ്രഷര്‍ സോര്‍ വേണ്ടവിധം പരിചരിക്കപ്പെട്ടില്ലെങ്കില്‍ വൃണം പേശികളിലേക്കും വ്യാപിച്ച് തുടര്‍ന്ന് പേശികളിലും അസ്ഥിയിലും അണുബാധയുണ്ടാക്കാം. തുടര്‍ന്ന് അണുബാധ രക്തത്തിലേക്കും വ്യാപിച്ച് ഗുരുതരമായ അവസ്ഥയിലേക്ക് വളരാം. മരണം പോലും സംഭവിക്കാം.
ഒരല്‍പം ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതചര്യയിലൂടെ ഒഴിവാക്കാവുന്ന പ്രശ്നമാണ് ജീവനു പോലും ഭീഷണിയയുയര്‍ത്തുന്ന ഗുരുതര ആരോഗ്യപശ്നമായി പരിണമിക്കുന്നത്. പ്രഷര്‍സോറിന്റെ ആദ്യഘട്ടത്തില്‍ സോര്‍ രൂപപ്പെട്ട ഭാഗത്ത് അല്‍പ ദിവസങ്ങൾ പ്രഷര്‍ റിലീഫ് കൊടുത്താല്‍ മാറുമായിരുന്ന പ്രശ്നം, രണ്ടാം ഘട്ടത്തില്‍ കുറച്ച് ആഴ്ചകള്‍ ശ്രദ്ധിച്ചാല്‍ പരിഹരിക്കാമായിരുന്ന ഒരു പ്രശ്നം, ദുര്‍ഗന്ധം വമിക്കുന്ന വൃണമായി ഗുരുതരമായ ഒരവസ്ഥയിലെത്തിക്കഴിയുമ്പോഴാണ് പലരും ഗൗരവമായെടുക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു ചെറു നിറം മാറ്റമായി ആരംഭിക്കുന്ന പ്രഷര്‍ സോര്‍ പലരും കാണുന്നില്ല, അല്ലെങ്കില്‍ കണ്ടാലും ഗൗരവമായി എടുക്കുന്നില്ല. രണ്ടാംഘട്ടത്തില്‍ തൊലി പൊട്ടി വൃണമായി കഴിയുമ്പോള്‍ കാണുമെങ്കിലും വേണ്ടത്ര ഗൗരവം കൊടുക്കാറില്ല. വൃണമുള്ള ഭാഗത്ത് സമ്മര്‍ദ്ദം കൊടുക്കാതിരിക്കാന്‍ ശ്രമിക്കുമെങ്കിലും കുറച്ചുദിവസങ്ങള്‍ കഴിയുമ്പോള്‍ മുറിവുള്ള ഭാഗത്ത് സമ്മര്‍ദ്ദം ഉണ്ടാകും വിധം ഇരിക്കുകയോ കിടക്കുകയോ ചെയ്യും. കുറെ ദിവസങ്ങളുടെയിടയില്‍ ഒരല്പ നേരം വൃണത്തില്‍ മര്‍ദ്ദം ഏല്‍ക്കുന്നതു കൊണ്ടു കുഴപ്പമില്ല എന്ന ചിന്തയിലാണ് ഇങ്ങനെ ചെയ്യുന്നത്. പക്ഷേ അങ്ങനെയുള്ള ഒന്നോ രണ്ടോ മണിക്കൂറുകളുടെ സമ്മര്‍ദ്ദം പോലും, പരിഹരിക്കപ്പെടാന്‍ ആഴ്ചകള്‍ വേണ്ടിവരാവുന്ന ക്ഷതമാണ് പലപ്പോഴും വൃണങ്ങളില്‍ ഏല്പ്പിക്കുക എന്ന് അവര്‍ അറിയുന്നില്ല. ചിലര്‍ക്ക് ഇക്കാര്യമറിയാമെങ്കിലും ക്ഷമയില്ല. ന്യായീകരണമായി എന്തെങ്കിലും ഒഴിവാക്കാനാവത്ത അത്യാവശ്യങ്ങളുണ്ടാകും. ഇങ്ങനെയൊരു സാഹചര്യത്തില്‍ മുറിവിനെ പരിഗണിക്കാതെ ഇരിക്കേണ്ടി വന്നു. എന്തു ചെയ്യാന്‍ പറ്റും! എന്നാകും നിലപാട്.
ചിലര്‍ക്ക് മുറിവു ഭേദമാകാനായി നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ഇച്ഛാശക്തിയില്ല.. ''എല്ലാസമയവും ഇങ്ങനെ കിടക്കാന്‍ പറ്റുമോ, അങ്ങനെയെങ്ങനെ ജീവിക്കും, സോര്‍ വഷളായി മരിക്കുകയാണെങ്കില്‍ മരിക്കട്ടെ, അങ്ങനെ പേടിച്ച് ജീവിക്കാന്‍ പറ്റുമോ!'' ഇങ്ങനെ ഒരു കൂട്ടം ചോദ്യങ്ങളാകും അവര്‍ ഉയര്‍ത്തുക. പക്ഷേ ഇങ്ങനെ പരിണിതഫലത്തെ കുറിച്ച് കൂസലില്ലാതെ സംസാരിക്കുന്ന പലരും വൃണം വഷളായി അതില്‍ നിന്നൊരു മോചനം മോഹിച്ച് കിടപ്പില്‍ പോലും നിയന്ത്രണങ്ങള്‍ക്കു വിധേയരായി ശയ്യാവലംബികളായി കഴിഞ്ഞുകുടുന്ന ഒരവസ്ഥയിലേക്കു പോകുകയാണ് പതിവ്. മരണത്തെ പേടിയില്ലാത്തതു നല്ല കാര്യം തന്നെ. പക്ഷേ ഈ രീതിയില്‍ മരിക്കുന്നത് തീര്‍ച്ചയായും അത്ര സുഖകരമായ കാര്യമാകില്ല. പ്രഷര്‍ സോര്‍ വഷളായി വലിയ വൃണമായി ശരീരത്തില്‍ വ്യാപിച്ച് ഗുരുതരമായ അണുബാധ ശരീരത്തിലും രക്തത്തിലും പടര്‍ന്ന് ശുശ്രൂഷിക്കുന്നവരേയും ബുദ്ധിമുട്ടിച്ച് ഇഞ്ചിഞ്ചായി ആകും മരണം.
ഈ അടുത്ത് ഒരു സുഹൃത്ത്, അദ്ദേഹം എങ്ങനെ ശ്രമിച്ചിട്ടും സുഖപ്പെടുത്താന്‍ കഴിയാതിരുന്ന പൃഷ്ഠത്തിലെ പ്രഷര്‍ സോര്‍ന്റെ ചികിത്സയുടെ ഭാഗമായി സര്‍ജറിക്കു വിധേയനായി. സര്‍ജറി വേണ്ട രണ്ടു വൃണങ്ങളുണ്ടായിരുന്നു ആദ്യത്തെ വൃണം സര്‍ജറി ചെയ്തു സുഖപ്പെട്ടതിനു ശേഷം അടുത്തത് സര്‍ജറിക്കു വിധേയമാക്കാമെന്ന ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചന്തിയിലുള്ള ഒരു വൃണം സര്‍ജറി ചെയ്തു. ശേഷം അവിടെ സമ്മദമുണ്ടാകാതിരിക്കാനായി മുറിവുണങ്ങുന്നതു വരെ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കമഴ്ന്നു കിടന്നു മൂന്നു നാലു മാസക്കാലം കഴിച്ചു കൂട്ടി. അങ്ങനെ സര്‍ജറി കഴിഞ്ഞ മുറിവുണങ്ങി. ഒപ്പം രണ്ടാമത്തെ സര്‍ജറിക്കായി ഉദ്ദേശിച്ചിരുന്ന അദ്ദേഹത്തിന്റെ അടുത്ത പ്രഷര്‍സോര്‍ ഉം ഉണങ്ങി!!! എന്തുകൊണ്ടാണ് സര്‍ജറി ചെയ്യാതെ തന്നെ അതിനു മുന്‍പ് 'എത്ര ശ്രമിച്ചിട്ടും' ഭേദമാകാതിരുന്ന രണ്ടാമത്തെ വൃണവും ഉണങ്ങിയത്?
ഇവിടെ സംഭവവിച്ചത് ഒന്നുമാത്രമാണ്. സര്‍ജറി ചെയ്ത മുറിവുണങ്ങാന്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചതോടൊപ്പം അവിടെ പ്രഷര്‍ ഉണ്ടാകാതിരിക്കാനായി ഇരിക്കല്‍ പൂര്‍ണ്ണമായും ഒഴിവാക്കി. എന്നു മാത്രമല്ല കിടപ്പു പോലും കമിഴ്‌ന്ന നിലയിലാക്കി. അങ്ങനെ പൂര്‍ണ്ണമായും സമ്മര്‍ദ്ദരഹിതമായ ഒരവസ്ഥയില്‍ വൃണം തനിയെ ഉണങ്ങി! ശ്രമിച്ചാല്‍ പല ബെഡ്സോര്‍ കളും രോഗികള്‍ക്കു തന്നെ ഭേദമാക്കിയെടുക്കാമെന്നുള്ളതിന്റെ തെളിവാണിത്.
ഒരു മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിനു കീഴില്‍ മുറിവുണക്കാനുള്ള ദൗത്യത്തിലായിരിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കാരണങ്ങള്‍ ലഭിക്കുന്നില്ല എന്നതു മാത്രമാണിവിടെ ഉണ്ടായ വ്യത്യാസം. പക്ഷേ ഒരാള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇത്തരം നിര്‍ബന്ധിത സാഹചര്യമില്ലെങ്കിലും ഇതേ നിയന്ത്രണങ്ങള്‍ സ്വയം പാലിച്ചു കൊണ്ട് തന്റെ കിടക്കപ്പുണ്ണില്‍ നിന്നും മോചനം നേടാം എന്നുള്ളതാണ് സത്യം. പക്ഷേ ഏത് ഘട്ടത്തില്‍ എത്തിയതിനു ശേഷമാണോ ഒരാള്‍ ഇതിനു തയ്യാറാകുന്നത് എന്നതിനനുസരിച്ച് ഈ പ്രക്രിയയുടെ കാഠിന്യവും ദൈര്‍ഘ്യവും വ്യത്യസ്തമായിരിക്കും. അതല്‍പം ശ്രമകരണമാണെന്നതു ശരിയാണ്. പക്ഷേ അലംഭാവം തുടര്‍ന്നാല്‍ വളരെ കൂടുതല്‍ പ്രയാസകരമായ അവസ്ഥയെ നമ്മള്‍ തന്നെ നേരിടേണ്ടി വരും.
കൂടുതല്‍ സങ്കീര്‍ണ്ണമായ ഒരവസ്ഥയില്‍ സര്‍ജറിയടക്കമുള്ള മെഡിക്കല്‍ സഹായവും മേല്‍നോട്ടവുമില്ലാതെ പരിഹാരം സാധ്യമല്ലാതെ വരും. അപ്പോള്‍ കഠിനമായ നിയന്ത്രിതജീവിതത്തില്‍ നിന്നും രക്ഷപെടാന്‍ ഒരു ഒഴിവുകഴിവും നമുക്ക് ലഭിക്കുകയുമില്ല. ആശുപത്രി വിട്ടാല്‍ സര്‍ജറി കഴിഞ്ഞ അവസ്ഥയില്‍ പോലും ഡോക്ടറു നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിക്കാന്‍ തയ്യാറാകാത്തവരും ഉണ്ട്. അത്തരക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സര്‍ജറികള്‍, മരുന്നുകള്‍, കൂടുതല്‍ നിയന്ത്രിതമായ ജീവിതം, അങ്ങനെ പ്രഷര്‍ സോര്‍ കളുമായുള്ള ഒരു പോരാട്ടം മാത്രമായി ജീവിതം മാറും. ഒപ്പം ഇതിലടങ്ങിയിരിക്കുന്ന സാമ്പത്തിക ചിലവും പരിചരിക്കുന്നവരുടെ ബുദ്ധിമുട്ടുകളും കൂടി കണക്കിലെടുക്കുക.
അതിനാല്‍ സ്പൈനല്‍ കോഡ് ഇന്‍ജ്വറി സംഭവിച്ചവര്‍ എപ്പോഴും പ്രഷര്‍സോറിനെകുറിച്ചും ഉണ്ടാകാനിടയുള്ള മറ്റു ക്ഷതങ്ങളെ കുറിച്ചും ജാഗ്രതയോടെയിരിക്കുകയും അതൊഴിവാക്കാനുള്ള വിദഗ്ധനിര്‍ദ്ദേശങ്ങള്‍ ജീവിതചര്യ ആക്കുകയും ചെയ്യുണം. പ്രഷര്‍ സോറിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ എന്നറിയാന്‍ എല്ലാ ദിവസവും ശരീരത്തില്‍ പരിശോധന നടത്തുക. ഒരു കണ്ണാടിയുടെ സഹായത്തോടെ ശരീരത്തിന്റെ പിന്‍ഭാഗം സ്വയം പരിശോധിക്കാം. അല്ലെങ്കില്‍ അതിനായി മറ്റൊരാളുടെ സഹായം തേടാം. ഒരു ലക്ഷണം കാണുമ്പോള്‍ തന്നെ അവിടെ പ്രഷര്‍ റിലീഫ് കൊടുക്കാന്‍ ശ്രദ്ധിക്കുക. പ്രഷര്‍ സോര്‍ നെ അവഗണിച്ചാല്‍ അതു വഷളായിക്കൊണ്ടിരിക്കുമെന്നും ഒരു ഘട്ടത്തില്‍ നിന്നും അടുത്തതിലേക്കു കടക്കുന്നതനുസരിച്ച് അതില്‍ നിന്നുള്ള മോചനം പതിന്മടങ്ങ് കഠിനവും ദൈര്‍ഘ്യമുള്ളതുമായി മാറുമെന്നും തിരിച്ചറിയുക.