അമേരിക്ക ഉൾപ്പടെയുള്ള രാജ്യാന്തര വെല്ലുവിളികൾ നേരിടാൻ ലക്ഷ്യമിട്ട് ചൈനീസ് നാവിക സേനയുടെ അഭ്യാസപ്രകടനം. ചൈനയുടെ ആദ്യ വിമാന വാഹിനികപ്പല്‍ ഉപയോഗിച്ചാണ് നാവികാഭ്യാസം നടത്തിയത്. നാവികാഭ്യാസത്തിൽ നിരവധി സേനാംഗങ്ങളും യുദ്ധവിമാനങ്ങളും പങ്കെടുത്തു. എന്നാൽ എവിടെയാണ് അഭ്യാസപ്രകടനം നടത്തിയത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല. അഭ്യാസപ്രകടനത്തിന്റെ വിഡിയോകളും സേന പുറത്തുവിട്ടിട്ടുണ്ട്.
ലിയോണിങ് എന്ന പേരിൽ നീറ്റിലിറിക്കിയ വിമാനവാഹിനി കപ്പലിൽ വൻ അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ജെ–15 പോർവിമാനങ്ങൾക്ക് സുഖകരമായി പറന്നുയരാനും ലാൻഡ് ചെയ്യാനും ഈ കപ്പലിൽ സാധിക്കും. ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധക്കപ്പലാണ് ലയോണിങ്. ഈ കപ്പൽ നേരത്തെ പരിശീലനത്തിനും പരീക്ഷണങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. അതേസമയം, കടല്‍വഴിയുള്ള ഏതൊരു ആക്രമണത്തെയും നേരിടാൻ ഈ കപ്പൽ സജ്ജമാണെന്ന് ചൈനീസ് നാവിക സേന അറിയിച്ചു.
ദക്ഷിണ ചൈനാ കടലിൽ ശക്തിപ്രകടനം നടത്താൻ ലക്ഷ്യമിട്ടാണ് ലിയോണിങ്ങിന്റെ പുതിയ അഭ്യാസപ്രകടനമെന്നാണ് കരുതുന്നത്. വ്യോമയുദ്ധത്തിനുള്ള വിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള കപ്പലിൽ നിന്നു ഒരേസമയം ഒന്നിൽ കൂടുതൽ വിമാനങ്ങൾക്ക് പറന്നുയരാനാകും. വർഷങ്ങൾക്ക് മുൻപ് ഉക്രെയ്‌നില്‍ നിന്ന് വാങ്ങിയ കപ്പല്‍ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി തദ്ദേശീയമായി വികസിപ്പിച്ചാണ് ലിയോണിങ് നിർമിച്ചത്.