യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനു മുന്നേറ്റം. 538 അംഗ ഇലക്ടറൽ വോട്ടിൽ 264 വോട്ടുമായി ട്രംപ് മുന്നേറുകയാണ്. 215 ഇലക്ടറൽ വോട്ടുകളാണ് ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റനുള്ളത്. 270 ഇലക്ടറൽ വോട്ടുകൾ ഉറപ്പിക്കുന്ന സ്ഥാനാർഥിയാണ് യുഎസ് പ്രസിഡന്റാകുക.
ഫലം പുറത്തുവന്ന 42 സംസ്ഥാനങ്ങളിൽ 25 ഇടത്ത് ട്രംപും 17 ഇടത്ത് ഹിലറിയും വിജയിച്ചു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സംസ്ഥാനമായ അർകൻസ ട്രംപ് നേടി. ഫ്ലോറിഡ, ടെക്സസ്, നോർത്ത് കാരലൈന എന്നിവിടങ്ങളിലെ വിജയമാണ് ട്രംപിനു കരുത്തായത്. ഒഹായോ, ഇൻഡ്യാന, ടെനിസി എന്നിവിടങ്ങളിലും മികച്ച വിജയമാണ് ട്രംപ് നേടിയത്.
അതേസമയം, അമേരിക്കൻ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം. റിപ്പബ്ലിക്കൻ പാർട്ടി- 48, ഡമോക്രാറ്റ് പാർട്ടി- 45. യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി ഡമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് ജനപ്രതിനിധി സഭയിലേക്ക് മലയാളിയായ പ്രമീള ജയപാലും തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടനിൽനിന്നാണ് ഡെമോക്രാറ്റ് സ്ഥാനാർഥിയായ പ്രമീള ജയിച്ചത്.
ഡോണൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങൾ
ജോർജിയ, യൂട്ടാ, ഫ്ലോറിഡ, ഐഡഹോ, വയോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, ടെക്സസ്, അർകൻസ, വെസ്റ്റ് വെർജീനിയ, ഓക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇൻഡ്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോർത്ത് കാരലൈന, ഒഹായോ
ഹിലറി ക്ലിന്റൻ വിജയിച്ച സംസ്ഥാനങ്ങൾ
ഓറിഗൻ, നെവാഡ, കലിഫോർണിയ, ഹവായ്, കൊളറാഡോ, വെർജീനിയ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, മേരിലാൻഡ്, ഡെലവെയർ, ന്യൂജഴ്സി, റോഡ് ഐലൻഡ്, കനക്ടികട്ട്, ന്യൂയോർക്ക്, വെർമോണ്ട്, മാസച്യുസിറ്റ്സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.
യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന ആകാംഷയിലാണ് അമേരിക്കൻ ജനതയോടൊപ്പം ലോകവും. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേൽക്കുക. ആകെയുള്ള 20 കോടി വോട്ടർമാരിൽ 4.2 കോടി പേർ മുൻകൂർ വോട്ടു ചെയ്തു. പോളിങ് ദിവസത്തിനു മുൻപേ വോട്ടുചെയ്യാനുള്ള യുഎസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുൻകൂർ വോട്ട്. ഇത്തവണത്തെ മുൻകൂർ വോട്ടുകളുടെ എണ്ണം സർവകാല റെക്കോർഡാണ്. 2012ൽ ഇതു 3.23 കോടിയായിരുന്നു.