യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപും ഹിലറി ക്ലിന്റനും തമ്മിലാണു പോരാട്ടമെങ്കിലും മറ്റു രണ്ടു സ്ഥാനാർഥികൾ ഇത്തവണ നിർണായകമായേക്കും. ലിബർട്ടേറിയൻ സ്ഥാനാർഥി ഗാരി ജോൺസൺ, ഗ്രീൻ പാർട്ടി സ്ഥാനാർഥി ജിൽ സ്റ്റെയ്‌ൻ എന്നിവരുടെ പ്രകടനം പ്രധാന സ്ഥാനാർഥികളുടെ ജയപരാജയങ്ങൾ നിർണയിച്ചേക്കാമെന്നാണു വിലയിരുത്തൽ.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എല്ലാത്തവണയും ഒട്ടേറെ സ്ഥാനാർഥികളുണ്ടാകാറുണ്ടെങ്കിലും ഡമോക്രാറ്റ്, റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ തമ്മിൽ ഏറക്കുറെ നേരിട്ടുതന്നെയാണു മൽസരം. മൂന്നാം പാർട്ടി സ്ഥാനാർഥികൾക്കു കാഴ്ചക്കാരുടെ റോൾ മാത്രമാണു പതിവ്. യുഎസിലെ 50 സംസ്ഥാനങ്ങളിലും സ്വാധീനം സൃഷ്ടിക്കാവുന്ന മൂന്നാം പാർട്ടി സ്ഥാനാർഥികൾ അധികമൊന്നും ഉണ്ടാകാറുമില്ല. ഇത്തവണ ട്രംപിനോടും ഹിലറിയോടും താൽപര്യമില്ലാത്ത വോട്ടർമാരുടെ എണ്ണം വളരെക്കൂടുതലാണ്.
ഗാരി ജോൺസൺ, ജിൽ സ്റ്റെയ്‌ൻ എന്നിവർ രാജ്യത്തുടനീളം സാന്നിധ്യമറിയിക്കാൻ പ്രാപ്തരായ സ്ഥാനാർഥികളുമാണ്. ഗാരി ജോൺസണും ജിൽ സ്റ്റെയ്നും 2012ലും സ്ഥാനാർഥികളായിരുന്നു. ന്യൂ മെക്സിക്കോ മുൻ ഗവർണർ കൂടിയായ ജോൺസൺ എട്ടു ശതമാനം വരെ വോട്ട് നേടിയേക്കാമെന്നാണു ചില അഭിപ്രായ സർവേകളിലെ ഫലം. മൂന്നോ നാലോ ശതമാനം വോട്ട് ജിൽ സ്റ്റെയ്‌ൻ നേടുമെന്നു പ്രവചിക്കുന്നവരുമുണ്ട്. രണ്ടുപേരും ചേർന്നു 10 ശതമാനത്തിലേറെ വോട്ട് പിടിച്ചാൽ അതു പ്രമുഖ സ്ഥാനാർഥിയുടെ ഫലം നിശ്ചയിക്കുന്നതാകുമെന്നതിൽ തർക്കമില്ല. പത്തു ശതമാനത്തിലേറെ വോട്ടുവ്യത്യാസത്തിൽ ട്രംപും ഹിലറിയും ജയം പ്രതീക്ഷിക്കുന്നില്ല.
സമീപകാല യുഎസ് ചരിത്രത്തിൽ മൂന്നാം പാർട്ടി സ്ഥാനാർഥിയുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് 1992ൽ റോസ് പേരറ്റ് ആയിരുന്നു (19% വോട്ട്). ജോർജ് ബുഷ് സീനിയറിന്റെ നാലുവർഷത്തെ ഭരണത്തിനെതിരായ നിഷേധവോട്ടായിരുന്നു ഇതിലേറെയും. ആ തിരഞ്ഞെടുപ്പിൽ ബുഷ് തോൽക്കുകയും ചെയ്തു. 1980നു ശേഷം രണ്ടാമൂഴം ലഭിക്കാതെ പോയ ഏക പ്രസിഡന്റും ബുഷ് സീനിയർ ആണ്. ഇത്തവണയും നിഷേധവോട്ടുകൾ ഏറെയാണ് എന്നതു മൂന്നാം പാർട്ടി സ്ഥാനാർഥികളുടെ പ്രസക്തി വർധിപ്പിക്കുന്നു.
മൂന്നാം പാർട്ടി സ്ഥാനാർഥികൾ വലിയ ശതമാനം വോട്ട് നേടാതെയും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ച ചരിത്രമുണ്ട്. 2000ൽ ഗ്രീൻ പാർട്ടി, റിഫോം പാർട്ടി സ്ഥാനാർഥികൾക്കു മൊത്തം മൂന്നു ശതമാനത്തോളം വോട്ട് മാത്രമാണു ലഭിച്ചത്. ഫ്ലോറിഡയിൽ ഇരുവർക്കുംകൂടി 1.14 ലക്ഷം വോട്ട് കിട്ടി. ഇവിടെ ജോർജ് ഡബ്ല്യു ബുഷിന്റെ ഭൂരിപക്ഷം വെറും 537 വോട്ടായിരുന്നു. ഇതിന്റെ ബലത്തിലാണ് അദ്ദേഹത്തിനു ഫ്ലോറിഡയിലെ 25 ഇലക്ടറൽ കോളജ് പ്രതിനിധികളെ ലഭിച്ചത്. കേവലം ഒരു പ്രതിനിധിയുടെ ഭൂരിപക്ഷത്തിലാണ് അന്നു ബുഷ് പ്രസിഡന്റായത്. ഇത്തരം നാടകീയതയ്ക്കുള്ള സാധ്യത ഇത്തവണയും ഏറെയാണ്.