കേന്ദ്രബജറ്റിൽ ആദായനികുതിയിളവിനുള്ള വരുമാനപരിധി ഉയർത്തിയേക്കും. ഇളവിനുള്ള വാർഷിക വരുമാനപരിധി മൂന്നരലക്ഷം രൂപയായി ഉയർത്തുമെന്നാണ് പ്രതീക്ഷ. അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ജനപ്രിയ ബജറ്റാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നോട്ട് അസാധുവാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറും മുൻപേയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുന്നത്. നോട്ട് പ്രതിസന്ധിയിൽ വലഞ്ഞ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിൽ പ്രതീക്ഷിക്കാം. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയേറെ. ആദായനികുതിയിളവിനുള്ള വരുമാനപരിധി ഉയർത്തിയേക്കുമെന്നതാണ് പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങളിൽ ഒന്ന്.
നികുതിയിളവിനുള്ള 80 സി നിക്ഷേപപരിധി ഒന്നരലക്ഷത്തിൽ നിന്ന് രണ്ടരലക്ഷമാക്കിയേക്കും. ഭവനവായ്പാ പലിശയ്ക്കുള്ള നികുതിയിളവ് പരിധി രണ്ടുലക്ഷത്തിൽ നിന്ന് മൂന്നുലക്ഷമായി വർധിപ്പിച്ചേക്കും. നോട്ട് അസാധുവാക്കിയതിലെ നഷ്ടവും ജി.എസ്.ടി. നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരവും കണക്കിലെടുത്ത് സേവനനികുതി വർധിപ്പിച്ചാൽ അത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും.