കോഴിക്കോടിന്റെ ലതാമങ്കേഷ്കർ എന്നറിയപ്പെടുന്ന ഗായികയാണ് കർണാടകക്കാരിയായ രാധികാ റാവു. പാട്ടുകളെ ഒരുപാടിഷ്ടപ്പെടുന്ന കോഴിക്കോടിന്റെ മണ്ണിൽ ആദ്യമായി ലതാമങ്കേഷ്കറുടെ പേരിൽ ഒരു സംഗീതസന്ധ്യ സംഘടിപ്പിച്ച് രാധിക ലതയുടെ പാട്ടുകൾ കോർത്തിണക്കി തുടർച്ചയായ സംഗീതപരിപാടി സംഘടിപ്പിക്കാനുള്ള തയാറെെടുപ്പിലാണ്.
കന്നഡകലർന്ന മലയാളത്തിൽ രാധിക പാടുമ്പോൾ ശബ്ദത്തിൽ ലതാ മങ്കേഷ്കറോടുള്ള ആരാധനയും ഇഴ ചേർന്ന് വേർതിരിച്ചറിയാനകാത്തൊരു മാധുര്യമാണ്. ലതയുടെ ശബ്ദത്തോട് അത്രയേറെ ചേർന്നുനിൽക്കുന്ന ശബ്ദത്തിലത്രയും ആ പാട്ടുകളോടുള്ള ഇഷ്മുണ്ട്. ആ ആരാധനയാണ് പാട്ടുനഗരമായ കോഴിക്കോട്ട് ആദ്യമായി ലതയുടെ പേരിൽ ഗാനസന്ധ്യ സംഘടിപ്പിക്കാനും രാധികയ്ക്ക് ധൈര്യം നൽകിയത്. കോഴിക്കോടിന്റെ സംഗീതസന്ധ്യകളിലെ ഒഴിച്ചുകൂടാനാകാത്ത ശബ്ദമായ രാധികയ്ക്ക് ഗായിക എന്നറിയപ്പെടുന്നതിനേക്കാൾ പ്രിയങ്കരം ലതാജിയുടെ കടുത്ത ആരാധിക എന്ന് പറഞ്ഞ് കേൾക്കുമ്പോൾ തന്നെയാണ്.
കർണാടകയിൽ ജനിച്ചുവളർന്ന രാധിക കൊങ്ങിണിയായ രത്നാകർ റാവുമായുള്ള വിവാഹത്തിനുശേഷമാണ് കോഴിക്കോടൻ പാട്ടുസദസുകളിലേക്കെത്തിയത്.ചെറുതും വലുതുമായ അനേകം സംഗീതപരിപാടികളിൽ സജീവസാന്നിധ്യമാണ് ഇപ്പോൾ.ഹിന്ദി പാട്ടുകളാണ് ഗാനമേളകളിൽ കൂടുതൽ ആലപിക്കാറ്. ലതയുടെ ഗാനങ്ങൾക്കുപുറമേ ആശാബോസലയുടെ പാട്ടുകളും പാടും. മലയാളം അറിയാമെങ്കിലും ഉച്ചാരണത്തിനുള്ള ധൈര്യക്കുറമൂലം വേദികളിൽ മലയാളം പാടാറില്ല.
സംഗീതം പഠിക്കാൻ തന്നെ സമീപിക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠിപ്പിക്കാൻ മടിയില്ലാത്ത ഗായിക കൂടിയാണ് രാധിക റാവു. പാട്ടുകാരായ മൂന്ന് പെൺമക്കളും അമ്മക്കൊപ്പം വേദിയിലെത്താറുണ്ട്.
ലത മങ്കേഷ്കറെ ഒന്നു നേരിൽ കാണുകയാണ് ഈ ഗായികയുടെ ജീവിതാഭിലാഷം.ഒപ്പം എത്ര കേട്ടാലും പാടിയാലും മതിവരാത്ത ലതാജിയുടെ പാട്ടുകൾ ഇനിയുമേറെ വേദികൾ പാടണമെന്നതും.