ഇറാനെതിരെ രാജ്യാന്തരസമൂഹത്തിനുമുന്നില്‍ ആരോപണങ്ങളുമായി ഇസ്രയേല്‍ വീണ്ടും. ആണവക്കരാറില്‍ ഒപ്പിട്ട് സമാധാനത്തിന്റെ പാതയിലാണെന്ന് പറയുന്ന ഇറാന്‍ ലോകത്തെയാകെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. ടെഹ്റാനില്‍ ഇപ്പോഴും രഹസ്യമായി പ്രവര്‍ത്തിക്കുന്ന ആണവപ്പുരയുണ്ട്. വിനാശകാരികളായ അണുവായുധങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു. യുഎന്‍ പൊതുസഭയിലെ പ്രസംഗത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആഞ്ഞടിച്ചു. നെതന്യാഹു പച്ചക്കള്ളം പറയുന്നെന്ന് ഇറാന്‍ പ്രതികരിച്ചു.
ഇറാന്‍റെ ആണവായുധസംഭരണശാലയെന്നവകാശപ്പെടുന്ന ഒരു കെട്ടിടത്തിന്‍റെ ചിത്രവും ലൊക്കേഷന്‍ മാപ്പുമായാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തത്. ടര്‍ക്വസാബാദിന് അടുത്തെവിടെയോ ഉള്ള ഈ കേന്ദ്രത്തിന്‍റെ ചിത്രം ഇസ്രേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് സംഘടിപ്പിച്ചതാണത്രെ.
2015ലെ ആണവകരാറിന്‍റെ നഗ്നമായ ലംഘനമാണ് ഈ കാണുന്നത്. കരാറില്‍ ഒപ്പിട്ട രാജ്യങ്ങളെ സാക്ഷിയാക്കി നെതന്യാഹു പറഞ്ഞു. സംഭരണശാലയില്‍ വന്‍ ആണവശേഖരവും അസംസ്കൃത വസ്തുക്കളുമുണ്ട്.
ഗൂഗിള്‍ മാപ്പ് പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാവും ഈ കേന്ദ്രത്തിന്‍റെ ചിത്രമെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവിടെ എന്ത് തരത്തിലുള്ള ആണവായുധങ്ങളാണ് ഇറാന്‍ നിര്‍മിക്കുന്നതെന്ന് കൃത്യമായി പറയാന്‍ നെതന്യാഹുവിന് സാധിച്ചില്ല.
യുഎന്‍ പൊതുസഭയിലെ ഈ അവതരണത്തെ പുച്ഛിച്ചു തള്ളി ഇറാന്‍. വ്യാജവും അര്‍ഥശൂന്യവുമായ കാര്യങ്ങളാണ് നെത്യന്യാഹു രാജ്യാന്തരവേദിയില്‍ ഇറാനെതിരെ ഉന്നയിച്ചതെന്ന് വിദേശകാര്യവക്താവ് പറഞ്ഞു.
കരാറില്‍ കക്ഷികളായ രാജ്യങ്ങളും ഇസ്രയേല്‍ വെളിപ്പെടുത്തലുകളെ കാര്യമായെടുത്തില്ല. ഇത്തരം കണ്ടുപിടിത്തങ്ങളുമായി ആദ്യമായല്ല ബെന്യമിന്‍ നെതന്യാഹു പ്രത്യക്ഷപ്പെടുന്നത്. ഏപ്രില്‍ 30, 2018, ടെല്‍ അവിവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം.
ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വന്നു. അന്ന് രാത്രി ടെലിവിഷനിലൂടെ ലോകം കണ്ടത് നെതന്യാഹുവിന്റെ വമ്പന്‍ വെളിപ്പെടുത്തലായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഒളിച്ചു കടത്തിയ അന്‍പതിനായിരത്തില്‍ അധികം രഹസ്യരേഖകളും 180 സി.ഡികളും നെത്യനാഹു ആ വേദിയില്‍ തുറന്നുകാട്ടി.
2015ല്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ആണവക്കരാറില്‍ ഏര്‍പ്പെടുന്നതിനുവേണ്ടി ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചതായി ഇറാന്‍ പറഞ്ഞു. എന്നാല്‍ അത് കള്ളമാണ്. പ്രോജക്ട് അമദ് എന്ന പേരില്‍ ആണാവായുധങ്ങള്‍ നിര്‍മിക്കാനായി റൂഹാനി ഭരണകൂടം തുടങ്ങിയ പദ്ധതിയുടെ എല്ലാ രഹസ്യരേഖകളും സി.ഡികളും മൊസാദിന്റെ കൈവശമുണ്ട്. നെതന്യാഹു തറപ്പിച്ചു പറഞ്ഞു.
യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഇസ്രയേല്‍ സന്ദര്‍ശിച്ച് തൊട്ടടുത്ത ദിവസം നടന്ന നീക്കം അന്നേ സംശയം ജനിപ്പിക്കുന്നതായിരുന്നു. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു അതെന്ന് പിന്നീട് മാധ്യമങ്ങൾ
റിപ്പോര്‍ട്ട് ചെയ്തു. ആണവകരാര്‍ ഒപ്പിടുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രങ്ങളാണ് നെതന്യാഹു ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയത്. യഥാര്‍ഥത്തില്‍ ഇറാന്‍ ആണവകരാറില്‍ നിന്ന് പിന്‍മാറാനുള്ള കാരണം ഒരുക്കുകയായിരുന്നു ട്രംപ് ഭരണകൂടം. അമേരിക്കന്‍ തിരക്കഥയില്‍ നെതന്യാഹു ഭംഗിയായി അഭിനയിച്ചു എന്ന് രാജ്യാന്തര വിദഗ്ധര്‍ വിലയിരുത്തി. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് അൻപതിനായിരത്തിലധികം രഹസ്യരേഖകളും 180 സിഡികളും കയ്യിലുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും
ആണവകരാറിലെ വ്യവ്സഥകള്‍ ഏതെങ്കിലും ലംഘിച്ചതിന്റെ തെളിവുകളൊന്നും നെതന്യാഹുവിന്റെ പക്കലില്ലായിരുന്നു.
ഇറാന്‍ കരാറിനോട് പ്രതിബദ്ധത പുലര്‍ത്തുന്നതായും ആണപദ്ധതികള്‍ ഉപേക്ഷിച്ചതായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സി സാക്ഷ്യപ്പെടുത്തിയുന്നു.
കരാറിലെ വ്യവസ്ഥകൾ ഇറാൻ കൃത്യമായി പാലിക്കുന്നുണ്ടെന്നു യുഎൻ ആണവ പരിശോധകർ വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷെ നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍ ഉടന്‍ തന്നെ ശരിവച്ച അമേരിക്ക ആണവ കരാറില്‍ നിന്ന് പിന്‍മാറി. അന്ന് രാത്രി ദമാസ്കസിലെ സിറിയന്‍ ആര്‍മി പോസ്റ്റുകളില്‍ ഇസ്രേയല്‍ വ്യോമാക്രമണം നടത്തി. എട്ട് ഇറാനിയന്‍ പൗരന്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് മെയ് മാസം മൊത്തം ഓപ്പറേഷന്‍ ഹൗസ് ഓഫ് കാര്‍ഡ്സ് എന്ന പേരില്‍ സിറിയന്‍ മണ്ണില്‍ ഇറാന്‍ ഇസ്രേയല്‍ പോര് നടന്നു.
രാജ്യാന്തരതലത്തില്‍ ഇറാനെ പൂര്‍ണമായും ഒറ്റപ്പെടുത്തുക എന്നതാണ് അമേരിക്കയ്ക്കയുടെയും ഇസ്രേയലിന്‍റെയും ലക്ഷ്യം.. ഇറാനുമേല്‍ അമേരിക്കപ്രഖ്യാപിച്ച ഉപരോധം സാമ്പത്തി ഉപരോധം നവംബറില്‍ പ്രാബല്യത്തില്‍വരും. ഇറാനില്‍ നിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിക്കണം എന്ന് സഖ്യരാഷ്ട്രങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടുകഴിഞ്ഞു. അതിന് ആക്കം കൂട്ടാനാണ് നെതന്യാഹുവിന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍.
യു.എന്നില്‍ നെതന്യാഹു ഇറാനെതിരെ ആരോപണം ഉന്നയിക്കുന്നത് ഇത് ആദ്യമായല്ല. 2012ല്‍ ഇതേ വേദിയില്‍ കാര്‍ട്ടൂണുകളും ഡയഗ്രവും വരച്ചാണ് ഇറാനില്‍ നിന്ന് ഉയരുന്ന ആണവഭീഷണയെപറ്റി നെതന്യാഹു വിവരിച്ചത്.
രാജ്യാന്തര സമൂഹത്തിന് മുന്നില്‍ ഇറാനെന്ന ഭീഷണിയെപ്പറ്റി വാചാലനാവുമ്പോഴും ഇസ്രയേല്‍ കൈവശം വച്ചിട്ടുള്ള 200 ലധികം അണുവായുധങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ് ബെന്യമിന്‍ നെതന്യാഹു. ഒരിക്കല്‍ പോലും രാജ്യാന്തര നിരീക്ഷകരെ ആ പരിസരത്ത് അടുപ്പിച്ചിട്ടുമില്ല അദ്ദേഹത്തിന്‍റെ രാജ്യം. ഇസ്രയേലിന് താങ്ങായി അമേരിക്ക ഉണ്ടെന്നതാണ് അവരുടെ കരുത്ത്. പൊതുസഭയില്‍ ഇറാന്‍ ഉപരോധത്തെ വെല്ലുവിളിക്കുന്നവര്‍ക്ക് പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
SOT ഇറാനില്‍ ഭരണമാറ്റം വേണമെന്ന സൂചനയാണ് ഇസ്രയേലും അമേരിക്കയും ഒളിഞ്ഞും തെളിഞ്ഞും നല്‍കുന്നത്. ആഭ്യന്തര കലാപകാരികളെ ഉപയോഗിച്ച് അങ്ങനെയൊരു ശ്രമം നട്തതിയാല്‍ ഉണ്ടായാല്‍ പശ്ചിമേഷ്യ വന്‍സംഘര്‍ഷത്തിലേക്കാവും നീങ്ങുക. എന്തും നേരിടാന്‍ സജ്ജമാണെന്ന് ടെഹ്റാനും വ്യക്തമാക്കിയിട്ടുണ്ട്.