കോവിഡ് വ്യാപനത്തില്‍ അടച്ചിട്ട രാജ്യത്ത് ആയിരങ്ങള്‍ മരിക്കുമ്പോഴാണ് ഡോണള്‍ഡ് ട്രംപ് ഒക്ലഹോമയിലെ തുള്‍സില്‍ ഒരു പ്രകടനം നടത്തിയത്. ലോക്ഡൗണിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയായിരുന്നു അത്. തുള്‍സയിലെ ജനക്കൂട്ടം കോവിഡ് സംബന്ധിച്ച മിഥ്യാധാരണകളെയെല്ലാം അപ്രസക്തമാക്കുമെന്ന് പറഞ്ഞ പ്രസിഡന്‍റ് പക്ഷേ ശൂന്യമായ ഗ്യാലറി കണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടി. രാഷ്ട്രീയ സ്വപ്നങ്ങളെയും തച്ചുടക്കാന്‍ പോന്നതാണ് ചൈനീസ് വൈറസെന്ന് അദ്ദേഹം മനസിലാക്കി.
കോവിഡ് മഹാമാരിയോട് ഏറ്റവും നിരുത്തരവാദപരമായി പ്രതികരിച്ച ലോക നേതാവ് ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ ഡോണള്‍ട് ട്രംപ്. വൈറസിനെ നിസാരവല്‍ക്കരിച്ചും ആരോഗ്യവിദ്ധരെ പരിഹസിച്ചും മുന്നേറുന്ന പ്രസിഡന്‍റിന് വൈറ്റ് ഹൗസിലേക്കുള്ള രണ്ടാം വരവിന് പക്ഷെ കൊവിഡുണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. തുടക്കം മുതല്‍ മഹാമാരിയെ നിസാരവല്‍ക്കരിക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
നാല് വര്‍ഷം കൊണ്ട് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസവുമായി രണ്ടാമങ്കത്തിനിറങ്ങിയ ഡോണള്‍ഡ് ട്രംപിന് അപ്രതീക്ഷിത തിരിച്ചടിയാണ് കൊവിഡ് 19 നല്‍കിയത്. പോളിങ് ദിനത്തിന് മുമ്പ് വാക്സീന്‍ പുറത്തിറക്കാന്‍ ഗവേഷകരുടെമേല്‍ പ്രസിഡന്‍റ് സമ്മര്‍ദം ചെലുത്തുകയാണെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തുന്നു.
വൈറസ് അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്തെത്തിയിട്ടും കൂസലില്ലായിരുന്നു ഡോണള്‍ഡ് ട്രംപിന്. ലോക നേതാക്കളില്‍ മാസ്കിനോട് ഏറ്റവും അലര്‍ജി കാട്ടിയിട്ടുള്ള നേതാവ് ഡോണള്‍ഡ് ട്രംപാണ്. അമേരിക്കക്കാരോട് തൂവാലകൊണ്ടോ തുണികൊണ്ടുണ്ടാക്കിയ മാസ്ക് കൊണ്ടോ മുഖം മറയ്ക്കാൻ പ്രസിഡന്റ് ഉപദേശിച്ച അദ്ദേഹം താൻ മാസ്ക് ധരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. പക്ഷേ അനാസ്ഥ അദ്ദേഹത്തിന് സ്വയം വിനായാകാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. പ്രസിഡന്‍റും ഭാര്യയും രോഗബാധിതരായി. ഇതോടെ ഏത് വിഷയത്തെയാണോ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു നിന്ന് മാറ്റി നിര്‍ത്താന്‍ അദ്ദേഹം കിണഞ്ഞ് പരിശ്രമിച്ചത് അതുതന്നെയായി അവസാന ലാപ്പില്‍ മുഖ്യവിഷയം. കോവിഡ്.