എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ മാത്രം ഇങ്ങനെ കുറ്റകൃത്യങ്ങള്‍ പെരുകുന്നു എന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒറ്റ ഉത്തരമേയുള്ളു...കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുന്നില്ല എന്നതുതന്നെ...ഒരു കുറ്റവാളിക്ക് അയാള്‍ കൊടുംക്രിമിനല്‍ ആണെങ്കില്‍ പോലും രക്ഷപെടാനുള്ള പഴുതുകളാണ് നമ്മുടെ നിയമസംവിധാനത്തിലുള്ളത്..നിര്‍ഭയ കേസില്‍ പോലും പ്രതികള്‍ തൂക്കുകയറിനെ ഇളിഭ്യരാക്കുന്നത് നാം കണ്ടു..ഗള്‍ഫ് രാജ്യങ്ങളിലെ ശിക്ഷ നമ്മുടെ നാട്ടിലും വേണമെന്ന് ആഗ്രഹിച്ചുപോകുകയാണ് ഇരകള്‍...ജനങ്ങളെ ,ഇരകളെ ഇളിഭ്യരാക്കിയ പ്രമാദമായ രണ്ടുകേസുകളിലെ നിലവിലെ അവസ്ഥയാണ് ക്രൈം സ്റ്റോറി പരിശോധിക്കുന്നത്..
കൃതി ..26 വയസ്.. .മൂന്നരവയസുള്ള കുഞ്ഞിന്‍റെ അമ്മ... പക്ഷേ ഇരുപത്തിയാറുവയില്‍ കൃതിക്ക് ജീവന്‍ നഷ്ടപ്പെട്ടു...പൊടികുഞ്ഞിന് സ്വന്തം അഛനും അമ്മയ്ക്കും നല്‍കിയിട്ട് കൃതി ഈ ലോകത്തോട് വിടപറഞ്ഞു..പ്രണയത്തിലൂടെ താന്‍ തിരഞ്ഞെടുത്ത ഭര്‍ത്താവ് വൈശാഖാണ് കൃതിയുടെ ജീവന്‍ കവര്‍ന്നത്..എന്നിട്ടും അരുംകൊല നടത്തിയ പ്രതി വൈശാഖ് കൃതിയെ കൊലപ്പെടുത്തിയതിന്‍റെ നാല്‍പതാം ദിവസം ജാമ്യത്തിലിറങ്ങി സുഖമായി ജീവിക്കുന്നു...തന്‍റെ ജീവിതത്തിലെ ദുരിതകാലം ഡയറി താളുകളില്‍ കോറിയിട്ടാണ് കൃതി മരണത്തിലേക്ക് നടന്നത്..തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് കൃതി മുന്‍കൂട്ടി കണ്ടിരുന്നു...
എനിക്ക് തെറ്റുപറ്റി..എന്‍റെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഇല്ലാതാകുകയാണ്. ഞാന്‍ സ്വപ്നം കണ്ട സന്തോഷകരമായ ജീവിതം എനിക്ക് കൈവിട്ടുകഴിഞ്ഞു.. അവന്‍ ,വൈശാഖ് അവന്‍റെ ചിരികളികള്‍ സത്യമായിരുന്നില്ല...അതില്‍ ഞാന്‍ വീണുപോയത് എങ്ങനെയാണ്.. കല്യാണം കഴിഞ്ഞ് ചുരുങ്ങിയ മാസത്തിനുള്ളില്‍ വൈശാഖ് എനിക്ക് വെറുക്കപ്പെട്ടവനായതെങ്ങനെ....വൈശാഖിന് ഞാനും.....
ഒരിക്കല്‍ ജീവിതം വിവാഹജീവിതം തകര്‍ന്നതാണ്...പുതിയൊരു ജീവിതം വാര്‍ത്തെടുക്കാനുള്ള എന്‍റെ സ്വപ്നത്തില്‍ നിറങ്ങള്‍ നിറച്ചത് വൈശാഖാണ്... അവനെ കണ്ടു...എന്‍റെ കുഞ്ഞിനോടുള്ള അവന്‍റെ സ്നേഹം ....എന്നെ മോളേ എന്ന് വിളിച്ച അവന്‍റെ സ്നേഹപ്രകടനങ്ങള്‍ .....മറ്റൊരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അഛനെ ഉപദേശങ്ങള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല...ഒരിക്കലും അവന്‍ ശരിയല്ലെന്ന് അഛന്‍ ഉറപ്പിച്ച് പറഞ്ഞത് ഇപ്പോള്‍ ശരിയായി..
വിവാഹത്തിന് മുന്നേപോലും വീട്ടില്‍ വരാനുള്ള സ്വാതന്ത്യം ഞാന്‍ നല്‍കി....അമ്മയും അവന്‍റെ സ്നേഹപ്രകടനത്തില്‍ വീണു..പിന്നീട് എപ്പോഴാണ് ആ സ്നേഹം സത്യമല്ലാത്തതായി മാറിയത് ? . ...
അന്ന് വൈശാഖ് വീട്ടിലെത്തി...കുറേ നാളുകള്‍ക്ക്ശേഷം ...കൃതിയോടുള്ള പിണക്കം പിന്നീട് വാക്കേറ്റത്തിലും മര്‍ദനത്തിലും എത്തിയിരുന്നു..വീട്ടുകാരും ഇടപെട്ടതോടെ വൈശാഖ് വീട്ടിലേക്കുള്ള വരവും അവസാനിപ്പിച്ചിരുന്നു.... പിന്നീട് ആ രാത്രിയിലെ വരവില്‍ എല്ലാവര്‍ക്കും പന്തികേട് തോന്നി...വീടിന് സമീപത്തുള്ള കടയില‍് വെച്ച് പിതാവ് മോഹനനെ കണ്ടു...സംസാരിച്ചു...
ആ വരവില്‍ ആ പിതാവിന് അപകടം മണത്തു....മകളെ കാണാനുള്ള ശ്രമത്തില്‍ നിന്ന് വൈശാഖിനെ പിന്തിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു..അവന്‍ വീട്ടിലേക്ക് തിരിച്ചു..
സമയം സന്ധ്യകഴിഞ്ഞു...കൃതിയുടെ വീട്ടുമുറ്റത്ത് ആരുമുണ്ടായിരുന്നില്ല..വാതില്‍ അടച്ചിരുന്നില്ല...വൈശാഖ് വീട്ടിലേക്ക് കയറി...അമ്മയോടെ സംസാരിച്ചു..എല്ലാവരുടേയും എതിര്‍പ്പിനെ സ്നേഹത്തില്‍ പൊതിഞ്ഞ മറുപടി കൊണ്ട് വൈശാഖ് കീഴടക്കി കൃതിയുടെ അടുത്തെത്തി...
വൈശാഖിന്‍റെ മര്‍ദനത്തിന്‍റെ ഒാര്‍മകള്‍ പെട്ടന്ന് മറക്കാന്‍ കഴിയുമായിരുന്നില്ല കൃതിക്ക് ....അവന്‍റെ പഞ്ചാരവാക്കുകളിലൊന്നും കൃതി വഴങ്ങിക്കൊടുത്തില്ല...
ഒടുവില്‍ ഞാന്‍ വഴങ്ങി....കയ്പേറിയ ജീവിത അനുഭവത്തിന്‍റെ കാലത്ത് എനിക്ക് സന്തോഷം പകര്‍ന്നവന്‍ ..താന്‍ പ്രാണനായി കണ്ട് പ്രണയിച്ചവന്‍ ..അവന്‍ തെറ്റ് ഏറ്റുപറഞ്ഞ് തന്‍റെ മുന്നില്‍ കരയുന്നു...എന്‍റെ മകളെ പിടിച്ച് സത്യം ചെയ്യുന്നു..നന്നായിക്കൊള്ളാമെന്ന് ,,,ഇനി വേദനിപ്പിക്കില്ലെന്ന്..... ഗള്‍ഫില്‍ പോയി പുതിയ ജീവിതം കരുപ്പിടിപ്പിക്കാമെന്ന് ....
പിന്നെ പിടിച്ചുനില്‍ക്കാന്‍ തോന്നിയില്ല... അവന്‍റെ ക്രൂരതകളെല്ലാം മറന്നു....ചിരിച്ചു...
പക്ഷേ ആ അമ്മയുടെ മനസ് മന്ത്രിച്ചു...അവന്‍റെ വരവ് വെറുതെയല്ല..കരുതിയിരിക്കണം...ഇടക്കിടെ വാതിലില്‍ ചെവിയോര്‍ത്തു...ഇല്ല ..താന്‍ മനസില്‍ കരുതുന്ന പോലെ ഒന്നുമില്ല..മകള്‍ മുറിയില്‍ സുരക്ഷിതയാണ്...എന്നിട്ടും അമ്മയുടെ മനസിലെ ആധിമാറിയില്ല...ഭക്ഷണം കഴിക്കാനെന്ന പേരില്‍ പലതവണ മാറിമാറി വിളിച്ചു...മകള്‍ സ്നേഹത്തോടെ മറുപടി നല്‍കിയപ്പോഴും അകത്ത് നടക്കാന്‍ പോകുന്ന കുരുതിയുടെ മുന്നൊരുക്കങ്ങള്‍ ആ അമ്മക്ക് അറിയാന്‍ കഴിഞ്ഞില്ല...
സമയം ഒമ്പതുമണി കഴിഞ്ഞിട്ടും വൈശാഖും കൃതിയും മുറിക്ക് പുറത്ത് വന്നില്ല...ഇടയ്ക്ക് വൈശാഖ് പുറത്തിറങ്ങിയ സമയം നോക്കി അമ്മ മുറിക്കുള്ളില്‍ കയറി കൃതിയുമായി സംസാരിച്ചു. ..വൈശാഖിന്‍റെ ആഗമനഉദ്ദേശ്യം മനസിലാക്കി..കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി അമ്മ പുറത്തേക്ക് ...വൈശാഖ് വീണ്ടും മുറിക്കുള്ളില്‍...ഇടക്കിടെ മുറിക്കുള്ളിലേക്ക് കുറുമ്പുകളായി ചെന്ന കുഞ്ഞിനെ അമ്മ തന്നെ എടുത്തുകൊണ്ടുപോയി....
ഒടുവില്‍ അവരെ സൗകര്യത്തിന് വിട്ട് പിതാവ് ഭക്ഷണം കഴിച്ചു..എന്നിട്ടും സംശയം ബാക്കി...മുറിക്കുള്ളില്‍ മകള്‍ സുരക്ഷിതയാണെന്ന് ഇടക്കിടെ പിതാവും അമ്മയും ഉറപ്പാക്കിക്കൊണ്ടേയിരുന്നു...
സന്തോഷം പതിയെ മങ്ങി...എന്തോ പറഞ്ഞ് ബഹളം വെച്ചു...വഴക്കായി..ഞാനും കഴിഞ്ഞ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു...പുറത്ത് അഛനും അമ്മയും കാത്തിരിക്കുന്നത് മനസില്‍ ധൈര്യം പകര്‍ന്നു...അല്‍പം മുമ്പ് അമ്മ വന്ന് കരുതിയിരിക്കാന്‍ പറഞ്ഞത് എത്രശരിയാണ്..ആലോചനകള്‍ നീളുന്നതിന് മുമ്പേ അയാള്‍ എന്നെ അടിച്ചുവീഴ്ത്തി..കട്ടിലിലേക്ക് വീഴുമ്പോഴും ഒരു അടി എന്നതിനപ്പുറം ഞാന്‍ പ്രതീക്ഷിച്ചില്ല..പക്ഷേ പറഞ്ഞ് പറഞ്ഞ് അയാള്‍ എന്‍റെ കഴുത്തിന് കുത്തിപ്പിടിച്ചു..ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ് പൊത്തി...അടുത്ത് കിടന്ന തലയിണ മുഖത്ത് അമര്‍ത്തി എന്നെ ശ്വാസം മുട്ടിച്ചു...ജീവനുവേണ്ടി പിടയുമ്പോഴും ഇപ്പോള്‍ വിടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു...പക്ഷേ ..പക്ഷേ ആ പ്രതീക്ഷ വെറുതെയാക്കി.. വാതിലിനപ്പുറത്തുള്ള അഛനേയും അമ്മയേയും ഒരു ശബ്ദം കൊണ്ടെങ്കിലും അറിയിക്കാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു...അല്‍പ സമയം മുമ്പ് എന്‍റെ കണ്‍മുന്നിലുണ്ടായിരുന്ന എന്‍റെ പൊന്നോമനയെ ഒരുനോക്കൊന്ന് കാണാന്‍ പോലും അനുവദിക്കാതെ അയാള്‍ എന്‍റെ ശ്വാസം നിലയ്ക്കുംവരെ തലയിണ അമര്‍ത്തിപ്പിടിച്ചു....
ഇത്രയേറെ ക്രൂരതയില്‍ കൊല നടത്തിയ വൈശാഖ് ഇപ്പോള്‍ എവിടെയാണ്...കൃതി മരിച്ചതിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈശാഖിനെ പൊലീസ് അറസ്റ്റുചെയ്തു..തെളിവെടുപ്പ് പൂര്‍ത്തിയാക്കി...എന്നിട്ടും വൈശാഖ് ജയിലില്ല...സുഖമായി ജീവിക്കുന്നു ഇപ്പോള്‍ ..
മകള്‍ മരിച്ചിട്ട് ഏഴുമാസം കഴിഞ്ഞു..അതിലേറെ ഈ മാതാപിതാക്കളെ ദുഖിപ്പിക്കുന്നത് മകളുടെ ജീവനെടുത്ത കൊലയാളി പുറത്ത് സുഖമായി ജീവിക്കുന്നു.. അറസ്റ്റിലായി നാല്‍പ്പിനാലാം ദിവസം വൈശാഖിന് ജാമ്യം ലഭിച്ചു...തെളിവെടുപ്പിലെ കാലതാമസം കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് വിചിത്രവാദവും പൊലീസ് മുന്നോട്ട് വെക്കുന്നു...
അന്വേഷണത്തെക്കുറിച്ച് കൃതിയുടെ കുടുംബത്തിന് ആദ്യമേ തന്നെ പരാതിയുണ്ടായിരുന്നു..സ്വാധീനം കൊണ്ട് കേസ് അട്ടിമറിക്കപ്പെടുമെന്നും ഇവര്‍ ഭയന്നിരുന്നു..പക്ഷേ ഇത്രപെട്ടന്ന് ഇത് സംഭവക്കുമെന്ന് ഇവര്‍ കരുതിയതേ ഇല്ല...
രണ്ടാം വിവാഹമായതിനാല്‍ കൃതിയെ വെച്ച് വൈശാഖ് മുതലെടുത്തു..താന്‍ തിരഞ്ഞെടുത്ത ബന്ധമായതിനാല്‍ കൃതിയും എല്ലാം ഉള്ളിലൊതുക്കി..ഒടുവില്‍ അത് കൊലയിലേക്കെത്തി..
ഏതുകുറ്റകൃത്യത്തിലും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്..കുറ്റവാളികള്‍ക്ക് കൂടുതല്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ നിയമ സംവിധാനങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നു..കവര്‍ച്ചയും ബലാല്‍സംഗവും കൊലപാതകവുമൊക്കെ ആര്‍ക്കും ചെയ്യാമെന്നും നിയമത്തിന്‍റെ കണ്ണില്‍ നിന്ന് രക്ഷപെടാന്‍ പഴുതുകളുണ്ടെന്നും കുറ്റവാളികള്‍ ഈ വിധികളെ മുന്‍നിര്‍ത്തി വ്യാഖാനിക്കുന്നു...തിരുത്തലുകളില്ലെങ്കില്‍ കൊലപാതകങ്ങള്‍ വരെ മോഷത്തിന്‍റെ ലാഘവത്തോടെ നടത്തുന്ന കാലം വിദൂരമാകില്ല....
വാല്‍പ്പാറയിലേക്ക് കൊണ്ടുപോയി പതിനേഴുകാരിെയ ക്രൂരമായി കൊലപ്പെടുത്തിയ സഫര്‍ ഷാ എന്ന കൊലയാളി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ കഥ നോക്കാം.
നിയമത്തിന് മുന്നില്‍ തെളിവുകളാണ് പ്രധാനം..ആ തെളിവുകള്‍ കൂട്ടിയിണക്കി മികച്ച രീതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്കാണ് നിയമത്തിന്‍റെ ആനുകൂല്യം...പല കൊലക്കേസുകളിലും പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുന്നതും പതിവായി..ഒരു അരുംകൊലപാതകം നടത്തിയ പ്രതി ഹൈക്കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി..വാല്‍പ്പാറയിലെത്തിച്ച് തന്‍റെ കാമുകിയെ കൊലപ്പെടുത്തിയ സഫര്‍ഷാ....
ഗോപികയുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്ത് സഫര്‍ ഷാ കൊലയാളിയായി അവതരിച്ചത് ആ ദിവസമായിരുന്നു ...ജനുവരി ഏഴ് ....
അന്നും പതിവുപോലെ സ്കൂളില്‍ പോകുന്ന നിലയില്‍ വീട്ടില്‍ നിന്നിറങ്ങി ഗോപിക ......സഫര്‍ ഷാ വിളിച്ചതനുസരിച്ച് ഇരുവരും കാറില്‍ നഗരത്തില്‍ ചുറ്റിക്കറങ്ങി..പിന്നീട് വൈകുന്നേരത്തോടെ അതിരപ്പള്ളി ലക്ഷ്യമാക്കി കുതിച്ചു..അതിരപ്പള്ളിയും വാഴച്ചാലും കടന്ന് സഫര്‍ ഷാ ഗോപികയേയും കൊണ്ട് കാട്ടിനുള്ളിലേക്ക് കയറി...
അപ്പോള്‍ കൊച്ചി നഗരത്തിലെ രണ്ടുസ്ഥലങ്ങളില്‍ ഗോപികക്കുവേണ്ടിയും സഫര്‍ ഷാക്കു്വേണ്ടിയും തിരച്ചില്‍ നടക്കുകയായിരുന്നു.
സര്‍വീസ് സ്റ്റേഷനിലെ ജോലിക്കാരനായ സഫര്‍ ഷാ കമ്പനിയില്‍ സര്‍വീസിന് കൊണ്ടുവന്ന കാറുമായാണ് ഗോപികയുമായി സ്ഥലം വിട്ടത്...കാറുടമയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയപ്പോഴേക്കും ഇരുവരും കേരള അതിര്‍ത്തിയോട് അടുത്തിരുന്നു..
സെന്‍ട്രല്‍ സ്റ്റേഷനിലെ നിര്ദേശമനുസരിച്ച് വാഴച്ചാല്‍ ചെക് പോസ്റ്റില്‍ പരിശോധന നടത്തിയതോടെ കാര്‍ പെണ്‍കുട്ടിയുമായി കടന്നുപോയെന്ന് വ്യക്തമായി .. വന്യമൃഗങ്ങളുള്ള കൊടുകാട്ടിലായിരുന്നു അപ്പോള്‍ സഫറും ഗോപികയും ..
മലക്കപ്പറായിലെത്തിച്ച് ഗോപികയെ സഫര്‍ ഷാ കാറില്‍ വെച്ച് കൊലപ്പെടുത്തി...മൃതദേഹം വന്യമൃഗങ്ങള്‍ കടിച്ചുവലിക്കുമെന്ന പ്രതീക്ഷയില്‍ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ചു..എന്നിട്ട് കാറുമായി വാല്‍പ്പാറയും കടന്ന് രക്ഷപെടാനായിരുന്നു പദ്ധതി.
ഗോപികയെ കൊലപ്പെടുത്തി ഉപേക്ഷിച്ച ശേഷം സഫര്‍ ഷായുടെ ലക്ഷ്യം എത്രയും വേഗം കാട്ടില്‍ നിന്ന് പുറത്തുകടക്കുക എന്നതായിരുന്നു..കേരള പൊലീസിന്‍റെയോ തമിഴ്നാട് പൊലീസിന്‍റേയോ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയോ കണ്ണില്‍പെടാതെ സഫര്‍ ഷാ കാറോടിച്ച് അതിര്‍ത്തി വിട്ടു..പക്ഷേ വാട്ടര്‍ഫോള്‍ പൊലീസ് കാത്തിരിക്കുകയായിരുന്നു മോഷ്ടിച്ച കാറുമായി വരുന്ന പ്രതിയേയും കാത്ത് ..മോഷിടിച്ച കാറെന്നെ പൊലീസും കരുതിയുള്ളു..പക്ഷേ കാറിനുള്ളിലെ രക്തത്തെ ചൊല്ലിയുണ്ടായ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്‍റെ കഥ സഫര്‍ ഷായ്ക്ക് സമ്മതിക്കേണ്ടി വന്നു...
ഗോപികയുടെ ജഡം കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്... കേരളപൊലീസും ചേര്‍ന്ന് പല സ്ഥലങ്ങളിലും തിരച്ചില്‍ നടത്തി..സഫര്‍ ഷാ ഒാരോ സ്ഥലങ്ങളും മാറി മാറിപ്പറഞ്ഞ് പൊലീസിനെ കബളിപ്പിച്ചു..ഒടുവില്‍ കാട്ടില്‍ നിന്ന് ഗോപികയുടെ ജഡം പൊലീസ് കണ്ടെത്തി..അപ്പോഴും പ്രതിയുടെ മുഖത്ത് പ്രണയിനിയെ കൊലപ്പെടുത്തിയതിന്‍റെ പശ്ചാത്താപമോ കുറ്റബോധമോ ഉണ്ടായിരുന്നില്ല...
തെളിവെടുപ്പെല്ലാം പൊലീസ് പൂര്‍ത്തിയാക്കി..പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ കോടതിയല്‍ കുറ്റപത്രം സമര്‍പ്പിച്ചു..വിചാരണക്കോടതിയില്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ജാമ്യാപേക്ഷയെല്ലാം കോടതി തള്ളി.. എന്നാല്‍ പോക്സോ കോടതയില്‍ സമര്‍പ്പിച്ച കുറ്റപത്രം മറച്ചുവെച്ച് സഫര്‍ ഷാ ഹൈക്കോടതയില്‍ നിന്ന് ജാമ്യം നേടി,,,അബദ്ധം തിരിച്ചറിഞ്ഞ് കോടതി വീണ്ടും സഫര്‍ ഷായെ അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടു..വീണ്ടും സഫര്‍ ഷാ ജയിലില്‍...
സ്വന്തം കക്ഷിക്കുവേണ്ടി എല്ലാനിയമസംവിധാനങ്ങളും മറികടന്ന് വാദിക്കുന്നവര്‍ ഒാര്‍ക്കണം..നിങ്ങള്‍ രക്ഷിച്ചെടുത്ത് പുറത്തുകൊണ്ടുവരുന്ന കൊലയാളി നാളെ വീണ്ടും മറ്റൊരാളുടെ ജീവനെടുക്കുമെന്ന് ..ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് നമുക്ക് ഉറപ്പിച്ചേ തീരൂ..പക്ഷേ അതിന്‍റെ പേരില്‍ കുറ്റവാളികളെ കൂട്ടമായി വിശുദ്ധരാക്കി പുറത്തിറക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്നും ഒാര്‍ത്തേ തീരൂ...