സുതാര്യതയുടെ കാര്യത്തില്‍ യുപിഎ സർക്കാർ കാലത്തു നിന്നും രാജ്യം ഏറെ പിന്നോട്ട് പോയിരിക്കുന്നുവെന്ന് ശശി തരൂർ എംപി. ഇക്കാര്യത്തില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ 80-ാം സ്ഥാനത്തായിരുന്ന രാജ്യം ഇപ്പോള്‍ 134-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് തരൂർ ഇക്കാര്യം പറഞ്ഞത്. അഴിമതി, ജാതി വ്യവസ്ഥ, വര്‍ഗീയത എന്നിവ രാജ്യത്ത് നിന്ന് പൂർണമായും ഇല്ലാതിയിരിക്കുന്ന എന്ന മീനാക്ഷി ലേഖിയുടെ പ്രസ്താവനയ്ക്കാണ് തരൂരിന്റെ മറുപടി.
രാജ്യത്തെ രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതായിരിക്കുന്നത് സത്യസന്ധതയും, സഹകരണവും, വിട്ടുവീഴ്ച മനോഭാവവുമാണെന്നും തരൂര്‍ തിരിച്ചടിച്ചു. ഇതിന് കാരണം ഭരിക്കുന്ന പാർട്ടിയാണ്. ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ് എന്നാല്‍ അതില്‍ വരുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കാന്‍ സാധിക്കില്ല. വ്യാജ വാർത്തകള്‍ സൃഷ്ടിക്കപ്പെടുന്നു. എന്നിരുന്നാല്‍ തന്നെയും രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ ചുറ്റുപാടുകളെ മുഴുവനായി പഴിക്കാന്‍ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ മനോരമ ന്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് പറഞ്ഞ കാര്യങ്ങളില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. മോദി പറഞ്ഞ ആശയങ്ങള്‍ ബിജെപിയിലെ മറ്റ് നേതാക്കള്‍ക്ക് മാതൃകയാണ്. തരൂർ വ്യക്തമാക്കുന്നു.