നിരവധി ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു 2018. പ്രകൃതി സമ്മാനിച്ചവയും മനുഷ്യന്‍ വരുത്തിവച്ചവയും. ലോകമൊറ്റക്കെട്ടായി പ്രാര്‍ഥിച്ച ദുരന്തം മനുഷ്യസൃഷ്ടിയായിരുന്നു. ദുരന്തമുഖത്തെ മനുഷ്യരാശിയുടെ ഐക്യവും അത് കാട്ടിത്തന്നു. ലോകം കണ്ട ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തനത്തനമാണ് താംലുവാങ് ഗുഹയില്‍ കുടുങ്ങിയ 12 കൗമാരകായിക താരങ്ങളെയും അവരുടെ കോച്ചിനെയുമാണ് ഒരു പോറല്‍ പോലും എല്‍ക്കാതെ പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ലോകം കൈകോര്‍ത്തപ്പോള്‍ തായ്‌ലന്‍ഡിന്‍റെ കണ്ണീര്‍ പുഞ്ചിരിക്ക് വഴിമാറി.
ജൂണ്‍ 23 ശനിയാഴ്ച പതിവ് ഫുട്ബോള്‍ പരിശീലനത്തിനുശേഷം കോച്ച് എകപോല്‍ ചാന്റ്‌വോങും ശിഷ്യന്‍മാരായ 12 കുട്ടികളും സാഹസികസഞ്ചാരത്തിന് താം ലുവാങ് ഗുഹയ്ക്കുള്ളില് കയറിയത്. കനത്തമഴയെ തുടര്‍ന്ന് ഗുഹയില്‍ വെള്ളം നിറഞ്ഞതോടെ ഇവര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങുയായിരുന്നു. കുട്ടികളെയും കോച്ചിനെയും ഗുഹവിഴുങ്ങിയ വിവരം വൈകുന്നേരത്തോടെയാണ് പുറംലോകമറിഞ്ഞത്.
പിന്നീടങ്ങോട്ടങ്ങോട്ട് വിവിധ രാജ്യങ്ങള്‍ ഒരുമിച്ചുനിന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ദിനങ്ങളായിരുന്നു. സഹായം തേടിയുള്ള തായ്ലനഡിന്‍റെ അഭ്യര്‍ഥന പുറത്തുവന്നയുടെന്‍ രാജ്യങ്ങള്‍ ഏറ്റവും മികച്ച സംഘത്തെ അയച്ചുകൊടുക്കുകയായിരുന്നു. യു.എസ്, ബ്രിട്ടന്‍, ചൈന, സ്വീഡന്‍,ജപ്പാന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ മുന്നിട്ടിറങ്ങി. ബ്രിട്ടഷ് മുങ്ങല്‍ വിദഗ്ധര്‍ നേതൃത്വം കൊടുത്തു.
ചെളിവെള്ളം നിറഞ്ഞ കുഴികളും വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ മേഖലകളും ഒപ്പം കൂരാകൂരിരുട്ടും തിരച്ചിലിന് കനത്തവെല്ലുവിളിയായിരുന്നു. ഇതിനെയെല്ലാം തോല്‍പ്പിച്ച് സംഘം മുന്നോട്ടുപോയി.ഒടുവില്‍ പതിനേഴു ദിവസം ശ്വാസമടക്കിപ്പിടിച്ച് താം ലുവാങ്ങിലേക്ക് നോക്കിയിരുന്ന ലോകം ആശ്വസിച്ചു. രാക്ഷസക്കോട്ടയ്ക്കുള്ളില്‍ കുടുങ്ങിയ കൊച്ചുമിടുക്കന്‍മാരെയും കോച്ചിനെയും ലോകത്ത് ഏറ്റവും സമര്‍ഥരായ രക്ഷാപ്രവര്‍ത്തകര്‍ ഒന്നിനുപിറകെ ഒന്നായി പുറത്തെത്തിച്ചു. വലിയ ദുഖത്തിനിടയിലും ഒരു ദുഖം മാത്രം അവശേഷിക്കുന്നു താം ലുവാങ്ങില്‍. രക്ഷാദൗത്യത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ സമൻ കുനോന്ത്.
ഇന്തോനീഷ്യയെ തകര്‍ത്തെറിഞ്ഞ ഭൂചലനവും സൂനാമിയും, ഭൂഗണ്ഡങ്ങളുടെ കണ്ണീരായി മാറിയ ഫ്ലോറന്‍സ്, മൈക്കിള്‍, മംഗൂട്ട്ചുഴലിക്കാറ്റുകള്‍, ജപ്പാനെ മുക്കിയ പേമാരിയും വെള്ളപ്പൊക്കവും, ഒപ്പം കാലിഫോര്‍ണിയയിലെ തീ പിടുത്തവും മദം പൊട്ടിയ കിലോയ് അഗ്നിപര്‍വതവും. ലോകത്തിന്റെ കണ്ണീരായി മാറിയ ദുരന്തങ്ങള്‍ നിരവധിയുണ്ട് ഓര്‍ത്തെടുക്കാന്‍.
മരണസംഖ്യയുടെ അടിസ്ഥാനത്തില്‍ ദുരന്തങ്ങളെ മുകളില്‍ നിന്ന് താഴേക്ക് തരം തിരിച്ചാല്‍ ഈ വര്‍ഷത്തെ മഹാ ദുരന്തം ഇന്തോനീഷ്യയെ പിടിച്ചുകുലുക്കിയ സൂനാമിയും ഭൂചലനവും തന്നെയാണ്. ആദ്യത്തേത് സെപ്റ്റംബറില്‍. വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് രണ്ടാമത്തെ സൂനാമിയും ദ്വീപ് രാജ്യത്ത് സംഹാരതാണ്ഡവമാടിയത്.
ഇന്തോനീഷ്യയുടെ തെക്ക് കിഴക്കുള്ള സുലവേസി ദ്വീപില്‍ സെപ്റ്റംബറിലായിരുന്നു 7.5 തീവ്രതയില്‍ ഭൂചലനവും തുടര്‍ന്ന് സുനാമിയും ഉണ്ടായത്. അഞ്ച് മീറ്റര്‍ ഉയരത്തില്‍വരെ കരയിലേക്ക് ആഞ്ഞടിച്ച തിരകള്‍ സുലവേസിയേയും പ്രധാനനഗരമായ പാലുവിനെയും തകര്‍ത്തെറിഞ്ഞു. രണ്ടായിരത്തിനു മുകളിലാണ് മരണസംഖ്യ. കാണാതായവരുടെ കണക്കെടുപ്പ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. വര്‍ഷാവസാനമാണ് ഇരട്ടി ദുരിതവുമായി അടുത്ത സൂനാമി തിരകള്‍ എത്തിയത്. അതിന്റെ ഭീകരത ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കും.
സൂണ്‍ഡെ കടലിടുക്കിലെ 'അന ക്രാകത്താവ അഗ്നിപര്‍വതത്തില്‍ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു രാക്ഷസതിരകള്‍ കരയിലേക്ക് അടിച്ചുകയറിയത്. നൂറുകണക്കിനാളുകളുടെ ജീവനെടുത്ത സൂനാമിയെക്കുറിച്ചുള്ളഭീതി ഇനിയും ഒഴിഞ്ഞുപോയിട്ടില്ല.
ചുഴലിക്കാറ്റുകള്‍ ചെറുതും വലുതുമായി ലോകത്തിന്റെ പല ഭാഗത്തും വീശിയെങ്കിലും എടുത്തു പറയേണ്ട മൂന്നെണ്ണം മൈക്കിള്‍, ഫ്ലോറന്‍സ്, മംഗൂട്ട് ചുഴലിക്കാറ്റുകളാണ്. അമേരിക്കയെ വിറപ്പിച്ചുകൊണ്ടായിരുന്നു മൈക്കിളം ഫ്ലോറന്‍സും ആഞ്ഞടിച്ചത്. സെപ്റ്റംബര്‍ 13ന് അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞുവീശിയ ഫ്ലോറന്‍സ് നോര്‍ത്ത് കാരലൈനയിലും സൗത്ത് കാരലൈനയിലും പേമാരിക്കുമ വെള്ളപ്പൊക്കത്തിനും കാരണമായി. കൃത്യമായ മുന്നറിയിപ്പും ആളുകള്‍ അത് പാലിച്ച് ഒഴിഞ്ഞുപോയതും ആള്‍ നാശം കുറച്ചു.
തെക്കുകിഴക്കന്‍ ഏഷ്യയെ ആകെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു മംഗൂട്ടിന്റെ വരവ്. സമീപകാല ചരിത്രത്തിലെ ഏറ്റവും തീവ്രവതയേറിയ ചൂഴലിക്കാറ്റ്. ഫിലിപ്പിന്‍സില്‍ ആഞ്ഞടിച്ച മംഗൂട്ട് ദക്ഷിണചൈനയെയും ഹോങ്ക്കോങ്ങിനെയും വെറുതെ വിട്ടില്ല. 65 ആണ് ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ.മൈക്കില്‍ ചുഴലിക്കാറ്റ് അമേരിക്കയിലെത്തിയത് ഒക്ടോബറിലായിരുന്നു.. 250 കിലോമീറ്ററിലേറെ വേഗത്തില്‍ വീശിയ മൈക്കിള്‍ ഫ്ലോറിഡയുടെ വടക്കുപടിഞ്ഞാറൻ തീരത്തു വ്യാപക നാശനഷ്ടമുണ്ടാക്കി. ജോര്‍ജിയയിലും അലബാമയിലും ആഞ്ഞടിച്ചു.ലക്ഷകണക്കിന് ആളുകള്‍ ഒഴിഞ്ഞുപോയെങ്കിലും ആള്‍നാശവുമുണ്ടായി.
ചുഴലിക്കാറ്റ് ഭീതി ഒഴിഞ്ഞ അമേരികയില്‍ ഇടിത്തീപോലെയായിരുന്നു അഗ്നിപര്‍വതസ്ഫോടനം ഉണ്ടായത്. അഗ്നിപര്‍വതങ്ങളുടെ നാടായ ഹവായിയിലെ കിലോയ് അഗ്നിപര്‍വതത്തിന് വീണ്ടും മദം പൊട്ടി. ഒരാഴ്ചയിലധികം തീ തുപ്പി. ആയിരക്കണക്കിന് ജനങ്ങള്‍ വീട് വീട്ടൊഴിഞ്ഞുപോയി. കരിമേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും വിഷലിപ്തമായ വായുവും ഹവായിയിയെ പൂര്‍ണമായും മൂടി.
ചരിത്രത്തിലിന്നോളം കാണാത്ത കാട്ടുതീയുടെ ദുരിതവും അമേരിക്കയെ വിടാതെ പിടികൂടി. സ്വര്‍ഗനഗരം എന്നറിയപ്പെട്ട കാലിഫോര്‍ണിയയിലെ പാരഡൈസ് പട്ടണത്തെയാകെ കാട്ടുതീ വിഴുങ്ങി. മനുഷ്യന് സാധ്യമാവുന്നതെല്ലാം ചെയ്തിട്ടും നിയന്ത്രിക്കാന്‍ കഴിയാത്ത തീയില്‍ പതിനാലായിരം ഏക്കറിലേറെ സ്ഥലം കത്തിചാമ്പലായി. നഷ്ടപ്പെട്ട ജീവനുകളുടെ കണക്കെടുപ്പ് ഇതുവരെയും കഴിഞ്ഞിട്ടില്ല.