എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായര്‍ക്കെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. എന്‍എസ്എസിന്റെ സമദൂരനിലപാട് മാറ്റാനാവില്ല. സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആവാം. ചട്ടമ്പിസ്വാമിയുടേയും മന്നത്തിന്റേയും കെ.കേളപ്പന്റേയും പാരമ്പര്യം സമുദായനേതൃത്വം മറക്കരുതെന്നും പിള്ള മുന്നറിയിപ്പു നല്‍കി. താന്‍ എന്‍എസ്എസില്‍ തുടരുമെന്നും വനിതാമതിലില്‍ കരയോഗാംഗങ്ങളും പങ്കെടുക്കുമെന്നും പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു.
കുടുംബത്തില്‍ പിറന്ന യുവതികള്‍ ശബരിമലയില്‍ പോവില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇതുവരെ പോയവര്‍ ആക്ടിവിസ്റ്റുകളും ചുംബനസമരക്കാരുമാണ്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സര്‍ക്കാരിന് എന്‍എസ്എസുമായി ചര്‍ച്ച നടത്താമായിരുന്നുവെന്നും പിള്ള വ്യക്തമാക്കി.
അയ്യപ്പജ്യോതിക്കൊപ്പമില്ലെന്നും വനിത മതിലിനൊപ്പമാണെന്നും ബാലകൃഷ്ണപിള്ള ഉച്ചയ്ക്ക് വ്യക്തമാക്കിയിരുന്നു. ഇടതുമുന്നണിയുടെ നിലപാടാണ് കേരള കോണ്‍ഗ്രസ് ബിയുടെ നിലപാട്. എന്‍എസ്എസ് നിലപാടിന് വിരുദ്ധമായി മുന്‍പും തീരുമാനങ്ങളെടുത്തിട്ടുണ്ട്. എല്‍ഡിഎഫ് സമരങ്ങളില്‍ ഭാഗമാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിപദവി ആവശ്യപ്പെടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.