സാങ്കേതിക തകരാറില്‍ വലഞ്ഞ് എത്യോപ്യയിലെ ഏറ്റവും വലിയ ബാങ്കായ കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് എത്യോപ്യ. സാങ്കേതിക തകരാർ മൂലം ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പണം പിൻവലിക്കാൻ സാധിച്ചതാണ് ബാങ്കിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. അധികമായി പിന്‍വലിക്കപ്പെട്ട 40 മില്യൺ ഡോളർ വീണ്ടെടുക്കാൻ ബാങ്ക് ശ്രമിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണ് സാങ്കേതിക പ്രശ്നം ആദ്യം കണ്ടെത്തിയത്. ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ വിവരം പുറത്തുവിട്ടതോടെ വിദ്യാര്‍ഥികള്‍ അടക്കം നിരവധിയാളുകളാണ് പണം പിന്‍വലിച്ചതെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിൻവലിച്ച കൃത്യമായ തുക വ്യക്തമല്ല. തകരാർ സമയത്ത് അര ദശലക്ഷം ഇടപാടുകൾ നടന്നുവെന്ന് ബാങ്ക് സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഒരു പ്രാദേശിക പത്രം ഏകദേശം 42 മില്യൺ ഡോളറിന്‍റെ നഷ്ടം കണക്കാക്കുന്നുണ്ട്.
അതേസമയം, സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണം അല്ലെന്നും പതിവ് സിസ്റ്റം അപ്‌ഡേറ്റ് തെറ്റായി സംഭവിച്ചതാണ് തകരാറിന് കാരണമായതെന്നും അധികൃതര്‍ അറിയിച്ചു. തകരാർ കണ്ടെത്തിയതോടെ ബാങ്കിംഗ് സംവിധാനം മണിക്കൂറുകളോളം നിലച്ചു. തകരാറിനെക്കുറിച്ച് അറിഞ്ഞതോടെ കാമ്പസിലെ എടിഎമ്മുകളിൽ പണം പിന്‍വലിക്കാന്‍ വിദ്യാര്‍ഥികളുടെ നീണ്ട വരികൾ രൂപപ്പെട്ടു. പണം പിന്‍വലിക്കുന്നത് തടയാൻ പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പസിൽ എത്തുന്ന അവസ്ഥയുണ്ടായി.
എടിഎമ്മുകളിൽ നിന്ന് വലിയ തുക പിൻവലിക്കാൻ സാധിക്കുമെന്ന് ഒരുമണിയോടെയാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ അത് സത്യമാണെന്ന് വിശ്വസിച്ചില്ലെന്ന് ജിമ്മ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പഠിക്കുന്ന വിദ്യാർത്ഥി പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനായി എത്യോപ്യയുടെ ബാങ്കിംഗ് പ്രവർത്തനങ്ങൾ മണിക്കൂറുകളോളം നിര്‍ത്തിവച്ചു. അതിന്‍റെ ഫലമായി ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ കഴിഞ്ഞില്ല. 1963-ൽ സ്ഥാപിതമായ കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് എത്യോപ്യ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ്.