ഇരുപത് കോടിയിലധികം ട്വിറ്റർ ഉപയോക്താക്കളുടെ ഇ മെയിൽ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹാക്കർമാർ 20 കോടിയിലധികം വരുന്ന ട്വിറ്റർ ഉപയോക്താക്കളുടെ ഇമെയിൽ വിവരങ്ങൾ ചോർത്തിയതായും ഒരു ഓൺലൈൻ ഹാക്കിങ്ങ് ഫോറത്തിൽ പോസ്റ്റ് ചെയ്തതായും സെക്യൂരിറ്റി റിസർച്ചർമാരില്‍ ഒരാൾ വെളിപ്പെടുത്തിയത്.
ഇസ്രായേലി സൈബർ സുരക്ഷാ നിരീക്ഷണ സ്ഥാപനമായ ഹഡ്‌സൺ റോക്കിന്റെ സഹസ്ഥാപകനായ അലോൺ ഗാൽ, താൻ കണ്ട ഏറ്റവും പ്രധാനപ്പെട്ട ചോർച്ചകളിൽ ഒന്നാണ് ഇതെന്നാണ് പ്രതികരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ട്വിറ്റർ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഡിസംബർ 24-ന് സോഷ്യൽ മീഡിയയിൽ ഗാൽ പോസ്റ്റുചെയ്ത റിപ്പോർട്ടിലും ട്വിറ്റർ പ്രതികരിച്ചിരുന്നില്ല എന്നതു മാത്രമല്ല ഇതേകുറിച്ചുള്ള അന്വേഷണങ്ങളോടും ട്വിറ്റർ സഹകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ട്വിറ്റർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വ്യക്തമല്ല.
ഓൺലൈൻ ഹാക്കിങ്ങ് ഫോറത്തിൽ പ്രത്യക്ഷപ്പെട്ട ഡാറ്റയുടെ ആധികാരികത എത്രത്തോളമാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇതിനകം ഇവയുടെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിച്ചു കഴിഞ്ഞു. ഇതിന് പിന്നിലെ ഹാക്കർമാരുടെ ഐഡന്റിറ്റിയും അജ്ഞാതമായി തുടരുകയാണ്. ഒരുപക്ഷേ എലോൺ മസ്‌ക് കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിന് മുമ്പ് 2021 ൽ തന്നെ ഇത് നടന്നിരിക്കാം എന്നും കരുതുന്നുണ്ട്.
200 million twitter users email details leaked