ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോണിനെതിരെ വാക്സീൻ ഉടൻ വികസിപ്പിക്കുെന്ന് ഫൈസറും മൊഡേണയും. ആശങ്ക വേണ്ടെന്നും 100 ദിവസത്തിനകം വാക്സീൻ വികസിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. നിലവിൽ ദക്ഷിണാഫ്രിക്ക, യൂറോപ്പ്, ഇസ്രയേൽ, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.
പുതിയ വകഭേദത്തെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടക്കുകയാണെന്നും ജാഗ്രതയേറെ വേണമെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുൻവകഭേദങ്ങളിൽ നിന്ന് ജനിതകപരമായി തന്നെ ഒമിക്രോൺ വ്യത്യസ്തമാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ അപകടകാരിയായേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരാൻ ആഴ്ചകൾ സമയമെടുത്തേക്കും.
പുതിയ വകഭേദങ്ങൾ വരാൻ സാധ്യത നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും പ്രാഥമിക ഘട്ടത്തിൽ നിലവിലെ കോവിഡ് വാക്സീന്റെ ഡോസ് കൂട്ടുന്നത് പരിഗണിക്കാമെന്നും ഗവേഷകർ പറയുന്നു.