സമുദ്രത്തിൽ ഇനിയും അറിയപ്പെടാതെ കിടക്കുന്ന ജീവജാലങ്ങൾ നിരവധിയുണ്ട്. ഓരോ ദിവസവും കടലിൽ നിന്നും കേൾക്കുന്നത് വിജ്ഞാനപ്രദമായ വാർത്തകളായിരിക്കും. ബ്രിട്ടനിലെ വെയ്ല്‍സ് തീരമേഖലയില്‍ ഡൈവിങ് നടത്തുകയായിരുന്നു ജെയ്ക് ഡേവിസ് കണ്ടെത്തിയത് അതീവവംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍ പെട്ട മാലാഖ സ്രാവ് അഥവാ എയ്ഞ്ചൽ ഷാര്‍ക്കിനെ ആയിരുന്നു. ഇതാദ്യമായിട്ടാണ് ബ്രിട്ടന്‍റെ തീരത്ത് ഈ ജീവിയെ കണ്ടെത്തുന്നത്.
ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്‍റെ ചുവന്ന പട്ടിക പ്രകാരം കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായി ഈ സ്രാവിന്‍റെ എണ്ണം കുറഞ്ഞു വരികയാണ്. അത് കൊണ്ട് തന്നെ ശൈശവം വിടാത്ത പ്രായത്തിലുള്ള ഈ പുതിയ സ്രാവിന്‍റെ കണ്ടെത്തല്‍ ശാസ്ത്രലോകത്തിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഒരു പക്ഷേ ഈ ജീവികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഈ പുതിയ അംഗത്തിന്‍റെ കണ്ടെത്തല്‍ ഭാവിയില്‍ സഹായിച്ചേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
പേരില്‍ സ്രാവ് മാത്രമാണുള്ളതെങ്കിലും തിരണ്ടിയുടെ സവിശേഷതകള്‍ കൂടി ചേര്‍ന്ന ജീവികളാണ് എയ്ഞ്ചൽ സ്രാവുകള്‍. ഈ സവിശേഷതകളുള്ള മറ്റ് ജീവികളും സമുദ്രത്തിലുണ്ട്. ഈ ഗണത്തില്‍ പെടുന്ന ജീവികള്‍ കോണ്‍ഡ്രിക് തീസ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കോണ്‍ഡ്രിക് തീസ് എന്ന ഈ ഗണത്തിലാണ് എയ്ഞ്ചൽ സ്രാവുകളും ഉള്‍പ്പെടുന്നത്. സ്രാവുകളുടെ പോലുള്ള കൊമ്പും, തിരണ്ടികളുടേതിന് സമാനമായ ചിറകുകളും ഈ ജീവികള്‍ക്കുണ്ട്. കൂടാതെ ഈ സ്രാവുകളുടെ ശരീരം പരന്ന രീതിയിലാണ് കാണപ്പെടുന്നത്. തിരണ്ടികള്‍ക്കെന്ന പോലെ സമുദ്രത്തിന്‍റെ അടിത്തട്ടിനോട് ചേര്‍ന്ന് ഇരകളെ കണ്ടെത്താനും ശരീരത്തിന്‍റെ ഈ പരന്ന ശൈലി എയ്ഞ്ചൽ സ്രാവുകളെ സഹായിക്കും.