ദോസ്തമിന്റെ ആഡംബര ബംഗ്ലാവ് പിടിച്ചെടുത്തു; തോക്കുമായി അകക്കാഴ്ച കണ്ട് താലിബാൻ

Photo: Wakil KOHSAR / AFP

അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷിദ് ദോസ്തമിന്റെ ഷേർപൂരിലെ ആഡംബ‌ര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ. താലിബാൻ അംഗങ്ങൾ‌ ബംഗ്ലാവിനുള്ളിലെ കാഴ്ചകൾ കാണുന്നതും ഉറങ്ങുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താലിബാന്‍ സർക്കാരിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളായ ക്വരി സലാഹുദ്ദീൻ അയ്യൂബിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ കാവൽ നിൽക്കുന്നത്. ഓഗസ്റ്റ് 15ന് കാബൂള്‍ വീണതിനു പിന്നാലെ 150 പോരാളികളെയാണ് അയ്യൂബി ഇവിടെ വിന്യസിച്ചത്. അഴിമതിയുടെ ഫലമായാണ് ഇത്രയും സമ്പത്ത് ഉണ്ടായതെന്നാണു താലിബാന്റെ ആരോപണം.

ആഡംബരത്തിന്റെ പര്യായമാണ് ഈ ബംഗ്ലാവ്. വലിയ ദീപങ്ങളാൽ അലങ്കരിച്ച ഹാളുകളും വിലയേറിയ സോഫകളുമാണു ബംഗ്ലാവിലുള്ളത്. കെട്ടിടത്തിനകത്തുതന്നെ സ്വിമ്മിങ് പൂളുമുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള ജിമ്മും ഇവിടെ ഒരുക്കിയിട്ടുണ്ട്. വർഷങ്ങളോളം താഴ്‍വരകളിലും പർവതങ്ങളിലും ഒളിച്ചു കഴിഞ്ഞ താലിബാൻ അംഗങ്ങൾക്കു പുതിയ അനുഭവമായിരുന്നു ഇതെല്ലാം. എന്നാൽ തന്റെ ആളുകൾ ആഡംബര സൗകര്യങ്ങൾ ഉപയോഗിക്കില്ലെന്നാണു നാലു പ്രവിശ്യകളുടെ സൈനിക കമാൻഡറായ അയൂബി പറയുന്നത്.

ഞങ്ങൾക്ക് ആഡംബര ജീവിതം വേണ്ടെന്നാണ് ഇ‍സ്‍ലാം പറയുന്നത്. അതു മരണശേഷം സ്വർഗത്തിലാണു ലഭിക്കുക– അയൂബി പറഞ്ഞു. താലിബാൻ എത്തിയതോടെ 67 വയസ്സുകാരനായ അബ്ദുല്‍ റഷിദ് ദോസ്തം ഉസ്ബക്കിസ്ഥാനിലേക്കു കടക്കുകയായിരുന്നു.