ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ ഷാതി അഭയാർഥി ക്യാമ്പിലെ 8 കുട്ടികളടക്കം 10 പേർ മരിച്ചു. ശനിയാഴ്ചയും പലസ്തീനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുകയാണ്. അഭയാർഥി ക്യാമ്പിലെ ആക്രമണത്തിനെതിരെ ഹമാസ് തിരിച്ചടിച്ചു. ഇസ്രയേലിലെ അഷ്കലോൺ, അഷ്ഡോദ് എന്നിവിടങ്ങളിലാണ് ഹമാസ് ആക്രമണം നടത്തിയത്.
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 40 കുട്ടികളടക്കം 139 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 920 പേർക്ക് പരുക്കേറ്റു. ഗാസ മുനമ്പിലെ മൂന്നാമത്തെ വലിയ അഭയാർഥി ക്യാമ്പാണ് ഷാതി. 0.52 സ്ക്വയർ കിലോമീറ്ററിലായി 85,000 ത്തിലധികം പേരാണ് താമസിക്കുന്നത്. ഇസ്രയേലിന്റെ വടക്കു കിഴക്കൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലെ പലസ്തീൻ കുടുംബങ്ങൾ പലായനം തുടരുകയാണ്. അതിർത്തിയിൽ ഇസ്രയേൽ 9,000 സൈനികരെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
ഇതിനിടെ, ഇസ്രയേലിൽ പല പട്ടണങ്ങളിലും വർഗീയകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 13 പലസ്തീൻ പ്രക്ഷോഭകർ കൊല്ലപ്പെട്ടു. ഇതേസമയം, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും നേതൃത്വത്തിൽ വെടിനിർത്തലിനുള്ള ശ്രമം ഊർജിതമാക്കി.