സംഘർഷഭൂമിയായി മാറിയ പാംഗോങ് തടാകത്തിന്റെ തീരത്ത് നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സംഘങ്ങൾ പിൻവാങ്ങൽ തുടങ്ങിയതായി ചൈന. ഫെബ്രുവരി 10 മുതൽ പിൻവാങ്ങുമെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ വു ക്വിയാൻ പ്രഖ്യാപിച്ചത്. എന്നാൽ ഇക്കാര്യത്തോട് പ്രതികരിക്കാൻ ഇന്ത്യ ഇതുവരേക്കും തയ്യാറായില്ല. ജനുവരിയിൽ നടന്ന ഒൻപതാം ഘട്ട കമാന്‍ഡർ തല ചർച്ചയുടെ ഭാഗമായാണ് പിൻമാറ്റമെന്നാണ് കേണല്‍ ക്വിയാൻ വ്യക്തമാക്കിയത്.
കിഴക്കൻ ലഡാക്കിലെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് രാജ്യസഭയിൽ പ്രസ്താവന നടത്തുമെന്ന് മാത്രമാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. സംഘർഷം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ മെയ് മുതലാണ് കിഴക്കൻ ലഡാക്കിലെ വിവിധയിടങ്ങളിൽ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചത്. ഗൽവാൻ താഴ്വരയിലടക്കം ചൈന നുഴഞ്ഞുകയറ്റം നടത്തുകയും ഇന്ത്യയെ ആക്രമിക്കുകയും ചെയ്തിരുന്നു.