വീണ്ടും യാത്രാവിലക്ക്; കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ബൈഡൻ

joebiden-25
SHARE

കൊറോണ വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നതിനെ തുടർന്ന് അമേരിക്കയിൽ യാത്രാവിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച് ബൈഡൻ സർക്കാർ. ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. വിലക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്കും ബാധകമാക്കും. 

മാസ്‌ക് ധരിക്കുന്നതു കര്‍ശനമായും പാലിക്കണമെന്ന് ജോ ബൈഡന്‍ കഴിഞ്ഞയാഴ്ച തന്നെ നിര്‍ദേശിച്ചിരുന്നു. മറ്റു രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്ത മാസത്തോടെ കോവിഡ് മരണ നിരക്ക് അഞ്ചു ലക്ഷത്തോളമാകുമെന്നും ശക്തമായ നിയന്ത്രണ സംവിധാനങ്ങള്‍ വേണ്ടിവരുമെന്നും ബൈഡന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അടിയന്തരഘട്ടമാണെന്നും അതനുസരിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം അറിയിച്ചു. 

യൂറോപ്പില്‍നിന്ന് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍ലിക്കുന്നതായി ഭരണത്തിന്റെ അവസാന ദിവസങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ജനുവരി 26 മുതല്‍ യാത്രാവിലക്ക് വീണ്ടും പ്രാബല്യത്തിലാക്കിയാണ് ബൈഡന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. 

2020 ജനുവരി 31ന് ചൈനയില്‍നിന്നുള്ള യുഎസ് പൗരന്മാരല്ലാത്തവര്‍ക്കാണ് ട്രംപ് ഭരണകൂടം ആദ്യമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് മാര്‍ച്ച് 14ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും വിലക്ക് ബാധകമാക്കുകയായിരുന്നു. ഏകദേശം 2.5 കോടി ആളുകള്‍ക്കാണ് യുഎസില്‍ ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാലു ലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു. 100 ദിവസത്തെ കർമപരിപാടി ആസൂത്രണം ചെയ്ത ബൈഡൻ ഈ സമയം കൊണ്ട് 10 കോടി ആളുകളിലേക്ക് എങ്കിലും വാക്സീൻ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും  വ്യക്തമാക്കിയിട്ടുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...