ചൈനയുടെ പേടകം വീണ്ടും ചന്ദ്രനിലിറങ്ങിയതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ചൈന ചാങ് 5 പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്തത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.28 മുതലാണ് ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കം തുടങ്ങിയത്. കാര്യങ്ങൾ ആസൂത്രണം ചെയ്തതു പോലെ വിജയിച്ചതോടെ 8.55 ന് തന്നെ ലാൻഡിങ് നടന്നു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് 10.45 ന് പേടകത്തിലെ സംവിധാനം ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ ഖനനം തുടങ്ങിയെന്നും വേണ്ട സാംപിളുകൾ ശേഖരിച്ച് തിരിച്ച് ഓർബിറ്ററിലേക്ക് തന്നെ ടേക്ക് ഓഫ് ചെയ്യുമെന്നുമാണ് റിപ്പോർട്ട്.
1970 കൾക്ക് ശേഷം ആദ്യമായാണ് ഒരു ചൈനീസ് ബഹിരാകാശവാഹനം ചന്ദ്രനിൽ നിന്ന് ചാന്ദ്ര പാറകളെ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്. ചാങ് 5 അതിന്റെ നിയുക്ത സൈറ്റിൽ വിജയകരമായി ഇറങ്ങിയതായി ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ലാൻഡിംഗിന്റെ നിഴൽ കാണാനാകുന്ന ഇടം ഉൾപ്പെടെ ലാൻഡിങ് സൈറ്റിന്റെ ചിത്രങ്ങൾ ചൈനീസ് ബഹിരാകാശ ഏജൻസി പുറത്തുവിട്ടു.
കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായാണ് ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ദൗത്യവുമായി ചൈന രംഗത്തുവരുന്നത്. ഹെയ്‌നാന്‍ പ്രവിശ്യയിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നവംബര്‍ 24നാണ് ചാങ്ഇ5 വിക്ഷേപണം നടന്നത്.
ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ചൈനയുടെ ആദ്യ ദൗത്യമാണിത്. ഏതാണ്ട് രണ്ട് കിലോഗ്രാം വസ്തുക്കളാണ് ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിലേക്കെത്തിക്കുക. ദൗത്യം വിജയിച്ചാല്‍ അമേരിക്കക്കും യുഎസ്എസ്ആറിനും ശേഷം ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ഭൂമിയിലെത്തിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറും. ചൈനീസ് ചാന്ദ്ര ദേവതയുടെ പേരാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്നത്.